അസ്തമിക്കാത്ത പോരാട്ട വീര്യം; വി എസ് അച്യുതാനന്ദൻ അന്തരിച്ചു
● കേരള രാഷ്ട്രീയത്തിലെ നിസ്തുല വ്യക്തിത്വമായിരുന്നു.
● കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവർ.
● പുന്നപ്ര-വയലാർ സമരത്തിലെ നായകനായിരുന്നു.
● ദാരിദ്ര്യത്തിലും വിവേചനത്തിലും നിന്ന് വളർന്നു.
തിരുവനന്തപുരം: (KasargodVartha)) കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നിസ്തുലമായ സ്ഥാനം വഹിച്ച മുൻ മുഖ്യമന്ത്രിയും സി.പി.എം.ൻ്റെ മുതിർന്ന നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച (21.07.2025) വൈകിട്ട് 3:20 ഓടെയായിരുന്നു അന്ത്യം.
വി.എസിന്റെ ജീവിതം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിന്റെ നേർക്കാഴ്ചയായിരുന്നു. 1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. നാലാം വയസ്സിൽ അമ്മയെയും പതിനൊന്നാം വയസ്സിൽ അച്ഛനെയും നഷ്ടപ്പെട്ട വി.എസ്. അനാഥത്വത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയി. എന്നിട്ടും പഠിക്കാനുള്ള മോഹം അദ്ദേഹം കൈവിട്ടില്ല. ജാതിവിവേചനം രൂക്ഷമായിരുന്ന കാലത്ത്, തനിക്കെതിരെ ഉയർന്ന ജാതിവിളികളെ വി.എസ്. പ്രതിരോധിച്ചു. അന്നുമുതൽ വ്യവസ്ഥിതികളോടുള്ള കലഹം അദ്ദേഹത്തിന്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതായതോടെ ഏഴാം ക്ലാസ്സിൽ അദ്ദേഹത്തിന് പഠനം നിർത്തേണ്ടിവന്നു.
ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ വരുമാനംകൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതെ വന്നപ്പോൾ പതിനഞ്ചാം വയസ്സിൽ അദ്ദേഹം ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചു. നടുവൊടിക്കുന്ന ജോലിയും കുറഞ്ഞ കൂലിയും മോശമായ തൊഴിൽ സാഹചര്യങ്ങളും അവിടെയും വി.എസിനെ കലഹിക്കാൻ പ്രേരിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദിച്ച ആ പതിനാറുകാരൻ ഒരു വർഷം കൊണ്ട് തൊഴിലാളികളുടെ പ്രിയപ്പെട്ടവനും മുതലാളിമാരുടെ കണ്ണിലെ കരടുമായി മാറി. പതിനേഴാം വയസ്സിൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം ലഭിച്ചു. 1943-ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തതോടെ അച്യുതാനന്ദൻ എന്ന യുവനേതാവ് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നു.
ദുരിത ജീവിതം മാത്രം അറിഞ്ഞിരുന്ന തൊഴിലാളികൾക്ക് നിശ്ചയദാർഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം വളർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നീട് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചു. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ചു നിന്നിരുന്ന തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് സമരം തുടങ്ങി. 'ഇൻക്വിലാബ്' വിളി കുട്ടനാടിന്റെ വയലേലകളിൽ കൊടുങ്കാറ്റായി ആഞ്ഞുവീശി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ വെട്ടിക്കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങളും ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളും പിന്നീട് ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിനും വഴിതെളിച്ചു. ഒളിവുജീവിതവും അറസ്റ്റും ദിവസങ്ങൾ നീണ്ട പോലീസ് മർദ്ദനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്തുനിന്നാണ് വി.എസ്. ജീവിതത്തിലേക്ക് തിരികെ വന്നത്.
1957-ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ അച്യുതാനന്ദൻ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി മാറി. 1964-ലെ പാർട്ടി പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ, 'വെട്ടിപ്പിടിക്കലുകൾ', 'വെട്ടിനിരത്തലുകൾ', കടുത്ത വിഭാഗീയ പോരാട്ടങ്ങൾ, മാരാരിക്കുളം തോൽവി - അങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യനിലൂടെ കടന്നുപോയി. 'വി.എസ്' എന്ന രണ്ടക്ഷരം ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി അദ്ദേഹം മാറി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും, ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിന്റെയും വാരിക്കുന്തത്തിന്റെയും രക്തമിറ്റുന്ന കഥകൾ പറഞ്ഞുകൊണ്ട് നിലകൊണ്ടു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോൾ, പതിനായിരങ്ങൾ ഇന്നും 'കണ്ണേ... കരളേ... എസ്സേ...' എന്ന് ഏറ്റുവിളിച്ച് അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു.
കേരള രാഷ്ട്രീയത്തിൽ വി.എസ്. ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ ഈ പോസ്റ്റിന് താഴെ പങ്കുവെക്കുക. അനുശോചനം രേഖപ്പെടുത്തി വാർത്ത ഷെയര്‍ ചെയ്യൂ.
Article Summary: Former Kerala Chief Minister V.S. Achuthanandan passes away at 101.
#VSAchuthanandan #KeralaPolitics #CPIM #FormerCM #RevolutionaryLeader #Kerala






