ചെറുവത്തൂർ അടിപ്പാത വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും - രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
● ഒമ്പത് മീറ്റർ വീതിയിൽ അടിപ്പാത ആവശ്യപ്പെട്ട് നിവേദനം നൽകി.
● കർമ്മസമിതിയുടെ നിവേദനത്തെ തുടർന്നാണ് എം.പി എത്തിയത്.
● യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം എം.പിക്ക് ബോധ്യപ്പെടുത്തി.
ചെറുവത്തൂർ: (KasargodVartha) റെയിൽവേ സ്റ്റേഷൻ-വ്യാപാരിഭവൻ റോഡിൽ ഗതാഗതയോഗ്യമല്ലാത്ത കലുങ്ക് സ്ഥാപിച്ച സ്ഥലം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു. നിലവിൽ മൂന്ന് മീറ്റർ വീതിയിലും രണ്ട് മീറ്റർ ഉയരത്തിലുമുള്ള കലുങ്കാണ് കരാർ കമ്പനി ഇവിടെ സ്ഥാപിച്ചത്.
ഇതുവഴി ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്. ഒൻപത് മീറ്റർ വീതിയിൽ അഞ്ച് മീറ്റർ ഉയരത്തിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി ചെയർപേഴ്സൺ സി.വി. പ്രമീളയുടെ നേതൃത്വത്തിൽ ഭാരവാഹികൾ എം.പിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എം.പി സ്ഥലം സന്ദർശിച്ചത്.
സമീപ പഞ്ചായത്തിലെ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യുമെന്ന് കർമ്മസമിതി ഭാരവാഹികൾക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉറപ്പ് നൽകി.
കർമ്മസമിതി കൺവീനർ മുകേഷ് ബാലകൃഷ്ണൻ, ടി. രാജൻ, കെ.കെ. കുമാരൻ, പി. വിജയകുമാർ, സന്ദീപ് മുണ്ടക്കണ്ടം, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, ഒ. ഉണ്ണികൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി ഭാവിയിൽ നാട് അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങൾ എം.പിക്ക് ബോധ്യപ്പെടുത്തി.
ചെറുവത്തൂരിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ. ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.
Article Summary: MP Rajmohan Unnithan visits Cheruvathur underpass site.
#Cheruvathur #RajmohanUnnithan #Kasaragod #Underpass #KeralaPolitics #IndianRailways






