Traffic | മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടുള്ള ഘോഷയാത്രകൾക്കും ജാഥകൾക്കും സമരപരിപാടികൾക്കും അറുതിയാകുമോ? ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ വീണ്ടും ഡിജിപിയുടെ സർക്കുലർ

● ഹൈക്കോടതി റോഡ് തടസ്സത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചു.
● ഡിജിപി പുതിയ സർക്കുലർ ഇറക്കി ഇടപെടൽ ശക്തമാക്കി.
● നിയമലംഘനങ്ങൾ ഇനി അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
● ജനങ്ങളുടെ സുരക്ഷയും സൗകര്യവുമാണ് പ്രധാന ലക്ഷ്യം
എം എം മുഹ്‌സിൻ
കൊച്ചി: (KasargodVartha) 'നിയമങ്ങൾ നടപ്പിലാക്കാൻ ഉള്ളതാണ്, അത് ഫ്രീസറിൽ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല', ഇത് രണ്ടാഴ്ചമുമ്പ് ഹൈകോടതി പുറപ്പെടുവിച്ച നിരീക്ഷണവും മുന്നറിയിപ്പുമാണ്. റോഡ് തടസ്സപ്പെടുത്തി കൊണ്ടുള്ള പരിപാടികൾക്ക് ഹൈക്കോടതി നടപടി കടുപ്പിക്കുമ്പോൾ, ഡിജിപി വീണ്ടും സർക്കുലർ അയച്ച് നടപടി കർശനമാക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നു.
റോഡ് തടസ്സപ്പെടുത്തി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികൾക്ക് 'മാപ്പൊന്നുമില്ലെന്ന' സൂചനയാണ് നേരത്തെ തന്നെ കോടതി നൽകിയിരുന്നത്. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരം വഞ്ചിയൂരിൽ റോഡുഗതാഗതം തടസ്സപ്പെടുത്തി സിപിഎം സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തന്നെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നതും.
റോഡും നടപ്പാതയും പ്രതിഷേധ സ്ഥലമല്ല, മനുഷ്യരുടെ വഴിയടച്ചുള്ള പരിപാടികൾ കോടതിയലക്ഷ്യം തന്നെയാണ്. മാപ്പപേക്ഷ കൊണ്ട് മാത്രം കാര്യമില്ല. ഇതൊരു മുന്നറിയിപ്പാണെന്ന് എംവി ഗോവിന്ദൻ, ബിനോയ് വിശ്വം എംപി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ,സംഘാടകർ എന്നിവരെ കോടതിയിൽ ക്ഷണിച്ചുവരുത്തി ഹൈക്കോടതി പരമാർശിച്ചതാണ്. നേരത്തെ മറ്റൊരു കോടതിയലക്ഷ്യ കേസിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എംഎൽഎമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, വികെ പ്രശാന്ത്, കോൺഗ്രസ് നേതാവ് ടിജെ വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
നിയമലംഘനം ഇനി അനുവദിക്കില്ലെന്ന് പൊലീസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാന ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് സർക്കുലർ അയച്ചിരിക്കുന്നത്. ഇത് എല്ലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവി സർക്കുലർ നൽകി കഴിഞ്ഞു.
ഘോഷയാത്രകൾ ഇനി റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ അനുവദിക്കൂ. റോഡിന്റെ മറുവശം ഗതാഗതം സുഗമമായി കടന്നുപോകുന്നത് പൊലീസ് ഉറപ്പാക്കണമെന്നും ഡിജിപിയുടെ സർക്കറിലുണ്ട്. ഇനി പൊലീസിന് കോടതിയ ലക്ഷ്യ കേസിൽ കോടതി കയറിയിറങ്ങാനാവില്ല. 2012ലും ഡിജിപി ഇങ്ങനെയൊരു സർക്കുലർ പുറപ്പെടുവിച്ചതാണ്. പൊലീസ് ഇത് ഗൗരവമായി എടുത്തില്ലെന്ന മുന്നറിയിപ്പ് കൂടി ഓർമ്മപ്പെടുത്തി കൊണ്ടാണ് ഡിജിപി വീണ്ടും സർക്കുലർ അയച്ചിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
DGP issues a circular to prevent road blockages during protests, ensuring smoother traffic flow. High court had earlier warned of strict actions for violations.
#KeralaProtests #DGPCircular #TrafficControl #PublicFreedom #KeralaNews #RoadBlockages