കാസർകോട്ട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്ക്കിടെ ഡിസിസി ഓഫീസിന് പുറത്ത് കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടി: വൻ വിവാദം
● ഡി സി സി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനുമാണ് സംഘട്ടനത്തിൽ ഉൾപ്പെട്ടത്.
● കോർ കമ്മറ്റി യോഗത്തിൽ ഈസ്റ്റ് എളേരിയിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ എത്തിയതെന്ന അനൗദ്യോഗിക വിവരം പുറത്തുവന്നു.
● സംഭവം വ്യക്തിപരമായ വൈരാഗ്യമാണെന്നും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധമില്ലെന്നും ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ വ്യക്തമാക്കി.
● സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി സി സി പ്രസിഡണ്ട് അറിയിച്ചു.
കാസർകോട്: (KasargodVartha) കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ഇടയിൽ കാസർകോട് ഡി സി സി ഓഫീസിന് പുറത്ത് നേതാക്കൾ തമ്മിൽ സംഘട്ടനം നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും ഡി കെ ടി എഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ) ജില്ലാ പ്രസിഡണ്ട് വാസുദേവനും തമ്മിലുള്ള തർക്കമാണ് അടിപിടിയിൽ എത്തിയതെന്നാണ് വിവരം.
രണ്ട് നേതാക്കളും പരസ്പരം മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം പാർട്ടിക്കുള്ളിൽ വലിയ വിവാദമായി മാറുകയായിരുന്നു. ഡി സി സി ഓഫീസിൽ കോർ കമ്മറ്റി യോഗം നടക്കുന്ന സമയത്താണ് പുറത്ത് നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. യോഗത്തിൽ ഈസ്റ്റ് എളേരിയിലെ പന്തമാക്കലിൻ്റെ പഴയ വിമത വിഭാഗം എട്ട് സീറ്റ് ആവശ്യപ്പെട്ട സമയത്ത്, അത്രയും സീറ്റ് നൽകേണ്ടതില്ലെന്ന് വാസുദേവൻ പറഞ്ഞിരുന്നുവെന്നും ഇതാണ് തർക്കത്തിന് കാരണമായതും സംഘട്ടനത്തിലേക്ക് എത്തിച്ചതെന്നുമുള്ള അനൗദ്യോഗിക വിവരം പുറത്തുവരുന്നുണ്ട്.
വ്യക്തിപരമായ പ്രശ്നമെന്ന് ഡി സി സി പ്രസിഡണ്ട്
എന്നാൽ ഇവർ തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യമാണ് പ്രശ്നത്തിന് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും സംഭവത്തിന് സ്ഥാനാർത്ഥി നിർണ്ണയവുമായി ഒരു ബന്ധവുമില്ലെന്നും ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഡി സി സി ഓഫീസിൽ വെച്ചാണ് പ്രശ്നം നടന്നതെന്നത് കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. കുറ്റക്കാർ ആരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ‘സംഭവത്തെക്കുറിച്ച് കെ പി സി സി പ്രസിഡണ്ടിനെ അറിയിച്ചിട്ടുണ്ട്’ — എന്ന് ഡി സി സി പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയുന്നു. തര്‍ക്കത്തില്‍ ഉൾപ്പെട്ട ജെയിംസ് പന്തമാക്കലും മാധ്യമപ്രവർത്തകരോട് സംഭവം ‘വ്യക്തിപരമായ പ്രശ്നമാണ്’ — എന്ന് വ്യക്തമാക്കി.
കാസർകോട് കോൺഗ്രസിലെ ഈ വിവാദത്തില്‍ നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Scuffle between two Congress leaders outside Kasaragod DCC office during candidate talks.
#KasaragodCongress #DCCScuffle #KeralaPolitics #PoliticalDrama #CongressFight #PKFaisal






