city-gold-ad-for-blogger

ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത തെളിയുമ്പോൾ അഡ്വ. ബി എം ജമാലിനെതിരായ നീക്കം കോൺഗ്രസ് നേതാക്കളുടെ അറിവോടെയോ?

Representational image for press meet and political discussions
Photo: Special Arrangement

● ആരോപണം തള്ളിക്കൊണ്ട് ജില്ലാ യുഡിഎഫ് കൺവീനർ ഗോവിന്ദൻ നായർ രംഗത്ത്
● കെ നീലകണ്ഠൻ എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റ് സോമശേഖരൻ എന്നിവരുടെ പേരുകളും പരിഗണനയിൽ
● വിവാദത്തിൽ പ്രതികരിക്കാൻ കെ നീലകണ്ഠൻ, സന്ദീപ് വാര്യർ എംഎൽഎമാർ തയാറായില്ല
● രാജ്മോഹൻ ഉണ്ണിത്താൻ എംപി വിഷയത്തിൽ എവിടെയും തൊടാതെയാണ് പ്രതികരിച്ചത്

കാസർകോട്: (KasargodVartha) സംസ്ഥാനത്ത് കോൺഗ്രസ് പുനഃസംഘടന സജീവ ചർച്ചയായതോടെ കെപിസിസിയിലും ഡിസിസികളിലും വരാൻ പോകുന്ന മാറ്റം മുന്നിൽ കണ്ടുകൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും ജില്ലയിലും സജീവമായി. സംസ്ഥാനത്ത് എ-ഐ ഗ്രൂപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടതോടെ വിഡിഎസ്, കെ സി, ആർ സി ഗ്രൂപ്പുകളുടെ പേരിലാണ് ഇപ്പോൾ ചരടുവലികൾ നടക്കുന്നത്.

കെപിസിസിയിലും ഡിസിസികളിലും കയറിപ്പറ്റാൻ ശ്രമിക്കുന്നവർക്ക് 'പാര' പണിയുന്ന തിരക്കിലാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. അതുകൊണ്ടുതന്നെയാണ് ജില്ലയിൽ കോൺഗ്രസിന് വളർച്ച ഉണ്ടാകാത്തതും ജനകീയരായിട്ടുള്ളവർ പുനഃസംഘടനയിൽ തഴയപ്പെടുന്നതും. തലപ്പത്ത് വരുന്നവരാകട്ടെ ഗ്രൂപ്പ് നോമിനിമാരുമാണ്. ഇത് സംഘടന ദുർബലമാകാൻ കാരണമാകുന്നുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ തുറന്നുപറയുന്നുമുണ്ട്.

അഡ്വ. ബി എം ജമാലിനെതിരായ ആരോപണങ്ങൾ

കാസർകോട് ജില്ലയിൽ ഡിസിസി പുനഃസംഘടനയിൽ സാധ്യത തെളിഞ്ഞിരുന്ന വഖഫ് ബോർഡ് മുൻ സിഇഒ അഡ്വ. ബി എം ജമാലിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് 'പാര'യുടെ ഭാഗമായാണെന്ന് കോൺഗ്രസ് പ്രവർത്തകർ കരുതുന്നു. ഇതിന് കോൺഗ്രസ് നേതാക്കൾ ജില്ലാ യുഡിഎഫിന്റെ പിൻബലവും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ യുഡിഎഫ് ജില്ലാ കൺവീനർ ഗോവിന്ദൻ നായർ ഇത് നിഷേധിച്ചിട്ടുമുണ്ട്.

ഉദുമ, കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് ജില്ലാ യുഡിഎഫ് നേതൃത്വം കെപിസിസിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

ഇത് വാർത്താസമ്മേളനം വിളിച്ചു ജമാൽ നിഷേധിച്ചിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ ഇവിഎം ഹാക്ക് ചെയ്യാൻ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥിയായ എ കെ എം അഷ്റഫ് മണ്ഡലത്തിൽ 2,800 വോട്ടുകൾക്ക് പരാജയപ്പെടുമെന്നും ജമാൽ യുഡിഎഫ് നേതാക്കളെ അറിയിച്ചതാണ് ആരോപണം. 

ഇത് തടയാൻ തന്റെ പക്കലുള്ള ജർമ്മൻ-ഇറ്റാലിയൻ സാങ്കേതികവിദ്യക്ക് 40 ലക്ഷം രൂപ ചെലവ് വരുമെന്നും അതിൽ 15 ലക്ഷം രൂപ മുൻകൂറായി നൽകണമെന്നും ജമാൽ ആവശ്യപ്പെട്ടുവത്രേ. ഇതേ ആരോപണം കാസർകോട്, ഉദുമ നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് നേതാക്കൾക്കുമുണ്ടെന്ന് പറയുന്നു. എന്നാൽ ആരുടെ പക്കലും വ്യക്തമായ തെളിവില്ല.

പ്രസ് ക്ലബ്ബിലെ പ്രതികരണവും സാധ്യതകളും

തന്നെ കാസർകോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത തെളിഞ്ഞുവരുന്നതിനാലാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ അറിവോടെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നാണ് ജമാൽ കഴിഞ്ഞ ദിവസം കാസർകോട് പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തുറന്നടിച്ചത്. 

അതേസമയം പുനഃസംഘടനയിൽ ജനപ്രതിനിധികളെ പരിഗണിക്കുകയാണെങ്കിൽ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ നീലകണ്ഠൻ എംഎൽഎയുടെ പേരും പരിഗണിച്ചേക്കും. ഡിസിസി വൈസ് പ്രസിഡന്റ് ജെ എസ് സോമശേഖരന്റെ പേരും സജീവ പരിഗണനയിലുണ്ട്.

ജമാലുമായുള്ള വിഷയം ജില്ലാ കോൺഗ്രസിൽ വലിയ കോലാഹലം സൃഷ്ടിക്കുമ്പോഴും ഇതിനോട് പ്രതികരിക്കാൻ കെ നീലകണ്ഠൻ, സന്ദീപ് വാര്യർ എംഎൽഎമാർ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എവിടെയും തൊടാതെയും നോവിക്കാതെയുമാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഈ വിഷയത്തിൽ പ്രതികരിച്ചതും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Congress leaders clash in Kasaragod over DCC presidency race.

#CongressNews #Kasaragod #KeralaPolitics #DCCPresident #PoliticalControversy #UDF #AparnaNews 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia