ലീഗിൻ്റെ ശക്തി കേന്ദ്രത്തിൽ റിബൽ; ചർച്ച കൊഴുക്കുന്നു
Nov 28, 2020, 13:04 IST
കാസർകോട്: (www.kasargodvartha.com 28.11.2020) മുൻകാലങ്ങളിലൊന്നും കാണാത്ത രീതിയിൽ മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രത്തിൽ വിമതൻ സജീവമായി രംഗത്ത് വന്നത് പാർടിയിൽ ചർച്ച കൊഴുക്കാനിടയാക്കി. തളങ്കര കണ്ടത്തിൽ വാർഡ് 27 ലാണ് ലീഗിനെതിരെ റിബൽ സ്ഥാനാർത്ഥിയുടെ രംഗപ്രവേശം ഉണ്ടായിരിക്കുന്നത്.
മുസ്ലീം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി മുൻ ഭാരവാഹിയും സജീവ ലീഗ് പ്രവർത്തകനുമായ ഹസൈനാണ് ഇവിടുത്തെ ലീഗ് സ്ഥാനാർത്ഥിയായ സിദ്ദിഖ് ചക്കരയ്ക്കെതിരെ മത്സരിക്കുന്നത്. എം എസ് എഫിലൂടെ രാഷ്ടീയ രംഗത്ത് എത്തിയ ഹസൈൻ്റെ ഭാര്യ ഫർസാന ഹസൈൻ കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ ഈ വാർഡിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
വാർഡിൽ മികച്ച വികസന പ്രവർത്തനങ്ങളും നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ വാർഡിൽ ഹസൈന് സീറ്റ് നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതായി പറയുന്നു. സാമൂഹ്യ- സാംസ്ക്കാരിക - കാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനം നടത്തുന്ന ഹസൈന് ജനങ്ങളുടെ ഇടയിൽ സ്വാധീനമുണ്ട്. സ്ഥാനാർത്ഥി നിർണയം നടന്നതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. സ്ഥലത്തെ ക്ലബ്ബ് ഭാരവാഹിയും കോവിഡ് കാലത്ത് ജനസേവന രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചിരുന്ന സിദ്ദിഖ് ചക്കരയെയാണ് വാർഡിൽ ലീഗ് സ്ഥാനാർത്ഥിയായി ഇറക്കിയത്.
ലീഗിൻ്റെ കുത്തക സീറ്റാണിത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് വോട്ടറായ വാർഡ് കൂടിയാണ് ഇത്. നേതൃത്വം പല രീതിയിലുള്ള ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. 929 വോട്ടർമാരുള്ള വാർഡിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നാണ് ഹസൈനെ പിന്തുണക്കുന്നവർ പറയുന്നത്. അതേ സമയം വാർഡ് ലീഗിൻ്റെ കൈയ്യിൽ ഭദ്രമായിരിക്കുമെന്നും തെരെഞ്ഞടുപ്പ് കഴിഞ്ഞാൽ അത് ബോധ്യമാകുമെന്നാണ് പാർട്ടി നേതൃത്വവും പ്രവർത്തകരും പറയുന്നത്.
മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറിയും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗവുമാണ് ലീഗ് സ്ഥാനാർത്ഥിയായ സിദ്ദീഖ്. സിദ്ദീഖ് അനായാസം വിജയിക്കുമെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ തവണ ഹസൈൻ്റെ ഭാര്യയായിരുന്നു കൗൺസിലർ. അത് കൊണ്ട് തന്നെ ഇത്തവണ വാർഡ് ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ സിദ്ദീഖ് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കണമെന്നാണ് ഭൂരിപക്ഷം ആളുകളും ആവശ്യപ്പെട്ടതെന്നും സിദ്ദിഖ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ലീഗ് നേതൃത്വം പറയുന്നു.
അതേ സമയം ഇതേ വാര്‍ഡില്‍ ശക്തനായ സി പി എം സ്വതന്ത്രനായി സമദ് എന്നസ്ഥാനാർത്ഥിയും മത്സരിക്കുന്നുണ്ട്.
Keywords: Kerala, News, Kasaragod, Muslim-league, Election, Top-Headlines, Trending, Politics, Political party, Rebel at the centre of the League's power; The discussion is fattening.