തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും; യു ഡി എഫിന്റെ 100 സീറ്റ് മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് എ കെ ബാലൻ
● 'പിണറായി മത്സരിക്കുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യും.'
● 'വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് ലീഗിനെയാണ്, ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല.'
● 'ശബരിമല സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.'
● നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എ.കെ. ബാലൻ.
പാലക്കാട്: (KasargodVartha) മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. സി.പി.എമ്മിൽ നിലവിലുള്ള രണ്ട് ടേം വ്യവസ്ഥ അനിവാര്യമായ ഘട്ടങ്ങളിൽ മാറ്റുമെന്നും പാർട്ടിയിലെ വ്യവസ്ഥകൾ ഇരുമ്പുലക്കയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ മത്സരിക്കുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
കോൺഗ്രസിനെതിരെ രൂക്ഷവിമർശനം
വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടി ഛിന്നഭിന്നമാകുമെന്ന് എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. 'അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോ. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും' - അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് 100ലധികം സീറ്റ് ലഭിക്കുമെന്ന മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. 'പോറ്റിയെ കണ്ടേ, സോണിയ കണ്ടു' എന്ന് പാടാൻ അവർക്ക് നാവെന്താ പൊന്താത്തതെന്നും എ.കെ. ബാലൻ ചോദിച്ചു. രണ്ടാം പിണറായി സർക്കാർ അത്ഭുതങ്ങൾ കാണിച്ച സർക്കാരാണെന്നും അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയെ പിന്തുണച്ച്
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. വെള്ളാപ്പള്ളി മുസ്ലിം ലീഗിനെയാണ് വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. സി.പി.ഐയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള തർക്കം അവരുടെ കാര്യമാണെന്നും അതിൽ അഭിപ്രായം പറയുന്നില്ലെന്നും ബാലൻ വ്യക്തമാക്കി.
സ്വർണക്കൊള്ളയും സ്ഥാനാർഥിത്വവും
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സി.പി.എം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ബാധിക്കില്ല. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതാണ്. തന്റെ ഭാര്യയുടെ പേരും കഴിഞ്ഞ തവണ കേട്ടിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ വിഷയത്തിൽ നിങ്ങൾ ആരുടെ പക്ഷത്താണ്? നിങ്ങളുടെ നിലപാട് കമന്റിലൂടെ വ്യക്തമാക്കൂ.
Article Summary: Senior CPM leader AK Balan states Pinarayi Vijayan will contest again, criticizing Congress and defending Vellappally Natesan.
#AKBalan #PinarayiVijayan #CPIM #KeralaPolitics #LDF #UDF #Congress #KeralaElection2026






