കുമ്പളയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കൂടുതൽ പേർ; യുഡിഎഫ് നേതൃത്വത്തിന് തലവേദന
● മൊഗ്രാൽ കൊപ്പളം വാർഡിൽ റിസാനാ നിയാസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
● കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിൽ സമീറാ റിയാസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
● സമീറാ റിയാസ് കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് കരീമിന്റെ ഭാര്യയാണ്.
● കൊടിയമ്മ വാർഡിൽ പൊതുപ്രവർത്തകനായ അബ്ദുസ്സലാം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
● കൊടിയമ്മ എ പി വിഭാഗം സുന്നികളുടെ നിർണായക ശക്തി കേന്ദ്രമാണ്.
കുമ്പള: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി യുഡിഎഫ് സീറ്റ് വിഭജനം തുടങ്ങാനിരിക്കെ കൂടുതൽ പേർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രംഗത്തുവരുന്നത് നേതൃത്വത്തിന് തലവേദനയായി.
മൊഗ്രാൽ കൊപ്പളം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നറിയിച്ച് ഏതാനും ദിവസം മുമ്പ് റിസാനാ നിയാസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രംഗത്തുവന്നിരുന്നു. ഇവർ നേരത്തെ കൊപ്പളം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ലീഗ് റിബൽ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിൽ സമീറാ റിയാസ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്. കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് കരീമിന്റെ ഭാര്യയാണ് സമീറ. കഴിഞ്ഞ പ്രാവശ്യം ഈ വാർഡിൽ (ബത്തേരി) മത്സരിച്ച് ബിജെപിയോട് ശക്തമായ മത്സരം കാഴ്ചവെച്ച ശേഷമാണ് പരാജയപ്പെട്ടത്.
വാർഡ് വിഭജനം നടന്നപ്പോൾ റെയിൽവേ സ്റ്റേഷൻ വാർഡ് യുഡിഎഫിന് അനുകൂലമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സമീറാ റിയാസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സമീറാ റിയാസ് പോസ്റ്ററുകളും മറ്റും അടിച്ച് പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.
അതിനിടെ, പൊതുപ്രവർത്തകനായ അബ്ദുസ്സലാം കൊടിയമ്മ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. അബ്ദുസ്സലാമിന് കൊടിയമ്മയിൽ വ്യാപാര സ്ഥാപനവുമുണ്ട്. കൊടിയമ്മയിൽ നല്ല സുഹൃദ് വലയവും നാട്ടുകാർക്കിടയിൽ സ്വീകാര്യതയുമുള്ള അബ്ദുസ്സലാം എ പി വിഭാഗം സുന്നി പ്രവർത്തകനാണ്.
എ പി വിഭാഗത്തിന്റെ നിർണായക ശക്തി കേന്ദ്രം കൂടിയാണ് കൊടിയമ്മ. അതുകൊണ്ടുതന്നെ അബ്ദുസ്സലാമിന്റെ സ്ഥാനാർത്ഥിത്വം ഏത് മുന്നണിയെയാണ് ബാധിക്കുക എന്നത് പ്രവചനാതീതമാണ്. ഇവിടെ മുസ്ലിം ലീഗിൽ അഷ്റഫ് കൊടിയമ്മ, മാധ്യമ പ്രവർത്തകൻ മുഹമ്മദ് റഫീഖ്, പൊതുപ്രവർത്തകൻ ഇബ്രാഹിം കൊടിയമ്മ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.
അതിനിടെ കുമ്പള കോയിപ്പാടി വാർഡിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി എൻ മുഹമ്മദലിയുടെ പേര് സജീവ പരിഗണനയിലാണ്. മുൻ പഞ്ചായത്ത് അംഗങ്ങൾക്ക് മത്സരിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ബി എൻ മുഹമ്മദലിക്ക് സാധ്യതയേറിയത്.
ദീർഘകാലം പഞ്ചായത്ത് അംഗമായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള ബി എൻ മുഹമ്മദലിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായാണ് കോയിപ്പാടി നിവാസികൾ കാണുന്നത്.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10-ന് മുമ്പ് നടന്നേക്കുമെന്ന് സൂചനയുണ്ട്. നവംബർ 10-ന് മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
കുമ്പളയിലെ സ്ഥാനാർത്ഥി പോര് തിരഞ്ഞെടുപ്പിൽ ആരെയാകും സഹായിക്കുക? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: UDF in Kumbala faces crisis as independent candidates announce candidacy before seat sharing.
#Kumbala #UDF #LocalElection #CandidateCrisis #MuslimLeague #Congress






