കുമ്പളയിൽ ടോൾ ബൂത്തിനെതിരെ വൻ പ്രതിഷേധ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു; എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി
● കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
● എം.എൽ.എമാരായ എ.കെ.എം അഷ്റഫും എൻ.എ. നെല്ലിക്കുന്നും പ്രസംഗിച്ചു.
● റോഡിൽ കുത്തിയിരുന്ന എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.
കുമ്പള: (KasargodVartha) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയിൽ നിർമിക്കുന്ന ടോൾ ബൂത്തിനെതിരേ കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ഡിവൈഡറുകൾ തള്ളിയിട്ട് വന്ന പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.
ദേശീയപാത വികസനത്തിനും റോഡ് നിർമാണത്തിനും വേണ്ടി ഭൂമിയും വീടുകളും വിട്ടുകൊടുത്തു സഹകരിച്ചിട്ടും അതേ ജനങ്ങൾക്ക് മേൽ ടോൾ ചുങ്കം ചുമത്തുന്നത് അനീതിയാണെന്ന് സമരത്തിൽ പ്രസംഗിച്ച എംഎൽഎമാർ അടക്കമുള്ള നേതാക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 12 മണിയോടെ കുമ്പള ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് ടോൾ പ്ലാസ നിർമാണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിങ്കളാഴ്ച നടന്നത് നാലാമത്തെ പ്രതിഷേധ മാർച്ചാണ്.

നൂറുകണക്കിന് ആളുകളാണ് മാർച്ചിൽ അണിനിരന്നത്. മഞ്ചേശ്വരം, ഉപ്പള, ബദിയടുക്ക, ആരിക്കാടി, മൊഗ്രാൽ, കാസർകോട് ഉൾപ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ജില്ലയെ മുഴുവനും ബാധിക്കുന്ന പ്രശ്നം
കുമ്പള പ്രദേശത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും, ദിവസേന മംഗലാപുരത്തേക്കും മറ്റ് പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന മുഴുവൻ കാസർകോട് ജില്ലക്കാരെയും ഇത് ബാധിക്കുമെന്നും സമരത്തിൽ പ്രസംഗിച്ച എ.കെ.എം അഷ്റഫും എൻ എ നെല്ലിക്കുന്നും എംഎൽഎമാർ പറഞ്ഞു.
ജനങ്ങളുടെ അവകാശത്തിനായുള്ള സമരമാണ് ഇതെന്നും പൊതുജനങ്ങളുടെ പിന്തുണയാണ് സമരത്തിന്റെ ശക്തിയെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനറും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ താഹിറ യൂസഫ്, സി എ സുബൈർ, അഷ്റഫ് കർള, വി വി രമേശൻ എന്നിവർ സംസാരിച്ചു. റോഡിൽ കുത്തിയിരുന്ന എ കെ എം അഷ്റഫ് എംഎൽഎ അടക്കമുള്ള സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എംഎൽഎയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്ന പൊലീസ് ബസ് പ്രതിഷേധക്കാർ തടഞ്ഞത് വീണ്ടും സംഘർഷത്തിന് കാരണമായി. ഇവരുടെ പ്രതിഷേധത്തെ തുടർന്ന് എംഎൽഎയെ വിട്ടയച്ചതോടെയാണ് മറ്റുള്ളവരെയും കൊണ്ട് പൊലീസ് ബസ് കടത്തിവിട്ടത്. എംഎൽഎയോട് പൊലീസ് സ്റ്റേഷനിലേക്ക് കാറിൽ വരാൻ പൊലീസ് നിർദേശിച്ചു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഈ വാർത്ത എത്താൻ ഷെയർ ചെയ്യൂ.
Article Summary: Protest against Kumbala toll booth in Kasaragod turns violent; police use water cannons.
#Kumbala #TollGateProtest #Kasaragod #KeralaNews #Protest #KumblaToll






