പി എം ശ്രീ പദ്ധതി: നിലപാടിൽ ഉറച്ച് സി പി എം; മുന്നണിക്ക് മൂന്ന് ദിവസത്തെ സമയം നൽകി സി പി ഐ
● സി പി ഐ മന്ത്രിസഭയിലും മുന്നണിയിലും എതിർപ്പ് ഉയർത്തിയെങ്കിലും സർക്കാർ അവഗണിച്ചു.
● 1466 കോടി രൂപ കേന്ദ്രസഹായം ലഭിക്കാൻ 332 സ്കൂളുകൾ കേന്ദ്രത്തിന് കീഴിലാകും.
● സി പി എം കേന്ദ്ര നേതാവ് എം എ ബേബിയുടെ എതിർപ്പും സർക്കാർ അവഗണിച്ചു.
● പദ്ധതിയെ ന്യായീകരിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വി ശിവൻകുട്ടിയും സി പി ഐയെ പ്രകോപിപ്പിച്ചു.
തിരുവനന്തപുരം: (KasargodVartha) മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് ശേഷം സി പി ഐയുടെ എതിർപ്പ് അവഗണിച്ച് കേന്ദ്രസർക്കാരിന്റെ പി എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ചതിനെ തുടർന്ന് ഇടതുമുന്നണിയിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായില്ല.
നേരത്തെ മന്ത്രിസഭയിലും മുന്നണിയിലും സി പി ഐ ഉയർത്തിയ എതിർപ്പുകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. പ്രതിഷേധം അറിയിച്ച് സി പി ഐ കടുത്ത നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്.
സി പി ഐ മന്ത്രിമാരെ പിൻവലിച്ചോ ഇടതുമുന്നണിയിൽ നിന്ന് താൽക്കാലികമായി മാറിനിന്നോ പ്രതിഷേധം അറിയിക്കാൻ സി പി ഐ ആലോചിക്കുന്നുണ്ട്. അതിനുവേണ്ടി മൂന്ന് ദിവസത്തെ സമയം ഇടതുമുന്നണിക്ക് നൽകിയിട്ടുണ്ട്.
1466 കോടി രൂപ കേന്ദ്രസഹായം ലഭ്യമാക്കാൻ സംസ്ഥാനത്തെ 332 സ്കൂളുകൾ കേന്ദ്രസർക്കാരിന്റെ കീഴിലാക്കാനുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. സി പി എം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ എതിർപ്പുപോലും അവഗണിച്ചാണ് സർക്കാർ പി എം ശ്രീയിൽ ഒപ്പുവെച്ചിരിക്കുന്നത്.
വിഷയം ഇടതുമുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടും പദ്ധതിയെ ന്യായീകരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും. ഇത് സി പി ഐയെ വീണ്ടും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും ഈ വിഷയത്തിൽ പ്രതിഷേധത്തിലാണ്. കടുത്ത നടപടിയിലേക്കാണ് സി പി ഐ നീങ്ങുന്നത്. പി എം ശ്രീയിൽ എതിർപ്പ് പ്രകടിപ്പിച്ച സി പി എം കേന്ദ്ര നേതാവ് എം എ ബേബി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
രാജ്യത്തെ വിദ്യാഭ്യാസ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും, അതുവഴി സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങളും, സിലബസും നിർണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കുകയും ചെയ്യുന്നതാണ് പി എം ശ്രീ പദ്ധതി.
പ്രസ്തുത ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) കേരളം നടപ്പിലാക്കുന്നതോടെ സംസ്ഥാനം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കഴിഞ്ഞു. ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം പി എം ശ്രീ പദ്ധതി പ്രകാരം കേന്ദ്രം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്.
പദ്ധതി നടപ്പിലാക്കിയതോടെ സ്കൂളുകളുടെ പേരിന് മുന്നിൽ ഇനി 'പി എം ശ്രീ' എന്ന് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയടക്കം ബോർഡും സ്ഥാപിക്കണം. ഫലത്തിൽ സംസ്ഥാന സർക്കാർ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്ന സ്കൂളുകളുടെ അക്കാദമിക നിയന്ത്രണം ഇനി പൂർണ്ണമായി കേന്ദ്രസർക്കാരിന് വിട്ടുനൽകണം.
അതിനിടെ പി എം ശ്രീ പദ്ധതിക്കെതിരെ പ്രതിപക്ഷവും, വിദ്യാർത്ഥി സംഘടനകളും രംഗത്തുവന്നു കഴിഞ്ഞു. വലിയ തോതിലുള്ള പ്രതിഷേധ പരിപാടികളാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: LDF faces political crisis as CPI protests Kerala Government's move to sign the PM-SHRI scheme MoU, giving a three-day ultimatum.
#PMSHRIScheme #LDFCrisis #CPIM #CPI #KeralaPolitics #EducationPolicy






