കാസർകോട് നഗരസഭ കൗൺസിലറുടെ വോട്ട് തള്ളിയത് കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിൽ; പിന്നിലെ ഗൂഢാലോചന ചികഞ്ഞ് ലീഗ് നേതൃത്വം
● സാങ്കേതിക തകരാറാണ് കാരണമെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം.
● ബിജെപി നേതൃത്വത്തിനെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
● ലീഗിനുള്ളിലെ ഭിന്നതയാണ് കാരണമെന്ന് മറ്റൊരു വിഭാഗം പറയുന്നു.
● ഹനീഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കാസർകോട്: (KasargodVartha) നഗരസഭാ കൗൺസിലറുടെ വോട്ട് പുതുക്കിയ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ സംഭവം വലിയ വിവാദത്തിന് കാരണമായി. തളങ്കര ഖാസിലേൻ വാർഡ് കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ കെ എം ഹനീഫിന്റെയും കുടുംബാംഗങ്ങളുടെയും പേരുകളാണ് വോട്ടർ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത്.
സാങ്കേതിക തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, നഗരസഭാംഗത്തിന്റെ വോട്ട് ഒഴിവാക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്.
വാർഡിലെ വോട്ടറായ ഡാനിഷിന്റെ പരാതിയിലാണ് കൗൺസിലറുടെ വോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കിയത് എന്നാണ് വിവരം. വോട്ടർ ലിസ്റ്റിൽനിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടും പാർട്ടി കമ്മിറ്റി അക്കാര്യം പരിശോധിച്ചില്ലെന്ന ആക്ഷേപം ലീഗിനകത്ത് ശക്തമായി ഉയർന്നിട്ടുണ്ട്.
ഹൊന്നമൂല വാർഡിലാണ് കെ എം ഹനീഫിന്റെ വീട്. പുതിയ വാർഡ് വിഭജനത്തിൽ ഈ വീടും പ്രദേശത്തെ മറ്റ് വീടുകളും 25-ാം വാർഡായ ബാങ്കോട് വാർഡിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. കൂട്ടിച്ചേർക്കപ്പെട്ട മറ്റ് വീടുകളിലെ എല്ലാവരെയും ഹൊന്നമൂല വാർഡിൽനിന്ന് മാറ്റി ബാങ്കോട് വാർഡിലെ വോട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മുസ്ലിം ലീഗ് നേതൃത്വം ശ്രദ്ധിച്ചെങ്കിലും കൗൺസിലറുടെ പേര് മാത്രം ഒഴിവാക്കപ്പെട്ടതാണ് ആരോപണങ്ങൾക്കു കാരണം.
കൗൺസിലറുടെ വോട്ട് തള്ളാൻ ബിജെപി നേതൃത്വമാണ് അപേക്ഷ നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് വിജയ സാധ്യതയില്ലാത്ത വാർഡിൽ ആരുടെയും വോട്ട് ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ഒരു ബിജെപി നേതാവ് പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് കെ എം ഹനീഫ് എന്നതുകൊണ്ട് ലീഗിനകത്തുള്ള ചിലർ വോട്ട് മാറ്റാനുള്ള അപേക്ഷ യഥാസമയം നൽകാതെ മറച്ചുവെച്ചതായും ആരോപണമുയരുന്നു.
കെ എം ഹനീഫ് മത്സരരംഗത്തുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലർ ലീഗിനകത്തുണ്ടെന്നും അവരാണ് അദ്ദേഹത്തിന്റെ പേര് തള്ളാൻ അപേക്ഷയുണ്ടായിട്ടും അതിൽ കൃത്യമായ ഫോം പൂരിപ്പിച്ച് നൽകാതെ നിസ്സംഗത കാണിച്ചതെന്നും ലീഗിനകത്ത് ചർച്ചയുണ്ട്.
വിവിധ തരത്തിലുള്ള ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. വോട്ടർ ലിസ്റ്റിൽ പേര് ഉൾപ്പെടുത്താത്തതിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹനീഫ് തിരഞ്ഞെടുപ്പ് കമ്മീഷനും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. തന്റെയും വീട്ടുകാരായ ജുബൈരിയ, അബ്ദുൽ ഖാദർ, നിഹാഫ് എന്നിവരുടെയും പേരുകളാണ് വോട്ടർ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്നും കെ എം ഹനീഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
വാർഡ് 24-ലെ ഇപ്പോഴത്തെ കൗൺസിലറാണ് കെ എം ഹനീഫ്. നിയമവിരുദ്ധമായാണ് വോട്ടർ ലിസ്റ്റിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടതെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Kasaragod councillor's name removed from voter list, sparking political controversy and internal party disputes.
#Kasaragod #KasaragodNews #VoterList #PoliticalControversy #MuslimLeague #KeralaPolitics






