കാസർകോട് ഡിസിസി ഓഫീസിലെ കയ്യാങ്കളി: അന്വേഷിക്കാൻ രണ്ടംഗ സമിതി, 5 ദിവസത്തിനകം നടപടിയെന്ന് പ്രസിഡൻ്റ്
● സംഘടനാ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി എംസി പ്രഭാകരനും യുഡിഎഫ് ചെയർമാൻ എ ഗോവിന്ദൻ നായരുമാണ് സമിതി അംഗങ്ങൾ.
● ഡിസിസി വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.
● മർദ്ദന ദൃശ്യങ്ങൾ പുറത്തുവിട്ടത് പാർട്ടിയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
● ദൃശ്യങ്ങൾ പകർത്തിയ കാസർകോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സഫ് വാൻ കുന്നിലിനെ സസ്‌പെൻഡ് ചെയ്തു.
● സീറ്റ് വിഭജന തർക്കമാണ് കയ്യാങ്കളിക്ക് കാരണമെന്നും വ്യക്തി വൈരാഗ്യമാണെന്നും രണ്ട് വാദങ്ങളുണ്ട്.
കാസർകോട്: (KasargodVartha) ഡിസിസി ഓഫീസിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് അംഗ സമിതിയെ നിയോഗിച്ചതായി ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ അറിയിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി എംസി പ്രഭാകരൻ, യുഡിഎഫ് ചെയർമാൻ എ ഗോവിന്ദൻ നായർ എന്നിവരടങ്ങിയതാണ് അന്വേഷണ സമിതി.
നേതാക്കൾ ഏറ്റുമുട്ടി
കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ഡിസിസി വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് പരസ്പരം മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നത്. പാർട്ടി ഓഫീസിൽ കോർ കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് പുറത്ത് നേതാക്കൾ തമ്മിൽ അടി നടന്നത്. ഈസ്റ്റ് എളേരിയിൽ പന്തംമാക്കലിൻ്റെ പഴയ വിമത വിഭാഗം എട്ട് സീറ്റ് ആവശ്യപ്പെട്ടപ്പോൾ, അത്രയും സീറ്റ് നൽകേണ്ടതില്ലെന്ന് വാസുദേവൻ യോഗത്തിൽ പറഞ്ഞതാണ് തർക്കത്തിനും അടിയിലേക്കും എത്തിയതെന്നാണ് ഒരു വിവരം.
അതേസമയം, ഇവർ തമ്മിലുള്ളത് വ്യക്തി വൈരാഗ്യമാണ് പ്രശ്നത്തിന് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും സ്ഥാനാർത്ഥി നിർണ്ണയവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ വ്യാഴാഴ്ച തന്നെ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ഡിസിസി ഓഫീസിൽ വെച്ചാണ് പ്രശ്നം നടന്നതെന്നത് കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ നടപടി
കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് പാർട്ടിയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ പറഞ്ഞു. ദൃശ്യം പകർത്തിയാൾക്കെതിരെ വേഗത്തിൽ നടപടി എടുത്തത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മർദ്ദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കെപിസിസി അധ്യക്ഷന് സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കയ്യാങ്കളി നടന്നത് പരിശോധിക്കുമെന്ന് കെ പി സി സി വൈസ് പ്രസിഡൻ്റ് എം ലിജു വ്യക്തമാക്കിയിരുന്നു.
ഡിസിസി ഓഫീസിലെ കയ്യാങ്കളിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kasaragod DCC forms a two-member panel to probe the clash; strict action assured.
#KasaragodDCC #CongressClash #PartyAction #PKFaizal #DCCoffice #KasaragodPolitics






