Bulldozer Policy | ബുൾഡോസർ രാജിൽ കോടതിയലക്ഷ്യം: ഹർജി സുപ്രീം കോടതി ഉടൻ പരിഗണിച്ചേക്കും; യോഗി സർക്കാരിന് നിർണായകം
● സുപ്രീംകോടതി മാർഗനിർദേശം പുറപ്പെടുവിച്ചിട്ടും ഇടിച്ചുനിരത്തൽ തുടരുന്നുവെന്ന് പരാതി.
● കോടതിയലക്ഷ്യ ഹർജി സംഭലിലെ ഇടിച്ചുനിരത്തലിനെതിരെ.
● കെട്ടിടങ്ങൾ പൊളിക്കാൻ 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന് കോടതി നിർദേശമുണ്ട്.
ന്യൂഡൽഹി: (KasargodVartha) സുപ്രീംകോടതി വിലക്കിയിട്ടും ഇടിച്ചു നിരത്തൽ തുടരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന് വരും ദിവസങ്ങൾ നിർണായകം. സംഭലിലെ ഇടിച്ചുനിരത്തലിനെതിരെ സമർപ്പിച്ച ഹർജിയാണ് ഉടൻ പരിഗണിക്കുക. സംഭൽ ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവരാണ് കേസിലെ എതിർകക്ഷികൾ.
കെട്ടിടം അനധികൃതമാണെങ്കിൽ 15 ദിവസത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടി മാത്രമേ കെട്ടിടങ്ങൾ പൊളിക്കാൻ പാടുള്ളൂവെന്ന് 2024 നവംബർ 13ന് സുപ്രീംകോടതി സർക്കാറിന് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അനുമതിയും രേഖകളും ഉണ്ടായിട്ടും നോട്ടീസ് നൽകാതെയാണ് തങ്ങളുടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി നൽകിയത്.
കഴിഞ്ഞാഴ്ച പരിഗണിക്കേണ്ടിയിരുന്ന കേസ് വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും, ഒരാഴ്ചത്തേക്ക് കേസ് മാറ്റിവെക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കേസ് ഈയാഴ്ചയിലേക്ക് നീട്ടിയത്.
ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ബുൾഡോസർ രാജ് തുടരുന്നുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെയും, വീടുകളെയും ലക്ഷ്യം വെച്ചാണ് ഗൂഡ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് ആക്ഷേപം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് രാജ്യമെങ്ങും ഉയർന്നു വന്നിട്ടുള്ളത്. യോഗി സർക്കാർ ജുഡീഷ്യറിയെ നോക്കുകുത്തിയാക്കുന്നുവെന്ന ആക്ഷേപങ്ങൾ ക്കിടയിലാണ് സംഭൽ കോടതിയലക്ഷ്യ കേസ് ഈയാഴ്ച പരിഗണിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
സർക്കാരുകളുടെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിലാണ് കോടതികൾ ഇപ്പോൾ രംഗത്ത് വരുന്നത്. മുനമ്പം വിഷയത്തിൽ കേരള സർക്കാറിനും ഹൈക്കോടതിയുടെ ഒരു 'കൊട്ട്' കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. കോടതി തീർപ്പാക്കിയ ഭൂമിയിൽ എന്തിനാണ് ജുഡീഷ്യൽ കമ്മീഷൻ എന്നാണ് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Legal challenges are mounting over the bulldozer policy in Uttar Pradesh, with the court set to consider a petition questioning the fairness and legality of demolitions.
#UttarPradesh, #BulldozerPolicy, #LegalChallenges, #SupremeCourt, #YogiAdityanath, #MinorityRights






