ഉത്രാടനാളിൽ പുഴയിൽ കാണാതായ, കാർ ഷോറൂം ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി
● ആയംകടവ് പാലത്തിനരികിൽ ഇരുചക്രവാഹനം കണ്ടെത്തിയിരുന്നു.
● മൃതദേഹം ബംഗാട് പുഴയിൽ മരക്കൊമ്പിൽ തങ്ങിയ നിലയിലായിരുന്നു.
● സജിത്തിന്റെ പിതാവ് ബാലകൃഷ്ണൻ രാജപുരം പോലീസിൽ പരാതി നൽകി.
പെരിയ: (KasargodVartha) ഉത്രാടനാളിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിയ ബസാറിലെ കാർ ഷോറൂം ജീവനക്കാരനായ സജിത് ലാലിന്റെ (25) മൃതദേഹമാണ് പെരിയ ബംഗാട് പുഴയിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ ദുഃഖത്തിലായിരിക്കുകയാണ് നാട്.
ഉത്രാടദിവസം രാവിലെയാണ് തടിയൻ വളപ്പിലെ വീട്ടിൽ നിന്ന് പെരിയ ബസാറിലെ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് സജിത് ലാൽ ഇറങ്ങിയത്. എന്നാൽ തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് സജിത്തിന്റെ അച്ഛൻ ബാലകൃഷ്ണൻ രാജപുരം പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് തിരുവോണനാളിൽ രാവിലെ ആയംകടവ് പാലത്തിനരികിൽ സജിത്തിന്റെ ഇരുചക്രവാഹനവും ചെരുപ്പും നാട്ടുകാർ കണ്ടത്. ഹെൽമെറ്റ് പുഴയിൽ വീണ നിലയിലായിരുന്നു. ഇതോടെ യുവാവ് പുഴയിൽ വീണതായിരിക്കാമെന്ന് സംശയം ബലപ്പെട്ടു.
യുവാവിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ ചെന്നൈ യൂണിറ്റും അഗ്നിരക്ഷാ സേനയും ആയംകടവ് പുഴയിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം ബംഗാട് പുഴയിൽ ഒരു മരക്കൊമ്പിൽ തടഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
തടിയൻ വളപ്പ് കഴുങ്ങിനടിയിലെ കെ ബാലകൃഷ്ണന്റെയും വിനോദിനിയുടെയുടെയും മകനാണ് സജിത് ലാൽ. സജിന, സനില എന്നിവരാണ് സഹോദരങ്ങൾ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: Missing youth's body found in Periya river, bringing sadness to the community.
#KeralaNews #Kasargod #Periya #MissingPerson #Tragedy #River






