Politics | 'തിരുപ്പറകുണ്ഡ്രം' മറ്റൊരു അയോധ്യയാക്കാൻ സംഘ്പരിവാർ നീക്കമെന്ന് ആക്ഷേപം; കരുതലോടെ തമിഴകം

● ക്ഷേത്രവും, ദർഗയും അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
● 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് ആരോപണം.
● സമാധാനം നിലനിർത്താൻ 'മധുരൈ സോഷ്യൽ ഹാർമണി ഗ്രൂപ്പ്' രൂപീകരിച്ചു.
എം എം മുഹ്‌സിൻ
മധുര: (KasargodVartha) തമിഴ് നാട്ടിലെ മധുരയിൽ 'തിരുപ്പറകുണ്ഡ്രം' മറ്റൊരു അയോധ്യയാക്കി മാറ്റാൻ സംഘപരിവാർ നീക്കം തുടങ്ങിയെന്ന് ആരോപണം. ദക്ഷിണേന്ത്യ ബിജെപി മുക്ത സംസ്ഥാനമെന്ന പേര് മാറ്റിയെടുക്കാനാണ് തമിഴ് മണ്ണിൽ വിഷം ചീറ്റാനൊരുങ്ങുന്നതെന്നാണ് ബിജെപി വിരുദ്ധ കക്ഷികളുടെ ആക്ഷേപം. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സംഘപരിവാർ നീക്കമെന്നാണ് ഇവർ പറയുന്നത്.
തമിഴകത്തെ പ്രധാന ഹൈന്ദവ ആരാധനാമൂർത്തിയായ മുരുകന്റെ ആറുവാസ സ്ഥലങ്ങളിലൊന്നാണ് ക്ഷേത്ര നഗരമായ മധുരയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തിരുപ്പറകുണ്ഡ്രം ക്ഷേത്രം എന്നാണ് വിശ്വാസം. മധുരയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ഏറെ അകലെയല്ലാതെ കുന്നിൻ മുകളിലാണ് സുൽത്താൻ സിക്കന്ദർ ഔലിയയുടെ ദർഗ സ്ഥിതി ചെയ്യുന്നത്. മുസ്ലീങ്ങളും, ഇതര സമുദായങ്ങളും അത്യാദരവോടെയാണ് ഇക്കാലമത്രയും സിക്കന്ദർ ഔലിയയുടെ ഓർമകളെ സൂക്ഷിക്കുന്നത്.
ഇവിടെ വിഷം ചീറ്റാൻ പറ്റിയ മണ്ണാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘപരിവാർ ഈ വർഷം ആദ്യം നടന്ന ഉറൂസ് പരിപാടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് എന്ന് രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആരോപിക്കുന്നു. നേരത്തെ ഇവിടത്തെ ഉറൂസിന് കോഴി, ആട് തുടങ്ങിയ മൃഗബലി നടത്തിയിരുന്നുവെങ്കിൽ ഇപ്രാവശ്യം സംഘപരിവാർ എതിർപ്പുമായി രംഗത്തുവന്നതിനാൽ ജില്ലാ ഭരണകൂടം മൃഗബലിക്ക് അനുമതി നൽകിയില്ല. അതേസമയം പാചകം ചെയ്ത ഭക്ഷണം വിളമ്പുന്നതിനും, പ്രാർത്ഥിക്കുന്നതിനും വിലക്കുണ്ടായില്ല. പതിവുപോലെ ഉറൂസ് പരിപാടികൾ നടത്തുകയും ചെയ്തു.
മൃഗബലി തടഞ്ഞതോടെ തങ്ങളുടെ ഒന്നാം ഘട്ടം വിജയിച്ചുവെന്ന കണക്കുകൂട്ടലിലായിരുന്നു സംഘപരിവാർ സംഘടനകളെന്നും ആക്ഷേപമുണ്ടായി. അതിനിടെ വിഷയം പഠിക്കാനും, ദർഗ സന്ദർശിക്കാനുമായി രാമനാഥപുരം എംപിയും, തമിഴ് നാട് വഖഫ് ബോർഡ് ചെയർമാനുമായ കെ നവാസ് കനി ഉറൂസിനു ശേഷം ദർഗയിലെത്തിയത് വിവാദമാക്കാൻ ശ്രമമുണ്ടായി. നവാസ് കനിയും, അനുയായികളും തിരുപ്പറകുണ്ഡ്രം കുന്നിൽ വച്ച് മാംസാഹാരം ഭക്ഷിച്ചുവെന്നും, ഇത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയതായും ബിജെപി നേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി.
ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. തമിഴ്നാട് സർക്കാർ തിരുപ്പറകുണ്ഡ്രത്തിന്റെ പേര് 'സിക്കന്ദർ ഔലിയ മലൈ' എന്ന് പുനർനാമകരണം ചെയ്യാൻ ശ്രമിക്കുന്നതായും ബിജെപി നേതാക്കൾ ആരോപിച്ചു. അതിനാൽ കുന്ന് പൂർണമായും ഹിന്ദുക്കളുടെ നിയന്ത്രണത്തിലാക്കി ദർഗ മറ്റൊരു ഇടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചു. ഇത് എരുതീയിൽ എണ്ണ ഒഴിച്ച് പ്രദേശവാസികൾക്കിടയിൽ ഐക്യത്തിന് വിള്ളൽ ഉണ്ടാക്കിയെടുക്കാൻ ചിലർക്ക് സാധിച്ചുവെന്നും വിമർശനമുണ്ട്.
ഇതിന് പിന്നാലെ ഫെബ്രുവരി നാലിന് പ്രദേശത്തേക്ക് 'അയോധ്യ മോഡൽ' മാർച്ചിന് ഒരുങ്ങിയ ബിജെപി, ഹിന്ദു മുന്നണി പ്രവർത്തകർക്ക് സംഘർഷം കണക്കിലെടുത്ത് മാർച്ചിനുള്ള അനുമതി ജില്ലാ ഭരണകൂടം നിഷേധിക്കുകയും ചെയ്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ അഞ്ച് കിലോമീറ്റർ അകലെ പഴങ്കാനത്തം ജംഗ്ഷനിൽ പ്രകടനം നടത്താൻ ഹിന്ദു മുന്നണിക്ക് ഹൈക്കോടതി മധുര ബഞ്ച് അനുമതി നൽകി. ഇത് തങ്ങളുടെ രണ്ടാമത്തെ വിജയമായി സംഘപരിവാർ ആഘോഷിച്ചു.
മാർച്ചിനിടെ തിരുപ്പറകുണ്ഡ്രം ക്ഷേത്രത്തിലേക്ക് അതിക്രമിച്ചുകയറി മുദ്രാവാക്യം വിളിച്ചതായും പരാതി ഉയർന്നു. അവിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തിരുപ്പറകുണ്ഡ്രം ക്ഷേത്രത്തിന്റെയും, ദർഗയുടെയും ഭൂമിയെ ചൊല്ലി 1915-16 കാലഘട്ടത്തിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇത് പൊടിതട്ടിയെടുത്താണ് ഇപ്പോൾ ചിലർ നീക്കം നടത്തുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അയോധ്യയിലും, കാശിയിലും, സംഭലിലും പരീക്ഷിച്ചതുപോലെ വിദ്വേഷം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടുള്ള മുതലെടുപ്പ് രാഷ്ട്രീയ തന്ത്രം ദക്ഷിണേന്ത്യയിലും ആവർത്തിക്കാൻ തക്കം പാർത്തു നടക്കുകയാണ് സംഘപരിവാർ സംഘടനകൾ എന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വളരെ ജാഗ്രതയോടെയാണ് പ്രശ്നത്തെ സമീപിച്ചത്. തിരുപ്പറകുണ്ഡ്രത്തെ പ്രയോജനപ്പെടുത്തി വർഗീയത ആളിക്കത്തിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു.
സമാധാനത്തോടെയും, മതമൈത്രിയോടെയും ജീവിക്കുന്ന സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തെ പരിസരപ്രദേശങ്ങളിലുള്ള പൊതുജന സമൂഹം തിരിച്ചറിഞ്ഞത് സംഘപരിവാർ നീക്കത്തിന് തുടക്കം തന്നെ തിരിച്ചടിയാവുകയും ചെയ്തതായും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ തിരുപ്പറകുണ്ഡ്രം മറ്റൊരു അയോധ്യയാക്കി മാറാതിരിക്കാനും, സമാധാനം നിലനിർത്താനുമായി മധുര ആസ്ഥാനമായുള്ള ആക്ടിവിസ്റ്റുകളുടെ സംഘം 'മധുരൈ സോഷ്യൽ ഹാർമണി ഗ്രൂപ്പ്' എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണിപ്പോൾ.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പ്രദേശത്ത് ജാഗ്രത പുലർത്താനാണ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം തിരുപ്പറകുണ്ഡ്രം വിഷയം ഉയർത്തിക്കാട്ടി തമിഴകമെങ്ങും പ്രചാരണം നടത്താനാണ് ബിജെപി തീരുമാനം. ഇതിനെ പ്രതിരോധിക്കാൻ എസ്ഡിപിഐയും ശ്രമങ്ങൾ നടത്തുന്നുണ്ട്. ദർഗയിൽ വർഷങ്ങളായി നടത്തിവരുന്ന മൃഗബലി തടഞ്ഞത് പ്രചാരണമാക്കുകയാണ് എസ്ഡിപിഐ.
ഇതിനിടെ തിരുപ്പറകുണ്ഡ്രം മലയെ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്ന പൊതു താൽപര്യ ഹർജി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ബുധനാഴ്ച തീർപ്പാക്കി. ഹർജിക്കാരൻ്റെ ആവശ്യം പരിഗണിച്ച് എല്ലാ ബന്ധപ്പെട്ടവരുടെയും അഭിപ്രായം കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കാൻ അധികൃതർക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസ് ജെ നിഷ ബാനുവും എസ് ശ്രീമതിയും അടങ്ങിയ ബെഞ്ചാണ് ഹിന്ദു ധർമ്മ പരിഷത്തിലെ കെ കെ രമേഷ് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ.
Allegations arise against Sangh Parivar for attempting to incite communal tensions in Thiruparankundram, Tamil Nadu, similar to the Ayodhya incident. Political parties accuse them of targeting the upcoming elections. The controversy revolves around a local dargah and temple, with accusations of disrupting religious events and spreading misinformation.
#CommunalPolitics #TamilNadu #Thiruparankundram #ReligiousHarmony #BJP #SanghParivar