വിനോദയാത്ര ദുരന്തമായി: ബന്തിയോട് സർവീസ് റോഡിൽ വാഹനാപകടം; മംഗളൂരു സ്വദേശിയായ 23-കാരൻ മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
● മംഗളൂരു സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്.
● കാസർകോട് സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് സംഘമാണ് അപകടത്തിൽപ്പെട്ടത്.
● അഞ്ച് ബൈക്കുകളിലായിട്ടാണ് സംഘം സഞ്ചരിച്ചിരുന്നത്.
● പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) ദേശീയപാതയിലെ ബന്തിയോട് സർവീസ് റോഡിൽ പിക്കപ്പും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മംഗളൂരു യേനക്കല്ല്, പടിനടുക്ക ഹൗസിൽ സുരേഷ് റൈയുടെ മകന്‍ നിരഞ്ജൻ (23) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മംഗളൂരു, ശക്തിനഗർ, നീതിനഗറിലെ കൃതിക് ബെന്നിയെ (24) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച (18.02.2026) പുലർച്ചെ 12.30-ഓടെയാണ് അപകടം സംഭവിച്ചത്. മംഗളൂരില്‍നിന്ന് കാസർകോട്ടേക്ക് വിനോദസഞ്ചാരത്തിനായി എത്തി അഞ്ച് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്.

സർവീസ് റോഡിലൂടെ വന്ന പിക്കപ്പുമായി ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇരുവരെയും ആദ്യം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍വെച്ചാണ് നിരഞ്ജൻ മരിച്ചത്.
അപകടവിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടകാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ തുടരുകയാണ്.
ഈ വാർത്ത ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.






