Ritual | വെറ്റില കരിച്ച് കൺമഷി എഴുതി ചുണ്ടിൽ വാഴക്കറയും നെറ്റിയിൽ പലതരം കുറികളും അണിഞ്ഞ് നൂറിലേറെ മംഗലകുഞ്ഞുങ്ങൾ മുച്ചിലോട്ടമ്മയുടെ തിരുനടയിൽ

● 19 വർഷത്തിനു ശേഷം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം
● അച്ഛന്റെയും അമ്മാവന്റെയും തോളിലിരുന്ന് ക്ഷേത്രം വലം വെച്ചു
● ചടങ്ങിൽ പങ്കെടുത്തതോടെ, കുട്ടികൾ മുച്ചിലോട്ടമ്മയുടെ ചങ്ങാതിമാരായെന്ന് വിശ്വാസം
സുധീഷ് പുങ്ങംചാൽ
നീലേശ്വരം: (KasargodVartha) 19 സംവത്സരങ്ങൾക്ക് ശേഷം പുതുക്കൈ മുച്ചിലോട്ട് നടക്കുന്ന പെരുങ്കളിയാട്ടത്തിൽ മംഗലകുഞ്ഞുങ്ങളായി എത്തിയത് 140 ഓളം കന്യകമാർ. മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് തിങ്കളാഴ്ച വൈകിട്ട് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തിയത്. വെറ്റില കരിച്ച് കൺമഷി എഴുതിയും ചുണ്ടിൽ വാഴക്കറയും നെറ്റിയിൽ പലതരം കുറികളും അന്നപ്പുടവയായ കുഞ്ഞൂ മുണ്ടും ഉടുത്ത് മുല്ലപ്പൂ ചൂടിയുമായിരുന്നു പെൺകൊടികൾ മുച്ചിലോട്ടമ്മയുടെ തിരുനടയിൽ എത്തിയത്.
പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങി വ്രതാനുഷ്ഠാനത്തോടെ അച്ഛന്റെയും അമ്മാവന്റെയും ചുമലിലേറി കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലം വെച്ചപ്പോൾ അത് പെരുങ്കളിയാട്ടത്തിന്റെ മറ്റൊരു ചരിത്രത്തിന്റെ ഭാഗമായി മാറി. കുട്ടികൾ അവരുടെ കയ്യിൽ കരുതിയ വെറ്റില മുറിച്ചെടുത്ത് പിറകിലോട്ടെറിഞ്ഞുകൊണ്ടാണ് ക്ഷേത്രത്തെ വലംവെച്ചത്.
പെരുങ്കളിയാട്ടം നടക്കുമ്പോൾ ക്ഷേത്രത്തിനു കീഴിലുള്ള കന്യകമാരായ മുഴുവൻ പെൺകുട്ടികളും പന്തൽമംഗല ചടങ്ങിൽ പങ്കെടുക്കണമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് വളരെ പ്രാധാന്യത്തോടെ പുതുക്കൈ മുച്ചിലോട്ടെ നടയിൽ നടന്നത്.
പുതുക്കൈ മുച്ചിലോട്ട് പരിധിയിൽ വരുന്ന പയ്യന്നൂർ കരിവെള്ളൂർ മുതൽ കാസർകോട് വരെയുള്ള കുഞ്ഞുങ്ങളായിരുന്നു ഇതിൽ പങ്കെടുത്തത്. പന്തൽമംഗലം കഴിയുന്നതോടെ കുഞ്ഞുങ്ങൾ മുച്ചിലോട്ടമ്മയുടെ ചങ്ങാതിമാരായെന്നാണ് വിശ്വാസം.
ഈ അപൂർവ കാഴ്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Over 140 young girls participated as Mangalakunjus (auspicious children) in the Muchilottu Perumkaliyattam held at Puthukkai Muchilottu after 19 years. Dressed in traditional attire and carrying betel leaves, they circumambulated the temple with the deity's procession, marking a significant ritual of the festival.
#MuchilottuPerumkaliyattam #Mangalakunjus #KeralaFestival #Tradition #Culture #Kasargod