Criticism | എൻഡോസൾഫാൻ ദുരിതബാധിതരെ പിണറായി സർക്കാർ മനപൂർവം ദ്രോഹിക്കുന്നുവെന്ന് ജെബി മേത്തർ എം പി
● 'സുപ്രീം കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ല'
● 'ദുരിതബാധിതർക്ക് സഹായം ലഭിക്കുന്നില്ല'
● ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ജെബി മേത്തർ.
കാസർകോട്: (KasargodVartha) എൻഡോസൾഫാൻ ദുരിതബാധിതരെ പിണറായി സർക്കാർ മനപൂർവം ദ്രോഹിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി. ആരോപിച്ചു. നാലായിരത്തോളം വരുന്ന ദുരിതബാധിതർക്ക് അഞ്ചുലക്ഷം രൂപയും മറ്റു സഹായങ്ങളും നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് പിണറായി സർക്കാർ കാറ്റിൽ പറത്തിയെന്നും അവർ കുറ്റപ്പെടുത്തി.
മഹിളാ സാഹസ് കേരള യാത്രയുടെ ഭാഗമായി വിവിധ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകേണ്ട പെൻഷൻ, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ യഥാസമയം നൽകുന്നില്ലെന്ന് ജെബി മേത്തർ ചൂണ്ടിക്കാട്ടി.
എൻഡോസൾഫാൻ കീടനാശിനി മൂലമുണ്ടായ ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് പിണറായി സർക്കാർ മൂലം ജനങ്ങൾ അനുഭവിക്കുന്നതെന്നും അവർ വിമർശിച്ചു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
മഹിളാ സാഹസ് കേരള യാത്രയുടെ മൂന്നാം ദിനത്തിൽ മുളിയാർ, ദേലംപാടി, കുറ്റിക്കോൽ, ബന്തടുക്ക, പുല്ലൂർ പെരിയ, ചെമ്മാട് എന്നിവിടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, സെക്രട്ടറി ധന്യ സുരേഷ്, മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ, യു.ഡി.എഫ്. കൺവീനർ എ. ഗോവിന്ദൻ നായർ, തിരുവനന്തപുരം മുൻ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
EndosulfanVictims #KeralaGovernment #JebiMather #MahilaCongress #Kasaragod #JusticeForEndosulfanVictims