പാർട്ടി നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബ്ദ സന്ദേശം വൈറലായി; പിന്നാലെ മുസ്ലീം ലീഗ് ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹമീദ് പള്ളത്തടുക്ക രാജിവച്ചു
● താൻ രണ്ട് തവണ വിജയിച്ച പഴയ ഏഴാം വാർഡ് ആരോടും ആലോചിക്കാതെ കോൺഗ്രസിന് വിട്ടുകൊടുത്തത് മണ്ഡലം പ്രസിഡൻ്റിൻ്റെ താൽപ്പര്യങ്ങൾക്കാണെന്ന് ഹമീദ് ആരോപിച്ചു.
● കോൺഗ്രസിന് വിട്ടുകൊടുത്ത ഈ വാർഡിൽ ഹമീദ് റിബലായി മത്സരിക്കുന്നുണ്ട്.
● സീതാംഗോളി വാർഡ് സ്ഥാനാർത്ഥി നിർണ്ണയത്തിലും തർക്കം രൂക്ഷമായെന്നും അണികളെ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
● 50 വർഷത്തോളം ലീഗിൽ പ്രവർത്തിച്ചിട്ടും മുതിർന്നവർക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ഹമീദ് പള്ളത്തടുക്ക ആരോപിച്ചു.
● ഈ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടിക്കാവില്ലെന്ന സംശയം അദ്ദേഹം പങ്കുവെച്ചു.
ബദിയടുക്ക: (KasargodVartha) മുസ്ലീം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും മുതിർന്ന പ്രവർത്തകനുമായ അബ്ദുൽ ഹമീദ് പള്ളത്തടുക്ക എല്ലാ പാർട്ടി പദവിയും പ്രാഥമിക അംഗത്വവും രാജിവെച്ചതായി അറിയിച്ചു. മണ്ഡലം പ്രസിഡൻ്റായ മാഹിൻ കേളോട്ടിൻ്റെ ഏകാധിപത്യപരമായ പ്രവർത്തനങ്ങളിലും വ്യക്തിപരമായ ആവശ്യങ്ങൾക്കായി പാർട്ടിയെ ദുരുപയോഗം ചെയ്തതിലുമുള്ള പ്രതിഷേധമാണ് രാജിക്കുള്ള കാരമെന്ന് ഹമീദ് പള്ളത്തടുക്ക കാസർകോട് വാർത്തയോട് പ്രതികരിച്ചു.
പാർട്ടി നേതൃത്വത്തിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പഴയ ഏഴാം വാർഡിൽ താൻ രണ്ട് തവണ വിജയം നേടിയിട്ടുള്ളതാണ്. എന്നാൽ, ഈ വാർഡ് ആരോടും ആലോചിക്കാതെ കോൺഗ്രസിന് വിട്ടുകൊടുത്തു. മറ്റ് വാർഡുകളിൽ മണ്ഡലം പ്രസിഡൻ്റിന് താൽപ്പര്യമുള്ളവരെ മത്സരിപ്പിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാർഡിൽ ഹമീദ് റിബലായി മത്സരിക്കുന്നുണ്ട്.
സീതാംഗോളി വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും തർക്കമുണ്ടായി. സ്ഥാനാർത്ഥി തീരുമാനത്തിൽ അണികളെ തെറ്റിദ്ധരിപ്പിച്ച് വിഭജിക്കുകയും സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തതും പാർട്ടിയിൽ കലഹം രൂക്ഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എം എസ് എഫ് അംഗത്വം എടുത്തതുമുതൽ 50 വർഷത്തോളമായി ലീഗിൽ പ്രവർത്തിച്ചിട്ടും, മുതിർന്ന പ്രവർത്തകർക്ക് മാന്യമായ പരിഗണന ലഭിക്കാത്ത സാഹചര്യമാണ് താൻ നിരന്തരം അനുഭവിച്ചതെന്നും ഹമീദ് പള്ളത്തടുക്ക ആരോപിച്ചു.
ബദിയടുക്ക പഞ്ചായത്തിലെ മുസ്ലിം ലീഗിന് പഴയ പോരാട്ടവീര്യം നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഈ രീതിയിൽ പാർട്ടി മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് നേരിടാൻ ശേഷിയുണ്ടാവുമോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിക്കത്ത് ബന്ധപ്പെട്ട ഭാരവാഹികൾക്കും ജില്ലാ കമ്മിറ്റിക്കും കൈമാറിയതായി ഹമീദ് പള്ളത്തടുക്ക പറഞ്ഞു. മാഹിൻ കേളോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇദ്ദേഹത്തിൻ്റെ ശബ്ദ് സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിരുന്നു.
ബദിയടുക്ക മുസ്ലീം ലീഗിലെ ഈ ചേരിപ്പോരിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? മണ്ഡലം പ്രസിഡൻ്റിൻ്റെ പ്രവർത്തനം പാർട്ടിയെ എങ്ങനെ ബാധിക്കും?
Article Summary: Badikkad Muslim League VP Hamid Pallathadukka resigns to contest as rebel.
#MuslimLeague #Badikkad #HamidPallathadukka #RebelCandidate #PartyCrisis #LocalPolitics






