പുല്ലൂർ-പെരിയ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് പരാതി; യു ഡി എഫ് കോടതിയിലേക്ക്
● സി പി എം അനുകൂല ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്.
● '1200 മുതൽ 1500 വരെ വോട്ടർമാരുള്ള യു ഡി എഫ് അനുകൂല വാർഡുകളിൽ ഒരൊറ്റ ബൂത്ത് മാത്രം സ്ഥാപിച്ചു.'
● വോട്ടെടുപ്പ് അർദ്ധരാത്രി വരെ നീട്ടാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നും യു ഡി എഫ് ആരോപിച്ചു.
● തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള സർവ്വകക്ഷിയോഗ തീരുമാനം അട്ടിമറിച്ചെന്ന് യു ഡി എഫ്.
● നിലവിലെ സാഹചര്യത്തിൽ 18 മണിക്കൂർ ഉണ്ടായാൽ പോലും വോട്ട് ചെയ്ത് കഴിയില്ലെന്ന് യു ഡി എഫ്.
കാസർകോട്: (KasargodVartha) ജില്ലയിൽ ഏറ്റവും പ്രശ്നസാധ്യതയുള്ള പുല്ലൂർ–പെരിയ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം അനുകൂല ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യു ഡി എഫ് കോടതിയെ സമീപിക്കുന്നു.
19 വാർഡുകളുള്ള പഞ്ചായത്തിൽ 35 പോളിംഗ് ബൂത്തുകൾ ആവശ്യമുണ്ടായിരുന്നെങ്കിലും, 1200 മുതൽ 1500 വരെ വോട്ടർമാരുള്ള പ്രദേശങ്ങളിൽ പോലും അധിക ബൂത്തുകൾ അനുവദിക്കാതെയാണ് യു ഡി എഫ് അനുകൂല വാർഡുകളിൽ ഒരു ബൂത്ത് മാത്രമാണ് സ്ഥാപിച്ചതെന്ന് നേതാക്കൾ കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയെ പോലും അറിയിക്കാതെ എടുത്ത തീരുമാനമാണിതെന്നും, പ്രശ്നരഹിതമായ പ്രദേശങ്ങളിൽ പോലും വോട്ടെടുപ്പ് അർദ്ധരാത്രി വരെ നീട്ടിക്കൊണ്ട് പോകാൻ സി പി എം അനുകൂല ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.
സി പി എം ഏറ്റെടുത്ത ദൗത്യത്തിന് ഉദ്യോഗസ്ഥർ കുടചൂടുകയാണ്,. പുല്ലൂർ, കൊടവലം, ചാലിങ്കാൽ സെൻട്രൽ വാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ 1500 വരെ വോട്ടർമാർ ഉള്ളതായിട്ടും അധിക ബൂത്ത് ക്രമീകരിക്കാൻ ഇലക്ഷൻ കമ്മീഷൻ തന്നെ പഞ്ചായത്തിന് കത്ത് അയച്ചിട്ടും ഉദ്യോഗസ്ഥർ അട്ടിമറിക്ക് കൂട്ട് നിൽക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയാത്തവിധം സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിൻ്റെ മറവിൽ എൽ ഡി എഫ് ഭരണത്തിലേറാനാണ് ശ്രമമെന്നും, നിയമപരമായി ഇത് നേരിടാനും കോടതിയെ സമീപിക്കാനുമാണ് യു ഡി എഫിൻ്റെ തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു. തെരെഞ്ഞടുപ്പ് കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുകുട്ടി ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഒരാൾക്ക് പഞ്ചായത്ത്, ബ്ലോക്, ജില്ലാപഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ട് ചെയ്യണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു മിനുട്ട് എങ്കിലും സമയം വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ 18 മണിക്കൂർ ഉണ്ടായാൽ പോലും വോട്ട് ചെയ്ത് കഴിയില്ലെന്നും അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, അഡ്വ. എം കെ ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അരവിന്ദാക്ഷൻ, സി രാമകൃഷ്ണൻ, കെ വി ഗോപാലൻ എന്നിവർ സംബന്ധിച്ചു.
യു ഡി എഫ് എടുത്ത നിയമപരമായ നടപടിയെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: UDF moves to court alleging election sabotage by officials in Pullur-Periya Panchayat.
#Kasaragod #PullurPeriya #ElectionSabotage #UDF #CPM #KeralaPolitics






