Obituary | വിവർത്തകൻ കെ കെ ഗംഗാധരൻ അന്തരിച്ചു

● മലയാളം-കന്നഡ ഭാഷാ സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു.
● കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്
● അസുഖത്തെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു.
ബംഗളൂരു: (KasargodVartha) മലയാളം-കന്നഡ ഭാഷാ സംവാദത്തിന്‍റെ അതുല്യകാർമികനായി പ്രവർത്തിച്ച പ്രശസ്ത വിവർത്തകനും സാഹിത്യ പ്രവർത്തകനുമായ കെ.കെ. ഗംഗാധരൻ (79) അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ ബംഗളൂരിലെ എം.എസ്. രാമയ്യ ഹോസ്പിറ്റലിൽവച്ചാണ് മരണം സംഭവിച്ചത്. കരളും വൃക്കയും സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു.
മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് 30-ൽ കൂടുതൽ കൃതികൾ മൊഴിമാറ്റിയിട്ടുള്ള ഗംഗാധരൻ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയതിലൂടെ ദേശീയ ശ്രദ്ധ നേടിയ എഴുത്തുകാരനാണ്. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത മലയാള ചെറുകഥകളുടെ കന്നഡ വിവർത്തനത്തിനാണ് അക്കാദമി അംഗീകാരം ലഭിച്ചത്.
കാസർകോട് പനയാൽ സ്വദേശിയായ ഗംഗാധരൻ, വർഷങ്ങളായി ബംഗളൂരിലെ മഗഡി റോഡിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. എം.ടി. വാസുദേവൻ നായർ, ടി. പദ്മനാഭൻ, മാധവിക്കുട്ടി തുടങ്ങി മലയാളത്തിലെ തനതു സാഹിത്യ കുലപതികളുടെ രചനകളെ കന്നഡയിലെത്തിക്കുകയാണ് അദ്ദേഹം മുഖ്യമായി ചെയ്തിരുന്നത്.
ദ്രാവിഡ ഭാഷാ വിവർത്തക സംഘം (DBTA)യുടെ മുതിർന്ന അംഗമായ ഗംഗാധരൻ, തപാൽ വകുപ്പിൽ (RMS) ഉദ്യോഗസ്ഥനായിരുന്ന ശേഷം മുഴുവൻ സമയം വിവർത്തനരംഗത്ത് സജീവമായിരുന്നു. മലയാളം-കന്നഡ ഭാഷാ ഇടനാഴികളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന.
മാധവിക്കുട്ടിയുടെ കഥകളോടായിരുന്നു അദ്ദേഹത്തിന് പ്രത്യേക പ്രിയം. അവരുടെ 243 കഥകളിൽ 235 എണ്ണവും അദ്ദേഹം കന്നഡയിലേക്ക് വിവർത്തനം ചെയ്തു. തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, എം ടി വാസുദേവൻ നായർ, ടി പത്മനാഭൻ, പുനത്തിൽ കുഞ്ഞബ്ദുളള, മലയാറ്റൂർ രാമകൃഷ്ണൻ, യു കെ കുമാരൻ തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ കഥകളും അദ്ദേഹം കന്നഡയിലേക്ക് മൊഴിമാറ്റി.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'പാഞ്ചാലിയുടെ ലോകം' എന്ന കൃതി 'മല്ലികെ' എന്ന കന്നഡ മാസികയിൽ പ്രസിദ്ധീകരിച്ചു. സുധ, തരംഗ, മയൂര, തുഷാര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചു. ഏറ്റുമാനൂർ ശിവകുമാർ, മെഴുവേലി ബാബുജി എന്നിവരുടെ നോവലുകളും ഇ കെ നായനാരുടെ ജീവചരിത്രവും നടി ഷക്കീലയുടെ ആത്മകഥയും അദ്ദേഹം കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബഷീറിന്റെ 'ജന്മദിനങ്ങൾ' ബംഗളൂരു സർവകലാശാലയുടെയും മാധവിക്കുട്ടിയുടെ 'സ്വാതന്ത്ര്യസമര സേനാനിയുടെ മകൾ' വിജയപുരയിലെ അക്കമഹാദേവി സർവകലാശാലയുടെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഭാകരൻ പഴശ്ശിയുടെ 'ഭാരമേറിയ പേഴ്‌സ്' എന്ന കഥയുടെ വിവർത്തനം കാസർകോട് ജില്ലയിലെ കന്നഡ മീഡിയം ഒൻപതാം ക്ലാസ് പാഠപുസ്തകത്തിലും ഉണ്ട്.
മാധവിക്കുട്ടിയുടെ 235 ചെറുകഥകൾ അഞ്ചു പുസ്തകങ്ങളായി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ൽ കർണാടക സർക്കാരിന്റെ കുവെംപു ഭാഷാഭാരതി പ്രാധികാരയുടെ പുരസ്കാരവും 2023-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
ഭാര്യ രാധ, മകൻ ശരത്കുമാർ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബംഗളൂരു), മരുമകൾ രേണുക, കൊച്ചുമകൻ അഗസ്ത്യൻ എന്നിവരാണ് കുടുംബാംഗങ്ങൾ.
(Updated)
#KKGangadharan, #Translator, #KannadaLiterature, #MalayalamTranslation, #Kasaragod, #LiteraryLegacy