Shashi Tharoor | ശശി തരൂരിനെ പിണക്കിയാൽ യുഡിഎഫിന് നിയമസഭയിൽ പത്തോളം സീറ്റുകളിൽ പ്രത്യാഘാതം; ഇടതുമുന്നണി ആഗ്രഹിക്കുന്നതും അത് തന്നെ!

● ശശി തരൂരിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ കലഹം
● ഇടതു മുന്നണി തരൂരിന്റെ ജനപിന്തുണ മുതലെടുക്കാനുള്ള ശ്രമത്തിലാണ്.
● തരൂരിന്റെ നിലപാട് 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും.
എം എം മുനാസിർ
തിരുവനന്തപുരം: (KasargodVartha) എഐസിസി പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയുടെ ഉന്നമെന്തുമാകട്ടെ, തരൂരിനെ സംസ്ഥാന കോൺഗ്രസ് നേതൃത്വം പൂർണമായും തഴഞ്ഞാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരുവനന്തപുരത്ത് മാത്രം പത്തോളം സീറ്റുകളിൽ പ്രത്യാഘാതം ഉണ്ടാകും. അത് യുഡിഎഫിന്റെ കെട്ടുറപ്പിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ശശി തരൂർ എംപി നേരത്തെ തന്നെ ബിജെപിയെ ഉന്നം വെച്ചിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശശി തരൂർ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് വരെ വാർത്തകൾ പരന്നിരുന്നു. എന്നാൽ ദേശീയതലത്തിൽ ബിജെപിയുമായുള്ള ചർച്ചകളിൽ ശശി തരൂർ ആഗ്രഹിച്ചത് പോലെ (വിദേശകാര്യ മന്ത്രി) ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതാണ് തരൂർ പിന്നീട് മാറി ചിന്തിച്ചത് എന്നാണ് പറയുന്നത്.
കോൺഗ്രസിൽ തന്നെ വീണ്ടും മത്സരിച്ച് വിജയിക്കുകയും ചെയ്തു. സ്ഥാനാർത്ഥി പട്ടിക നേതൃത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഞാൻ തന്നെയാണ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും ശശി തരൂർ പ്രഖ്യാപിക്കുകയുണ്ടായി.ഇത് പാർട്ടിക്കുള്ളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും ശശി തരൂരിന് രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയും, പൊതുസ്വീകാര്യതയുമുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ദേശീയ-അന്തർദേശീയ തലത്തിൽ ഉന്നത സ്ഥാനങ്ങൾ കൈകാര്യം ചെയ്ത വ്യക്തിത്വം എന്നതിലുപരി ലോകപരിചയവും, അപാരമായ അറിവും ശശി തരൂരിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
ഇത്ര വലിയൊരു ജനസമ്മതനായ നേതാവിനെ ഹൈക്കമാൻഡ് കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കുക മാത്രമാണ് ചെയ്തത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ജനാധിപത്യ രീതിയിൽ മത്സരിച്ചുവെന്ന ഒറ്റ കാരണത്താലാണ് ശശി തരൂരിനെ ഹൈക്കമാൻഡ് തഴഞ്ഞത്. ഐസിസിയുടെ താക്കോൽ സ്ഥാനത്ത് എത്തിയാൽ തന്നെക്കാൾ വലുതാകുമെന്ന ഭയവും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ശശി തരൂരിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ശ്രമവും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പാര പണിതു. ഇവിടെയും നേതാക്കളുടെ ഈഗോ തന്നെയായിരുന്നു പ്രശ്നം. എവിടെയും തന്നെ വളരാൻ സമ്മതിക്കുന്നില്ല എന്ന ആക്ഷേപം ശശി തരൂരിന് ഇപ്പോഴുമുണ്ട്. അതാണ് ഇടയ്ക്കിടെ ലേഖനം എഴുതി ശശി തരൂർ പ്രതിഷേധം അറിയിക്കുന്നത്.
നേതൃത്വത്തെ ഉന്നം വെച്ച് ശശി തരൂർ ഈയിടെ നടത്തിയ പ്രസ്താവനയിൽ എഐസിസി നേതൃത്വത്തിന് നീരസമുണ്ട്. അതിനാൽ തന്നെയാണ് അദ്ദേഹത്തെ ഡൽഹിക്ക് വിളിച്ചുവരുത്തി ഹൈക്കമാൻഡ് ചർച്ചചെയ്തത്. ഇവിടെയും ശശിതരൂർ ആവശ്യപ്പെട്ടത് ദേശീയ തലത്തിലോ, സംസ്ഥാനതലത്തിലോ തനിക്ക് താക്കോൽ സ്ഥാനമാണ് വേണ്ടതെന്ന് ശശി തരൂർ ആവർത്തിച്ചു. ഇത് അംഗീകരിച്ചു കൊടുക്കാൻ നേതൃത്വം തയ്യാറായതുമില്ല. അടുത്ത വെള്ളിയാഴ്ച വീണ്ടും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളോടും ഡൽഹിയിൽ എത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പാർട്ടിക്കാരുടെ വോട്ട് കൊണ്ടുമാത്രം യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം കിട്ടില്ലെന്നും, തനിക്ക് പാർട്ടിക്ക് അതീതമായ ജനപിന്തുണയുണ്ടെന്ന് ശശി തരൂർ എംപി പറഞ്ഞതിന്റെ പിന്നാമ്പുറവും ഇതുതന്നെയാണ്. പാർട്ടി സ്ഥാനങ്ങളും നേതൃത്വവും യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകട്ടെ എന്ന് ശശി തരൂർ പറഞ്ഞുവെക്കുന്നതും മുഖ്യമന്ത്രി സ്ഥാനമോ, കോൺഗ്രസ് അധ്യക്ഷ സ്ഥാനമോ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ്.
മുഖ്യമന്ത്രി പദവിയാണ് ശശി തരൂർ ലക്ഷ്യമിടുന്നതെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇവിടെയും ഒറ്റപ്പെടും. പ്രതിപക്ഷനേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി നടത്തുന്ന വടംവലിയിൽ ഇടനിലക്കാരനായി നിന്ന് മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാമെന്നാണ് നേരത്തെ കെ സി വേണുഗോപാൽ കരുതിയിരുന്നത്. എന്നാൽ ശശി തരൂരിന്റെ കൂടി വരവോടെ ഇത് കെ സിയുടെ ആഗ്രഹത്തിന് തടസ്സമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ കെസി, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ കൂടെ കൂടിയിട്ടുള്ളത്.
സിപിഎം ശശിതരൂരിന് വേണ്ടി വാതിൽ തുറന്നു വെച്ചിരിക്കുന്നത് തിരുവനന്തപുരത്തെ പത്തോളം നിയമസഭാ സീറ്റുകൾ ലക്ഷ്യം വെച്ചാണ്. അത് ശശി തരൂർ വഴി നേടിയെടുക്കാനായാൽ മൂന്നാം പിണറായി സർക്കാറിന് അവസരം ഒരുങ്ങുമെന്ന് സിപിഎം കണക്കുകൂട്ടുന്നുമുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
If Shashi Tharoor is sidelined in Congress, it could lead to a loss of 10 UDF seats in the next Kerala Assembly election.
#ShashiTharoor #UDF #KeralaAssembly #Congress #Thiruvananthapuram #Politics