മൂന്നാറിലെ ദുരനുഭവം ആവർത്തിക്കാൻ അനുവദിക്കില്ല, കേരളം സുരക്ഷിത ടൂറിസം കേന്ദ്രമായി നിലനിർത്തും: മന്ത്രി മുഹമ്മദ് റിയാസ്
● ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം, അത് നിലനിർത്തേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി.
● 'മൂന്നാറിലെ പെൺകുട്ടി'യുടെ വിഡിയോ പുറത്തുവന്നത് വളരെ ദൗർഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
● വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് ചവിട്ടേറ്റ സംഭവത്തിൽ അടിയന്തിര നടപടി വേണമെന്ന് മന്ത്രി.
● വർക്കല സംഭവം സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പരാജയമായാണ് മന്ത്രി വിലയിരുത്തിയത്.
● 'ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.'
കാസർകോട്: (KasargodVartha) മൂന്നാറിൽ സന്ദർശനത്തിനെത്തിയ മുംബൈയിലെ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടായ ദുരനുഭവം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാസർകോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓൺലെെനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം മൂന്നാറിലെത്തിയ ജാൻവിയെന്ന അസിസ്റ്റൻ്റ് പ്രൊഫസറായ യുവതി, ഇനി കേരളത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഇൻ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത് വ്യാപകമായ ചർച്ചയ്ക്ക് കാരണമായിരുന്നു. സുഹൃത്തുക്കളോടൊപ്പം മൂന്നാറിലെത്തിയ ഇവർക്ക് ഓൺലൈൻ ടാക്‌സികൾക്ക് നിരോധനമുണ്ടെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം പ്രാദേശിക ടാക്‌സി ഡ്രൈവർമാർ തടസ്സം സൃഷ്ടിക്കുകയായിരുന്നു. തങ്ങളുടെ സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് അവർ അറിയിച്ചതോടെയാണ് യുവതി പൊലീസിൻ്റെ സഹായം തേടാൻ തീരുമാനിച്ചത്. എന്നാൽ പൊലീസും ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.
സുരക്ഷിത ടൂറിസം ഉറപ്പാക്കും
മൂന്നാറിൽ വന്ന് മടങ്ങിപ്പോയ ‘മൂന്നാറിലെ പെൺകുട്ടിയുടെ വീഡിയോ’ പുറത്തുവന്നത് വളരെ ദൗർഭാഗ്യകരമാണ്. ‘വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലേക്ക് അനേകം യുവതികളും കുടുംബങ്ങളും ടൂറിസം ലക്ഷ്യമാക്കി എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം, അത് നിലനിർത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്’ — മന്ത്രി പ്രതികരിച്ചു.
അതേസമയം, നെഗറ്റീവ് സംഭവങ്ങൾ പ്രാധാന്യമുള്ളതാണെങ്കിലും കേരളത്തിലെ പോസിറ്റീവ് മുന്നേറ്റങ്ങളും ടൂറിസത്തിലെ നേട്ടങ്ങളും വാർത്തകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ‘കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുത്. സുരക്ഷയും സൗഹൃദവത്കൃതമായ അന്തരീക്ഷവുമാണ് കേരളത്തിൻ്റെ ആകർഷണം’ — മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
വർക്കല ട്രെയിൻ സംഭവം
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ 19 കാരിയായ യുവതി മദ്യപൻ്റെ ചവിട്ടേറ്റ് പുറത്തേക്ക് തെറിച്ചു വീണ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ‘വർക്കലയിൽ നടന്നത് അതീവ ദൗർഭാഗ്യകരമായ സംഭവമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം’ — എന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
വർക്കല റെയിൽവേ സ്റ്റേഷനിൽ നടന്ന ദാരുണ സംഭവത്തെ മന്ത്രി ‘സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പരാജയമായാണ്’ വിലയിരുത്തിയത്. ‘റെയിൽവേയിൽ യാത്ര ചെയ്യുന്ന സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാർ സംവിധാനത്തിൻ്റെയും റെയിൽവേ അധികൃതരുടെയും മുൻഗണനയായിരിക്കണം. ഇത് ഒരു വ്യക്തിഗത സംഭവമല്ല; പൊതുസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്’ — അദ്ദേഹം പറഞ്ഞു.
ദേശീയപാത ആശങ്ക
ദേശീയപാത 66 (എൻ(dot)എച്ച്(dot) 66) യുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ‘ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ എല്ലാ ആശങ്കകളും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് സംസ്ഥാനത്തിൻ്റെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഇത്രത്തോളം മുന്നേറിയത്. കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതികൾ മുന്നോട്ട് പോകുന്നത്’ — മന്ത്രി റിയാസ് വ്യക്തമാക്കി.
വെളുത്ത കടലാസിൽ പൊതിഞ്ഞ വിഷമാണ് മുസ്ലീം ലീഗ് എന്ന എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടും ഓർത്തഡോക്സ് സഭ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടും മന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
കേരളത്തിലെ ടൂറിസം സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം? മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതികരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala Tourism Minister P A Mohamed Riyas addresses tourist safety following Munnar incident and train accident at Varkala.
#MohamedRiyas #KeralaTourism #MunnarIncident #TouristSafety #VarkalaAccident #NH66






