Youth League | ചെർക്കളയിലെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത് കള്ളക്കേസുകളെന്ന് മുസ്‌ലിം യൂത്ത് ലീഗ്; രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണമെന്ന് നേതാക്കൾ
![Muslim Youth League wants police to stop political hunting](https://www.kasargodvartha.com/static/c1e/client/114096/uploaded/c08a985075c1cec37eb352cf409dd978.webp?width=823&height=463&resizemode=4)
* 'നിരപരാധികളെ വേട്ടയാടുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ല'
കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം സിപിഎം എംഎൽഎ സി എച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കൈരളി ചാനലിനെ ഉപയോഗിച്ച് ചെർക്കളയിലെ വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി നടത്തിയ നാടകവും നുണക്കഥകളും പൊളിഞ്ഞപ്പോൾ മാധ്യമപ്രവർത്തകരെയും എംഎൽഎയും ആക്രമിച്ചു എന്ന് കള്ളക്കഥകൾ ഉണ്ടാക്കി കേസുകൾ എടുത്ത് നിരപരാധികളെ വേട്ടയാടുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മനഃപൂർവം പ്രശ്നം സൃഷ്ടിക്കാൻ വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി ശ്രമിച്ച സി എച്ച് കുഞ്ഞമ്പു എംഎൽഎയോട് ഒരു ജനപ്രതിനിധി പാലിക്കേണ്ട മര്യാദകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്. അത് ഉൾക്കൊള്ളുന്നതിന് പകരം തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാൻ മുതിരുകയും ചീത്ത വിളിക്കുകയും ചെയ്തത് എംഎൽഎയും അനുയായികളുമാണ്. വസ്തുതകൾ ഇതായിരിക്കേ സംഭവത്തെ പൂർണമായും വളച്ചൊടിച്ച് യുഡിഎഫ് പ്രവർത്തകരുടെ പേരിൽ കള്ളക്കേസുകൾ ചുമത്താൻ ആണ് എംഎൽഎയുടെ ഒത്താശയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്ന കള്ള കേസിൽ പൊലീസ് സ്റ്റേഷൻ ജാമ്യമെടുത്ത പ്രവർത്തർക്കെതിരെ പൊലീസിന് ആക്രമിച്ചു എന്ന പേരിൽ മറ്റൊരു കള്ള കേസ് കൂടി പൊലീസ് ചുമത്തിയത് തികച്ചും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. തിരഞ്ഞെടുപ്പ് ദിവസം നടന്നു എന്ന് പൊലീസ് ആരോപിക്കുന്ന സംഭവത്തിന് ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് തന്നെ സ്വമേധയാ കേസെടുക്കുന്നത്. ഈ വൈരുദ്ധ്യം തന്നെ ഇതൊരു കള്ള കേസാണെന്ന് വ്യക്തമാക്കുന്നു.
ഇത് ഒരു കോടതിയിലും നിലനിൽക്കില്ല എന്നതും ഒരു വസ്തുതയാണ്. തികച്ചും രാഷ്ട്രീയപ്രേരിതമായ ഈ കേസുകൾ ആരുടെ നിർദേശപ്രകാരമാണ് എടുത്തതെന്ന് ഇനിയെങ്കിലും പൊലീസ് വ്യക്തമാക്കുകയും കള്ള കേസുകൾ പിൻവലിക്കുകയും വേണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ പറഞ്ഞു.