രാജു നാരായണസ്വാമി ഐഎഎസ്: ചീഫ് സെക്രട്ടറി പദവിയിൽ എത്തുമോ? സുപ്രീം കോടതി വിധി നിർണ്ണായകം

● അഴിമതി വിരുദ്ധ പോരാട്ടത്തിന് പേരുകേട്ട ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി.
● മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിൽ പ്രധാന പങ്കുവഹിച്ചു.
● തൃശ്ശൂർ നഗരത്തിന്റെ മുഖച്ഛായ മാറ്റി.
എം എം മുനാസിർ
(KasargodVartha) കാസർകോട് മുൻ ജില്ലാ കളക്ടർ രാജു നാരായണ സ്വാമി ഐ.എ.എസ്.ന് ചീഫ് സെക്രട്ടറി പദവി ലഭിക്കുമോ എന്നതിൽ കോടതി വിധി നിർണ്ണായകം.
തനിക്ക് പ്രൊമോഷൻ നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സ്വാമി നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രൊമോഷനു ശേഷമുള്ള തന്റെ എല്ലാ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളും ഔട്ട് സ്റ്റാൻ്റിംഗ് അല്ലെങ്കിൽ വെരിഗുഡ് ആണെന്നും തനിക്കെതിരെ വിജിലൻസ് അന്വേഷണമോ അച്ചടക്ക നടപടികളോ നിലവിലില്ലെന്നും സ്വാമിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. 2016 ലെ ഐ.എ.എസ്. റൂൾസ് എന്ന നിയമ പ്രകാരം ബെഞ്ചുമാർക്കു സ്കോറിൽ കുറവാണ് മാർക്ക് എങ്കിൽ മാത്രമേ പ്രൊമോഷൻ നിഷേധിക്കാനാവൂ.
അത്തരത്തിലുള്ള വാദമുഖങ്ങൾ ഒന്നും നിരത്തുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
അഴിമതി വിരുദ്ധ പോരാട്ടത്തിന് പേരുകേട്ട ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. അഴിമതിക്കെതിരെയുള്ള കർക്കശ നിലപാടുകളാണ് അദ്ദേഹത്തിന്റെ സർവ്വീസ് ജീവിതത്തിലെ മുഖമുദ്ര. അതിനാൽ തന്നെ പല രാഷ്ട്രീയക്കാർക്കും അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.
സിവിൽ സർവ്വീസിൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഒന്നാം റാങ്കുകാരനായിരുന്നു അദ്ദേഹം. സ്വർണ്ണ മെഡലോടെയായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. 1993 ൽ ആലപ്പുഴയിൽ സബ് കളക്ടറായി നിയമിതനായി. തുടർന്ന് തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിലായി കളക്ടറായി സേവനമനുഷ്ഠിച്ചു. കാസർകോട് കളക്ടറായിരിക്കെ പല വിഷയങ്ങളിലും രാഷ്ട്രീകാരുമായി അദ്ദേഹം കൊമ്പു കോർത്തിരുന്നു.
ഓരോ സ്ഥലങ്ങളിലും തൻ്റെ സേവനവും കർക്കശ നിലപാടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പലപ്പോഴും രാഷ്ട്രീയ പാർട്ടി നേതാക്കളോട് അദ്ദേഹം ഏറ്റുമുട്ടി. വളഞ്ഞ വഴിയിലൂടെയുള്ള ഒരു കാര്യവും അദ്ദേഹം അനുവദിച്ചില്ല. 2007 ലെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യസംഘത്തിലെത്തിയപ്പോഴാണ് രാജു നാരായണ സ്വാമി എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ കേരളം കൂടുതൽ അറിയുന്നത്. അന്നത്തെ മുഖ്യമന്ത്രി വി.എസിന്റെ 'പൂച്ചകൾ' എന്ന വിശേഷണവും സംഘത്തിൻ്റെ വെടിക്കെട്ട് രീതിയിലുള്ള ഒഴിപ്പിക്കലും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇത് സംസ്ഥാനത്തെ ഒരു മന്ത്രിയുടെരാജിയിൽ കലാശിച്ചിരുന്നു. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിന്മേൽ ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു.
കാർഷികോൽപാദന കമ്മീഷണർ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി., കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ എന്നീ പദവികളിലൊക്കെ അദ്ദേഹം സേവനമനുഷ്ഠിച്ചു.
രാജു നാരായണ സ്വാമി മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകനായും സേവനം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏറെ പ്രശ്നബാധിത സംസ്ഥാനങ്ങളിലായിരുന്നു അദ്ദേഹത്തിന് ചുമതല. അത് വളരെ ഭംഗിയായി അദ്ദേഹം നിറവേറ്റുകയും ചെയ്തു. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രശംസയും ലഭിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കാൻ ഇനി മൂന്ന് വർഷം മാത്രം ബാക്കിനിൽക്കെയാണ് ഇപ്പോൾ ഈ പുതിയ നീക്കങ്ങൾ.
Discussions are ongoing regarding whether IAS officer Raju Narayana Swamy, known for his anti-corruption stance, will be appointed as Kerala's Chief Secretary. The state government is reportedly resisting his promotion citing frivolous grounds.
#RajuNarayanaswamy #IAS #ChiefSecretary #KeralaGovt #Bureaucracy #KeralaPolitics