എയിംസ് വിഷയത്തിൽ കെ വി തോമസിൻ്റെ 2023-ലെ കത്ത് പുറത്ത്; 'സമ്മർദ്ദമുണ്ടായാൽ മറ്റു ജില്ലകളെയും പരിഗണിക്കും' എന്ന് വെളിപ്പെടുത്തൽ
● കത്ത് അയച്ച് തന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
● എൻഡോസൾഫാൻ ഇരകൾക്ക് മികച്ച ചികിത്സാ സംവിധാനം ഒരുക്കാൻ എയിംസ് കാസർകോട് വേണമെന്ന് എം ബി കെ ആവശ്യപ്പെടുന്നു.
● കാസർകോടിന് അനുകൂലമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കത്ത് അയച്ചത് ആരാണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും കെ വി തോമസ് പ്രതികരിച്ചു.
കൊച്ചി: (KasargodVartha) കേരളത്തിന് ലഭിക്കേണ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ: കെ വി തോമസിൻ്റെ 2023-ലെ കത്ത് പുറത്തായി. എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആരോഗ്യ വകുപ്പിന് നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൂവ്മെൻ്റ് ഫോർ ബെറ്റർ കേരള (MBK) പ്രസിഡൻ്റ് എ കെ പ്രകാശ് പ്രൊഫ: കെ വി തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്.

സംസ്ഥാനം സമർപ്പിച്ച പ്രൊപോസലിൽ കോഴിക്കോട് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിന് നിലവിൽ താൽപര്യമെങ്കിലും, സർക്കാരിനു മേൽ ശക്തമായ സമ്മർദ്ദമുണ്ടായാൽ മറ്റ് ജില്ലകൾ കൂടി പരിഗണിച്ചേക്കുമെന്ന് മുഖ്യമന്ത്രി ഈ മാസം ഡൽഹിയിൽ വെച്ച് നടന്ന ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. കാസർകോടിൻ്റെ ആരോഗ്യരംഗത്തെ പരിമിതികൾ അക്കമിട്ട് നിരത്തി, എന്തുകൊണ്ട് എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്ന് വിശദീകരിച്ച് 2023-ൽ അദ്ദേഹം കത്തു നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടശേഷമാണ് എയിംസ് കോഴിക്കോടാണ് സ്ഥാപിക്കേണ്ടതെന്ന് തിരുത്തി വീണ്ടും കത്ത് നൽകിയത്.

കാസർകോടിന് അനുകൂലമായി കത്ത് നൽകിയ ശേഷം നിലപാട് മാറ്റാനുള്ള സാഹചര്യത്തേക്കുറിച്ച് മനസ്സിലാക്കാനാണ് എം ബി കെ നേതൃത്വം പ്രൊഫ: കെ വി തോമസിനെ കണ്ടത്. എന്തുകൊണ്ട് കാസർകോട്ട് എയിംസ് സ്ഥാപിക്കേണ്ടതെന്ന് വിശദമാക്കുന്ന കെ വി തോമസ് 2023-ൽ കേന്ദ്രമന്ത്രിക്ക് നൽകിയ കത്തും എം ബി കെ പ്രവർത്തകർ ഈ കൂടിക്കാഴ്ചയെ തുടർന്ന് പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് തനിക്ക് ഇത്തരത്തിലുള്ള കത്ത് ഔദ്യോഗീകമായി ലഭിച്ചതെന്നും കെ വി തോമസ് വിശദമാക്കിയിട്ടുണ്ട്.

ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ മനസ്സുവെച്ചാൽ ആവശ്യത്തിലധികം റവന്യൂ ഭൂമി ലഭ്യമായുള്ള കാസർകോടിനെക്കൂടി സാധ്യതാ ലിസ്റ്റിൽ കൊണ്ടുവരാൻ കഴിയും എന്ന് എം ബി കെ പ്രതിനിധികൾ പറയുന്നു. എൻഡോസൾഫാൻ വിഷയത്തിൽ ദുരിതം അനുഭവിക്കുന്ന ഇരകൾക്ക് മികച്ച ചികിത്സാ സംവിധാനം ഉണ്ടാക്കണമെന്ന് സുപ്രീം കോടതിയും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും അടക്കം ഉത്തരവിട്ടിട്ടുള്ളതാണ്. ഇതിനെല്ലാം പരിഹാരം എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കുക എന്നുള്ളതാണെന്ന് എം ബി കെ പ്രവർത്തകർ വാദിക്കുന്നു.
കാസർകോടിന് ലഭിക്കുമായിരുന്ന കേന്ദ്ര സർവ്വകലാശാലാ മെഡിക്കൽ കോളേജ് ജില്ലക്ക് നഷ്ടമാവാൻ കാരണം എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന കേന്ദ്ര സർക്കാരിൻ്റെ നയപരമായ തീരമാനമാണ്. അതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ സംസ്ഥാനത്തിൻ്റെ പ്രൊപ്പോസലിൽ കാസർകോടിൻ്റെ പേര് കൂടി ചേർക്കാൻ ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒറ്റക്കെട്ടായി സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് എം ബി കെ ആവശ്യപ്പെട്ടു.
കാസർകോടിന് അനുകൂലമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കത്ത് അയപ്പിച്ചത് ആരാണെന്നത് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്ന പ്രതികരണമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസിൽ നിന്നും ഉണ്ടായത്. എം പിമാരുടെ യോഗത്തിൽ കാസർകോടിനെ കൂടി പ്രപ്പോസൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞപ്പോൾ രാജ് മോഹൻ ഉണ്ണിത്താനോട് കൊമ്പു കോർത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ നിന്നും കാസർകോടിന് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കി അയച്ച ആ ധൈര്യശാലി ആരാണെന്ന കാര്യം പുറത്ത് വരേണ്ടതുണ്ടെന്നും എം ബി കെ പ്രവർത്തകർ പറയുന്നു.
രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ കാസർകോടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുമോ? നിങ്ങളുടെ പ്രവചനം എന്താണ്? അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: K V Thomas's 2023 letter supporting AIIMS for Kasargod released; says other districts may be considered under pressure.
#AIIMSForKasargod #KVTnomasLetter #KeralaPolitics #HealthInfrastructure #PinarayiVijayan #MBK






