പി എം ശ്രീ നടപ്പിലാക്കാൻ പാലമായി നിന്ന ജോൺ ബ്രിട്ടാസ് എം പി മതനിരപേക്ഷ കേരളത്തെ വഞ്ചിച്ചു - റസാഖ് പാലേരി
● സംഘപരിവാറിൻ്റെ കാവി അജണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാനാണ് പദ്ധതി.
● പ്രഭാഷണത്തിൽ മാത്രം സംഘപരിവാർ വിരുദ്ധത ഒതുക്കി ആർ എസ് എസ്സിന് വേണ്ടി കേരളത്തെ ഒറ്റുകൊടുത്തു.
● സി പി എം ഏൽപ്പിച്ച ദൗത്യം എം പി ഭംഗിയായി നിർവഹിച്ചു എന്ന് കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പുകഴ്ത്തി.
● സി പി ഐക്കും ബിനോയ് വിശ്വത്തിനും ഇതിൽ മൗനം പാലിക്കാനേ കഴിയൂ എന്നും വിമർശനം.
● വിദ്വേഷ പ്രചാരണം നടത്തുന്ന സി പി എം-ബി ജെ പി രാഷ്ട്രീയത്തിന് തിരിച്ചടി നൽകണമെന്ന് ആഹ്വാനം.
തൃക്കരിപ്പൂർ: (KasargodVartha) പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായി നിന്ന ജോൺ ബ്രിട്ടാസ് എം പി മതനിരപേക്ഷ കേരളത്തെ വഞ്ചിച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.
സംഘപരിവാറിൻ്റെ കാവി അജണ്ട നടപ്പിലാക്കാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പാകപ്പെടുത്തിയെടുക്കുന്നതിനാണ് പി എം ശ്രീ നടപ്പിലാക്കുന്നത്. സംഘപരിവാർ വിരുദ്ധത കേവലം പ്രഭാഷണത്തിൽ ഒതുക്കി ആർ എസ് എസ്സിന് വേണ്ടി കേരളത്തെ ഒറ്റുകൊടുത്ത എം പി യെ കേരളം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റസാഖ് പാലേരി.
സി പി എം ഏൽപ്പിച്ച ദൗത്യം എം പി ഭംഗിയായി നിർവഹിക്കുകയാണ് ചെയ്തത് എന്നാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതിനെക്കുറിച്ച് പറഞ്ഞത്. കേന്ദ്ര മന്ത്രിയും കേരള മന്ത്രിയും ഒരേ സ്വരത്തിൽ ജോൺ ബ്രിട്ടാസ് എം പി യുടെ സേവനത്തെ പുകഴ്ത്തി പറയുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതെല്ലാം കണ്ട് മൗനം പൂണ്ട്, അവർ പറയുന്നതിന് തലകുലുക്കുന്നവരായി നിൽക്കാനേ സി പി ഐക്കും ബിനോയ് വിശ്വത്തിനും കഴിയുകയുള്ളൂ എന്നും റസാഖ് പാലേരി വിമർശിച്ചു.
ആർ എസ് എസ്സിൻ്റെ തോളിൽ കയ്യിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനിടയിൽ വെൽഫെയർ പാർട്ടിക്കെതിരെ കേരളത്തിലുടനീളം വിദ്വേഷ പ്രചാരണം നടത്തുന്ന സി പി എം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെയും ഇടതുപക്ഷത്തിൻ്റെയും ശ്രമങ്ങൾ പ്രബുദ്ധ കേരളം തിരിച്ചറിയണം. സി പി എമ്മിൻ്റെയും ബി ജെ പി യുടെയും വിദ്വേഷ രാഷ്ട്രീയത്തിന് കേരളം കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് എൻ കെ പി ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി കെ അഷ്‌റഫ്, സി എച്ച് മുത്തലിബ്, ടി സുമേഷ്, സി കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. എ വി അഷ്റഫ് സ്വാഗതവും എൻ കെ പി സലീം നവാസ് നന്ദിയും പറഞ്ഞു.
ജോൺ ബ്രിട്ടാസ് എം പി യെക്കുറിച്ചുള്ള റസാഖ് പാലേരിയുടെ വിമർശനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. വാർത്ത സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.
Article Summary: Welfare Party President Razak Paleri criticizes MP John Brittas for implementing PM SHRI, calling it a betrayal of secular Kerala.
#WelfareParty #RazakPaleri #JohnBrittas #PMSHRI #KeralaPolitics #CPM






