Celebration Rules | വെടിക്കെട്ട് മാനദണ്ഡങ്ങൾ: ഹൈകോടതി നിർദേശം ആഘോഷങ്ങളുടെ പൊലിമ കുറക്കുമെന്ന് ആശങ്ക
● ഹൈകോടതിയുടെ വെടിക്കെട്ട് മാനദണ്ഡങ്ങൾ, ആഘോഷത്തിന്റെ വിലക്കുപോലുള്ള പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സംഘാടകർ ആശങ്ക പ്രകടിപ്പിച്ചു.
● സർകാർ പരിപാടികൾക്കു പോലും ഇതേ മാനദണ്ഡമാണെന്ന് ഹൈകോടതി ഉത്തരവിലുണ്ട്.
● വെടിക്കെട്ടില്ലാത്തതിനാൽ ആഘോഷത്തിന്റെ പൊലിമ കുറയുമെന്ന് സംഘാടകർ തന്നെ പറയുന്നു.
കുമ്പള: (KasargodVartha) ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള ഹൈകോടതിയുടെ മാനദണ്ഡങ്ങൾ ആഘോഷങ്ങളുടെ പൊലിമ കുറച്ചേക്കുമെന്ന് സംഘാടകർക്ക് ആശങ്ക. നേരത്തെ നിരവധി ആരാധനാലയങ്ങൾ വെടിക്കെട്ടിനുള്ള അനുമതി കോടതി മുഖേന തേടിയെങ്കിലും കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
സർക്കാരിനാകട്ടെ ഈ വിഷയത്തിൽ ഹൈകോടതിയെ സമീപിക്കാനും കഴിയില്ല. സർകാർ പരിപാടികൾക്കു പോലും ഇതേ മാനദണ്ഡമാണെന്ന് ഹൈകോടതി ഉത്തരവിലുണ്ട്. ന്യൂ ഇയർ ആഘോഷങ്ങൾക്കും, ടൂറിസം പരിപാടികൾക്കും വെടിക്കെട്ടില്ലാതെ ആഘോഷിക്കാനാവില്ലെങ്കിലും കോടതി ഉത്തരവ് ലംഘിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന ഭയം സർക്കാരിനുണ്ട്.
ന്യൂ ഇയർ പോലെ തന്നെ ജനുവരിയിൽ വിവിധ സ്ഥലങ്ങളിലായി ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ നടക്കാനുണ്ട്. വെടിക്കെട്ടില്ലാത്തതിനാൽ ആഘോഷത്തിന്റെ പൊലിമ കുറയുമെന്ന് സംഘാടകർ തന്നെ പറയുന്നു. കുമ്പളയിൽ കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് തന്നെ 'കുമ്പള വെടിക്കെട്ട്' ഉത്സവം എന്ന പേരിലാണ്. ജനുവരി മൂന്നാം വാരത്തിലാണ് ക്ഷേത്രോത്സവം. വെടിക്കെട്ട് എങ്ങനെ നടത്തുമെന്ന് ആശങ്കയിലാണ് സംഘാടകർ.
അതേസമയം കേന്ദ്രസർക്കാർ 2024 ഒക്ടോബർ 11ന് പുറത്തിറക്കിയ വിജ്ഞാനപ്രകാരമുള്ള വെടിക്കെട്ട് നടത്തുന്നതിനുള്ള നിർദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താനാവുമോ എന്നത് വിവിധ ആരാധനാലയങ്ങളിലെ സംഘാടകർ പരിശോധിച്ചു വരികയാണ്. നിയമ നടപടികളും, കോടതി മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വെടിക്കെട്ടുകൾക്ക് ജില്ലാ കലക്ടർമാരാണ് അനുമതി നൽകേണ്ടത്.
അപേക്ഷകളൊക്കെ പൂർണമായ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും അനുമതി നൽകുക. അല്ലാതെ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളെയും നിരീക്ഷിച്ചുവരികയാണ് ജില്ല ഭരണകൂടം.
#FireworksGuidelines #CourtOrder #KeralaNews #TempleCelebrations #FireworksBan #ReligiousFestivals #KasargodVartha