city-gold-ad-for-blogger

ബംഗളൂരുവില്‍ മരിച്ച അബ്ദുല്‍ ഹഖിന്റെത് എളിമയില്‍ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/07/2015) ചെറുബാല്യത്തില്‍ പിതാവ് കാണിച്ച പാതയില്‍ കഠിനാധ്വാനം ചെയ്താണ് ബുധനാഴ്ച നിര്യാതനായ എന്‍.കെ.പി. അബ്ദുല്‍ ഹഖ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. മലേഷ്യയില്‍ വ്യാപാരിയായിരുന്ന പിതാവ് അബ്ദുറഹീം ഹാജിക്കൊപ്പമാണ് ഹഖ് ആതിഥ്യ മേഖലയിലെ സാധ്യതകള്‍ അന്വേഷിച്ച് ബംഗളൂരിവില്‍ എത്തിയത്.

അബ്ദുറഹീം ഹാജി മക്കളെ നയിക്കുക മാത്രമാണ് ചെയ്തത്, സ്വതന്ത്രമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കുകയായിരുന്നു ധിഷണാ ശാലിയായ ആ പിതാവ്. അബ്ദുല്‍ ഹഖ് പിന്നീട് തിരിഞ്ഞു നോക്കിയില്ല. വളരെ എളുപ്പം ചീത്തപ്പേര് കിട്ടാവുന്ന മേഖലയായിരുന്നിട്ടും അബ്ദുല്‍ ഹഖ് കന്നഡ ദേശത്ത് പിടിച്ചു നിന്നു.

ശിവാജി നഗര്‍ സെന്‍ട്രല്‍ സ്ട്രീറ്റില്‍ 1966 ലാണ് ആദ്യത്തെ എമ്പയര്‍ ഹോട്ടലിന്റെ നാന്ദി കുറിച്ചത്. വായില്‍ വെള്ളമൂറുന്ന രുചിക്കൂട്ടും ഒത്തുതീര്‍പ്പിന് വഴങ്ങാത്ത ഗുണനിലവാരവുമായി ഹഖ് മുന്നേറി. എണ്‍പതുകളില്‍ എമ്പയറിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവ് സൃഷ്ടിച്ചാണ് പുതിയ സംരംഭങ്ങളുടെ വരവ്.

ബങ്കളൂരുവില്‍ തന്നെ തങ്ങേണ്ടി വന്നപ്പോള്‍ സ്വദേശമായ തൃക്കരിപ്പൂരില്‍ നിന്ന് കുടുംബസമേതം അങ്ങോട്ടു മാറി. മുറികള്‍ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകള്‍ എമ്പയറിന്റെ പ്രത്യേകതയായി. വന്‍ നഗരത്തില്‍ ഏത് നേരത്ത് എത്തിപ്പെട്ടാലും എമ്പയറില്‍ ചൂടുള്ള ആഹാരം ലഭിക്കുമെന്നത് ഒരു പ്രത്യേകതതന്നെയായിരുന്നു. എമ്പയര്‍ എന്നത് ഒരു ബ്രാന്‍ഡ് ആയി മാറുകയായിരുന്നു.

അതിഥികള്‍ക്ക് താമസിക്കാനുള്ള 30 മുറികളുമായി ഹോട്ടല്‍ ആരംഭിച്ചത് തൊണ്ണൂറുകളിലാണ്. കര്‍ണാടകയില്‍ മാത്രം 20 ഓളം റെസ്‌റ്റോറന്റുകളും ഹോട്ടലുകളുമായി എമ്പയര്‍ ചിറകുവിരിച്ചത് ഹഖിന്റെ തണലിലാണ്. യു.എ.ഇയില്‍ കരാമയിലും കിസൈസിലും ബ്രാഞ്ചുകള്‍ തുടങ്ങിയപ്പോള്‍ അവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു.

വിവിധ സ്ഥാപനങ്ങളിലായി 3000 ത്തോളം ജീവനക്കാരാണ് എമ്പയറിനുള്ളത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും ധാരാളം വിനോദ സഞ്ചാരികള്‍ കുടുംബസമേതം എമ്പയര്‍ സ്യൂട്ടുകള്‍ തേടിയെത്തുന്നത് കര്‍ണാടകയുടെ പ്രധാന വിദേശ നാണ്യ വരുമാനം കൂടിയാണ്. സഹോദരങ്ങളായ എന്‍.കെ.പി. അബ്ദുല്‍ അസീസ്, കെ.പി.സി. മുഹമ്മദ് കുഞ്ഞി എന്നിവരാണ് ബിസിനസില്‍ ഒപ്പമുണ്ടായിരുന്നത്.

സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന ജീവനക്കാരനോട് പോലും കുടുംബാംഗത്തെ പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. അസുഖ ബാധിതനാവുന്നത് വരെ ഈ പതിവ് തെറ്റിച്ചിരുന്നില്ല. ഭാര്യ ഷംഷാദ് ബീഗം (കണ്ണൂര്‍). മക്കള്‍: ഷാനിദ്, ഷാക്കിര്‍, ഫഹീമ. മരുമക്കള്‍: ഫാത്വിമ ഫരിയാന്‍ (കല്‍പ്പറ്റ), ഫാത്വിമ സെബ (ചാവക്കാട്), ഡോ. മുഹമ്മദ് സജ്ജാദ് (നാട്ടിക). സഹോദരങ്ങള്‍: കെ.പി.സി മുഹമ്മദ്, ആഇശബി, അബ്ദുല്‍ അസീസ്, മറിംബി (ഷാര്‍ജ). മാതാവ് :എന്‍.കെ.പി നഫീസ.
ബംഗളൂരുവില്‍ മരിച്ച അബ്ദുല്‍ ഹഖിന്റെത് എളിമയില്‍ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Trikaripur, Obituary, Kerala, Abdul Haque no more, Bangalore, Advertisement Kasaragod Cycle Company.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia