എൻ എ നെല്ലിക്കുന്നിനും എ കെ എം അഷറഫിനും ചീഫ് സെക്രട്ടറിയുടെ ആശംസ; പക്ഷേ രണ്ടു പേരും പിണറായി സർക്കാരിൻ്റെ വാഷികാഘോഷത്തിനെത്തിയില്ല; രാഷ്ട്രീയം പറയാതെ മുഖ്യമന്ത്രി; അണികൾക്ക് നിരാശ

● യുഡിഎഫ് ബഹിഷ്കരണം മൂലം എംഎൽഎമാർ വാർഷികാഘോഷത്തിനെത്തിയില്ല.
● പിണറായി സർക്കാരിൻ്റെ വാർഷികാഘോഷം പിലിക്കോട് കാലിക്കടവിൽ നടന്നു.
● മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ രാഷ്ട്രീയപരമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല.
● വികസന നേട്ടങ്ങൾ മാത്രമാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.
പിലിക്കോട്: (KasargodVartha) കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിനും മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിനും ചീഫ് സെക്രട്ടറിയുടെ ആശംസ. എന്നാൽ ഇരുവരും പിണറായി സർക്കാരിൻ്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തില്ല.
പിലിക്കോട് കാലിക്കടവിലാണ് പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
പിണറായി സർക്കാരിൻ്റെ വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് സംസ്ഥാന തലത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കോടികൾ ചെലവഴിച്ച് ആർഭാടമായി വാർഷികാഘോഷം നടത്തുന്നത് യുഡിഎഫ് രാഷ്ട്രീയമായി എതിർക്കുന്നു. ഇതിൻ്റെ ഭാഗമായാണ് യുഡിഎഫ് എംഎൽഎമാർ പരിപാടിക്ക് എത്താതിരുന്നത്.
എന്നാൽ പരിപാടിയുടെ പ്രോഗ്രാം നോട്ടീസിൽ എംഎൽഎമാരുടെ പേര് ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി പരിപാടിക്ക് എത്താതിരുന്ന യുഡിഎഫ് എംഎൽഎമാർക്ക് കൂടി സ്വാഗതം ആശംസിച്ചത്.
വികസനം മാത്രം പറഞ്ഞ് പിണറായി; രാഷ്ട്രീയ പ്രസംഗം ഒഴിവാക്കിയതിൽ അണികൾക്ക് നിരാശ
കാഞ്ഞങ്ങാട്: രാഷ്ട്രീയ എതിരാളികൾക്ക് നേരെ ശക്തമായ വിമർശനങ്ങളുന്നയിച്ച് അണികളിൽ ആവേശം നിറയ്ക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ഇത്തവണ അണികൾക്ക് നിരാശ പകർന്നു. കാസർകോട് ജില്ലയിലെ രണ്ട് ഔദ്യോഗിക പരിപാടികളിലും ഒരു പാർട്ടി പരിപാടിയിലുമായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.
തിങ്കളാഴ്ച രാവിലെ പിലിക്കോട് കാലിക്കടവിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ, കേന്ദ്ര സർക്കാർ ഫണ്ട് നൽകാതെ കേരളത്തെ അവഗണിക്കുന്ന കാര്യവും മാധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ നടപടിക്ക് കൂട്ടുനിൽക്കുന്നു എന്ന വിമർശനവും, 2016-ൽ അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരിനെ ശപിച്ചുകൊണ്ടാണ് ജനങ്ങൾ തങ്ങളെ അധികാരത്തിലേറ്റിയത് എന്നുമുള്ള വിമർശനമൊഴിച്ചാൽ മറ്റ് രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല.
സമൂഹത്തിലെ ക്ഷണിക്കപ്പെട്ട 500-ഓളം പേരുമായി പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി വികസന നേട്ടങ്ങളല്ലാതെ രാഷ്ട്രീയപരമായ മറ്റ് കാര്യങ്ങളൊന്നും പറയാൻ തയ്യാറായില്ല.
കാഞ്ഞങ്ങാട് എൽഡിഎഫ് ജില്ലാ കമ്മിറ്റി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ബഹുജനറാലിയിലും പൊതുയോഗത്തിലും മുഖ്യമന്ത്രി രാഷ്ട്രീയം പറയാൻ തയ്യാറായില്ല. ഒരു മണിക്കൂറിനടുത്ത് മുഖ്യമന്ത്രി പ്രസംഗിച്ചെങ്കിലും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന ഒരു രാഷ്ട്രീയ പരാമർശവും നടത്താതിരുന്നത് പ്രവർത്തകരെ നിരാശപ്പെടുത്തി. വികസന നേട്ടങ്ങൾ മാത്രം പറഞ്ഞുള്ള പ്രസംഗം അരമണിക്കൂർ പിന്നിട്ടപ്പോൾത്തന്നെ സദസ്സ് ഒഴിഞ്ഞുതുടങ്ങിയിരുന്നു. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് കെ. രാജൻ പ്രസംഗം ആരംഭിച്ചപ്പോഴേക്കും സദസ്സ് തീർത്തും ശുഷ്കമായ അവസ്ഥയായി മാറി.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: N A Nellikunnu and A K M Ashraf did not attend the Pinarayi government's anniversary celebration in Pilicode, despite the Chief Secretary's greetings. The Chief Minister's speech focused on development, avoiding political remarks, which disappointed party supporters.
#KeralaGovernment #Anniversary #PinarayiVijayan #UDF #PoliticalNews #KeralaPolitics