സീറ്റ് നിഷേധം: എൻസിപി-എസ് ഒറ്റക്ക് മത്സരിക്കും; ഇടതുമുന്നണി വഞ്ചിച്ചെന്ന് ആരോപണം
● തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മനഃപൂർവ്വം അവഗണിച്ചെന്ന് നേതാക്കൾ.
● ജില്ലാ പഞ്ചായത്തിൻ്റെ മഞ്ചേശ്വരം, പിലിക്കോട് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിർത്തും.
● കാഞ്ഞങ്ങാട് നഗരസഭയിലെ പനങ്കാവ്, കാഞ്ഞങ്ങാട് സൗത്ത് വാർഡുകളിലും മത്സരം.
● കരീം ചന്തേര, മുത്തലിബ് കോട്ടപ്പുറം, സീനത്ത് സതീശൻ എന്നിവർ പത്രിക നൽകും.
● സിപിഎം അടവ് നയത്തെ പ്രതിരോധിക്കാൻ പാർട്ടി യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ജയിക്കുന്ന സീറ്റ് നൽകാതെ ഇടതുമുന്നണി നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ജില്ലയിലെ വിവിധ വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തി ഒറ്റക്ക് മത്സരിക്കാൻ എൻസിപി-എസ് തീരുമാനിച്ചു. കാഞ്ഞങ്ങാട് ചേർന്ന എൻസിപി-എസ് ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും അടിയന്തര യോഗമാണ് ഐക്യകണ്ഠമായി ഈ തീരുമാനമെടുത്തത്.
ജില്ലയിലെ എൽഡിഎഫ് പരിപാടികൾക്ക് ആളും അർത്ഥവും നൽകി വിജയിപ്പിക്കുന്ന പാർട്ടിയെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും തഴഞ്ഞുകൊണ്ടുള്ള സിപിഎം നിലപാടിനെതിരെ പൊതുവികാരമാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ പ്രകടിപ്പിച്ചത്. സിപിഎം സ്വീകരിച്ച അടവ് നയത്തെ തക്കതായ സമയത്ത് പ്രതിരോധിക്കാനും പാർട്ടി യോഗം നിലപാടെടുത്തു.
ജില്ലാ പഞ്ചായത്തിൻ്റെ മഞ്ചേശ്വരം, പിലിക്കോട് ഡിവിഷനുകളിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ പിലിക്കോട് ഡിവിഷനിലും കാഞ്ഞങ്ങാട് നഗരസഭയിലെ സീറ്റുകളിലും മംഗൽപാടി, വലിയപറമ്പ്, പള്ളിക്കര, കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡുകളിലും സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. പിലിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ജില്ലാ പ്രസിഡൻ്റ് കരീം ചന്തേരയും, ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുത്തലിബ് കോട്ടപ്പുറവും, ജില്ലാ പഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷനിൽ സീനത്ത് സതീശനും പത്രിക നൽകും.
കാഞ്ഞങ്ങാട് നഗരസഭയിലെ പുതിയ വാർഡായ പനങ്കാവ് (19), കാഞ്ഞങ്ങാട് സൗത്ത് (39) വാർഡുകളിലാണ് എൻസിപി-എസ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. ബ്ലോക്ക് പ്രസിഡൻ്റ് രാഹുൽ നിലാങ്കര, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രമ്യ രാജേഷ് എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.
ഇത്തവണ നഗരസഭയിൽ രണ്ട് സീറ്റുകൾ നൽകാമെന്ന് സിപിഎം നേതൃത്വം നേരത്തെ തന്നെ എൻസിപിഎസ് നേതാക്കൾക്ക് ഉറപ്പ് നൽകിയതാണെന്ന് നേതാക്കള്‍ പറഞ്ഞു. നിയുക്ത നഗരസഭാ ചെയർമാൻ വി.വി രമേശനും സീറ്റ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മുന്നണിയിലെ മറ്റു ഘടകകക്ഷികൾക്കെല്ലാം സീറ്റുകൾ വാരിക്കോരി നൽകുകയും ചെയ്തു. എന്നാൽ എൻസിപി-എസിനെ മനഃപൂർവ്വം അവഗണിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്നും നേതാക്കൾ ആരോപിച്ചു.
ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ല ട്രഷറർ ബെന്നി നാഗമറ്റം, രാജു കൊയ്യോൻ, സുബൈർ പടുപ്പ്, ഉദിനൂർ സുകുമാരൻ, ഒ. കെ ബാലകൃഷ്ണൻ, എ ടി വിജയൻ, ഹമീദ് ചേരങ്കൈ, നാസർ പള്ളം, രമ്യ രാജേഷ്, രാധാകൃഷ്ണൻ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
എൻസിപി-എസ് ഒറ്റക്ക് മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കും? നിങ്ങളുടെ പ്രതികരണം ഷെയർ ചെയ്യുക.
Article Summary: NCPS to contest alone in Kasaragod local polls alleging LDF betrayal.
#NCPSSplit #LDFKerala #KasaragodPolitics #LocalBodyElection #CPMKerala #Kanhangad






