EC Probe | 'കോടതി കുടയുമെന്ന ഭയം'; രാഹുൽഗാന്ധിയും, കേജ്രിവാളും പറഞ്ഞതിൽ കഴമ്പുണ്ടോ? നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിച്ചേക്കും

● ഡൽഹിയിൽ നാല് ലക്ഷത്തോളം വോട്ടുകൾ കൂട്ടിച്ചേർത്തുവെന്നാണ് കെജ്രിവാളിന്റെ പരാതി.
● മഹാരാഷ്ട്രയിൽ 9.7 കോടി വോട്ടർമാർ വോട്ട് ചെയ്തതായി രാഹുൽ ഗാന്ധി ആരോപിക്കുന്നു.
● കോൺഗ്രസും, കെജ്രിവാളും ബിജെപിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു.
എം എം മുഹ്സിൻ
ന്യൂഡൽഹി: (KasargodVartha) മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, ഡൽഹി മുൻ മുഖ്യമന്ത്രിയും, ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും സംസ്ഥാനങ്ങളിലെ വോട്ടുമായി ബന്ധപ്പെട്ട് നടത്തിയ ആക്ഷേപം തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി അന്വേഷിക്കാൻ സാധ്യതയേറുന്നു.
വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചാൽ ഉണ്ടായേക്കാവുന്ന 'പൊല്ലാപ്പ്' മറികടക്കാനാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഓരോ തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം കൂടി തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനും, നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിലെ കേവലം ഏഴുമാസത്തിനുള്ളിൽ ഡൽഹിയിൽ നാല് ലക്ഷത്തോളം വോട്ടുകൾ കൂട്ടിച്ചേർത്തുവെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ പരാതിയെങ്കിൽ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 9.5 കോടി വോട്ടർമാരുള്ളപ്പോൾ 9.7 കോടി വോട്ടർമാർ വോട്ട് ചെയ്തതിനെയാണ് രാഹുൽഗാന്ധി ചോദ്യം ചെയ്യുന്നത്. രണ്ട് ആക്ഷേപങ്ങളും ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നുവെന്ന തോന്നലുണ്ടായത്.
രാഹുലും, കെജ്രിവാളും വോട്ടുകളുടെ കണക്കുകൾ അക്കമിട്ട് നിരത്തിയായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളുടെ ചില വീടുകളിൽ മൂന്നും, നാലും വോട്ടുകൾ ഉള്ള സ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 മുതൽ 47 വരെ വോട്ടുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് ഇൻഡ്യ മുന്നണി നേതാക്കൾ രാഹുൽ ഗാന്ധിയോടൊപ്പം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പുകളിൽ സുതാര്യതയും, നിഷ്പക്ഷവും ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുന്നില്ലെന്നും ഇവർക്ക് ആക്ഷേപവുമുണ്ട്.
മഹാരാഷ്ട്ര ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പിന് ഇടയിൽ 32 ലക്ഷം വോട്ടർമാരെ പുതുതായി വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് രാഹുൽ ഗാന്ധി പറയുന്നു. വിഷയം രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ചതോടെ ആക്ഷേപങ്ങൾക്ക് രേഖാമൂലം വിശദീകരണം നൽകുമെന്ന് വൈകിയാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുള്ളതായി ആരോപിച്ച് നേരത്തെ തന്നെ ഇന്ത്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നതുമാണ്.
എന്നാൽ ഈ പരാതി തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്ര പോലെയുള്ള വലിയ സംസ്ഥാനത്ത് വോട്ടർമാർ കൂടിയതിൽ അസ്വാഭാവികതയില്ലെന്ന് പറയുന്നുണ്ട്. നേരത്തെ ഹരിയാനയിലും കോൺഗ്രസ് ഇതേ ആക്ഷേപം ഉന്നയിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. അതേസമയം തോൽവിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും,ഇവിഎ മ്മിനെയും കോൺഗ്രസ് കുറ്റപ്പെടുത്തുന്നതിനെതിരെ ബിജെപി നേതാക്കൾ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടർ പട്ടികയിൽ ഇടം പിടിക്കാത്തവരെ ചേർത്ത് ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് കൊണ്ടാണ് ബിജെപിക്ക് രണ്ട് സംസ്ഥാനങ്ങളിലും വിജയിക്കാനായതെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നു.
താഴെത്തട്ടിലിറങ്ങി പ്രവർത്തിക്കാതെ അധികാരത്തിന്റെ ഹുങ്കിൽ കഴിഞ്ഞിരുന്ന കെജ്രിവാളിനും, കോൺഗ്രസിനും ഉണ്ടായ തോൽവി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലയിൽ കെട്ടിവെക്കുന്ന നീക്കം വോട്ട് ചെയ്യുന്ന ജനാധിപത്യ വിശ്വാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാക്കൾ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ വ്യാപകമായ ആക്ഷേപം ഉയരുന്നതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചു വെക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുമുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Rahul Gandhi and Arvind Kejriwal raised concerns about inflated voter numbers, with an expected investigation by the Election Commission.
#RahulGandhi #Kejriwal #ElectionCommission #IndiaElections #VoterFraud #MaharashtraElections