Politics | 'ബിജെപി സർക്കാർ ഫാസിസ്റ്റ് അല്ല'; സിപിഎം കണ്ടെത്തലിന്റെ പിന്നിലെന്ത്?

● നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് രാഷ്ട്രീയ പ്രമേയമെന്ന് വിലയിരുത്തൽ
● ബിജെപി വോട്ടുകൾ നേടാനാണ് സിപിഎമ്മിന്റെ നീക്കം എന്നാണ് വിമർശനം.
● സിപിഐ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഈ നിലപാടിനെ എതിർക്കുന്നു.
എം എം മുഹ്‌സിൻ
ന്യൂഡൽഹി: (KasargodVartha) നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഫാസിസ്റ്റ് അല്ലെന്നുള്ള സിപിഎമ്മിന്റെ കണ്ടെത്തൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം പിണറായി സർക്കാരിനുള്ള വഴി തുറന്നു വെക്കലാണെന്ന് ഇതിനകം ആക്ഷേപം ഉയർന്നു കഴിഞ്ഞു. പരമാവധി ബിജെപി വോട്ടുകൾ ഇടതുമുന്നണിയുടെ പെട്ടിയിലാക്കുകയാണ് സിപിഎം പുതിയ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ. തദ്ദേശ ഉപതെരഞ്ഞെടുപ്പിലുണ്ടായ ഫലം എൽഡിഎഫിന് അനുകൂലമായതോടെ നീക്കം ശക്തമാക്കിയിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.
സംസ്ഥാന കോൺഗ്രസിൽ ഉണ്ടായ പ്രതിസന്ധി മുതലെടുക്കാനായാൽ മൂന്നാം പിണറായി സർക്കാറിനുള്ള വഴി എളുപ്പമാകുമെന്ന് കൂടി സിപിഎം കണക്കുകൂട്ടുന്നുമുണ്ട്. സിപിഐയുടെ ഒരു എതിർപ്പും സിപിഎം ഇപ്പോൾ കാര്യമായി എടുക്കുന്നില്ല. അവർ ഇടതുമുന്നണി വിട്ട് എങ്ങോട്ട് പോകാനാണ് എന്ന ചോദ്യമാണ് സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ബ്രൂവറിയുമായി ബന്ധപ്പെട്ട മദ്യനയത്തിലെ എതിർപ്പ് അവർ ഉദാഹരണമായി കാട്ടുന്നു. ഇപ്പോൾ ഫാസിസ്റ്റ് വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരെ സിപിഐ രംഗത്ത് വന്നിട്ടുണ്ട്. അതും കുറെ കഴിയുമ്പോൾ മഞ്ഞുരുകുമെന്ന് സിപിഎം നേതാക്കൾ പറയുന്നു.
സിപിഎമ്മിൽ പതിവില്ലാത്തതാണ് സംഘപരിവാറിനോടുള്ള സിപിഎം നിലപാടിൽ ഉണ്ടായ സുപ്രധാന ചുവടുമാറ്റം. കഴിഞ്ഞ രണ്ട് രാഷ്ട്രീയ പ്രമേയങ്ങളിലും മോഡി സർക്കാർ ഫാസിസ്റ്റ് ഭരണകൂടമെന്നാണ് വിലയിരുത്തിയത്. എന്നാൽ ഇപ്പോൾ സിപിഎം നിലപാടിൽ മാറ്റം വന്നിരിക്കുന്നു. സിപിഎം പാർട്ടി കോൺഗ്രസിനായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം നിലപാട് മാറ്റിയതാണ് സിപിഐയെ വീണ്ടും ചൊടിപ്പിച്ചത്. മോദി സർക്കാറിനെ ഫാസിസ്റ്റ് സർക്കാറെന്ന് പറയാനാവില്ലെന്നാണ് സിപിഎമ്മിന്റെ പുതിയ നിലപാട്.
ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പ്രമേയം ബിജെപി സർക്കാരിനെ വെള്ളപൂശാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് സിപിഎം ഭരണത്തിൽ തുടരുന്നത് കേരളത്തിൽ മാത്രമാണ്. പശ്ചിമബംഗാളും, ത്രിപുരയും ഇനി സിപിഎമ്മിന് തീരെ പ്രതീക്ഷയില്ല. കേരളത്തിലെങ്കിലും ഭരണം പിടിച്ച് നിർത്തണമെങ്കിൽ ബിജെപിയോട് മൃദുസമീപനം വേണമെന്ന അഭിപ്രായമാണ് സിപിഎം കേന്ദ്ര- സംസ്ഥാന നേതാക്കൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ പ്രമേയത്തിൽ ഫാസിസ്റ്റ് അല്ലെന്ന കണ്ടെത്തൽ.
അതേസമയം കേന്ദ്രത്തിൽ ഇനിയൊരു 10 വർഷത്തേക്ക് ഭരണമാറ്റം ഉണ്ടാവില്ലെന്ന് തിരിച്ചറിവും സിപിഎം മാറ്റത്തിന്റെ പിറകിലുണ്ട്. സിപിഎം കൂടി ഭാഗമായുള്ള 'ഇന്ത്യ മുന്നണി' എവിടെയും നിലം തൊടുന്നില്ല. മുന്നണി ഘടകകക്ഷികൾ തന്നെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ തമ്മിൽ കൊമ്പ് കോർത്ത് ബിജെപിക്ക് വിജയിക്കാൻ സഹായകമാകുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളത്തിന് കേന്ദ്രസഹായം ഉൾപ്പെടെയുള്ള പ്രതീക്ഷിച്ചു ഇങ്ങനെയൊരു പ്രമേയം തയ്യാറാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നുമുണ്ട്.
അതേസമയം കേരളത്തിൽ മുസ്ലിം ലീഗ് അടങ്ങുന്ന ഒരു യുഡിഎഫ് ഭരണസംവിധാനത്തെ ബിജെപിയും ഇഷ്ടപ്പെടുന്നില്ല. ഈയൊരു ഘട്ടത്തിൽ ബിജെപിക്കും താല്പര്യം കേരളത്തിൽ പിണറായി സർക്കാർ തുടരുന്നതിലാണ്. അങ്ങിനെയെങ്കിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും അത് ബിജെപിക്ക് കേരളത്തിൽ വളരാൻ സഹായകമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നുമുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
CPI(M) shifts its stance on BJP, no longer labeling it as fascist. This is seen as part of a strategy for the upcoming Kerala elections and maintaining power in the state.
#BJP #CPI #Politics #Kerala #PinarayiGovernment #LeftFront