മകൻ മരിച്ചതിനെ തുടര്‍ന്ന് മനംനൊന്ത് കഴിഞ്ഞ പിതാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; നാടിനെ നടുക്കി രണ്ട് മരണം
● ദേളി കുന്നുപാറയിലെ ദാമോധരനാണ് മരിച്ചത്.
● രണ്ടര മാസം മുമ്പ്, മകൻ ധനുഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
● ദാമോധരൻ വീട്ടിൽനിന്ന് നേരത്തെ ഇറങ്ങിപ്പോയിരുന്നു.
● പ്രണയനൈരാശ്യമായിരുന്നു ധനുഷിൻ്റെ മരണകാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മേൽപ്പറമ്പ്: (KasargodVartha) മകൻ മരിച്ചതിനെ തുടർന്ന് രണ്ടര മാസമായി കടുത്ത മനോവിഷമത്തിൽ കഴിഞ്ഞിരുന്ന പിതാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ദേളി കുന്നുപാറയിലെ ദാമോധരനെയാണ് (55) വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച (ഒക്ടോബർ 24) വൈകീട്ടോടെയാണ് സംഭവം.
മകൻ്റെ മരണം
ഇദ്ദേഹത്തിൻ്റെ മകൻ ധനുഷിനെ (21) ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങാൻ കിടന്ന ധനുഷിനെ പിറ്റേന്ന് രാവിലെ എഴുന്നേറ്റു കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടഴിച്ച് താഴെയിറക്കി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കാണാതായി, പിന്നീട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി
ധനുഷിൻ്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ മകൻ മരിച്ചതിൻ്റെ മാനസിക വിഷമം കാരണം ദാമോധരൻ വീട്ടിൽ നിന്നും എവിടേക്കെന്നില്ലാതെ ഇറങ്ങി പുറപ്പെട്ടിരുന്നു. ഇയാളെ പിന്നീട് കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തുകയായിരുന്നു. പോലീസ് സോഷ്യൽ മീഡിയ വഴി വിവരം ആളുകളിലെത്തിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാമോധരനെ അന്ന് കണ്ടെത്തിയത്.
പ്രണയനൈരാശ്യം മരണ കാരണം
പ്രണയനൈരാശ്യമായിരുന്നു മകൻ ധനുഷിൻ്റെ മരണത്തിന് കാരണമെന്ന് മേൽപ്പറമ്പ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടര മാസത്തെ ഇടവേളയിൽ ഒരേ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളെയും ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഭാര്യ ഗീത. മറ്റു മക്കൾ: ദിവ്യ, ദീക്ഷിത്.
ഈ കുടുംബത്തിന് സംഭവിച്ച ദാരുണമായ ദുരന്തത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? വാർത്ത മറ്റുള്ളവരിലേക്കും എത്തിക്കുക.
Article Summary: Father dies 2.5 months after his son's death; found dead in an abandoned house in Melparamba due to distress.
#Melparamba #Tragedy #FamilyLoss #MentalHealth #KeralaNews #SuicidePrevention






