തുരപ്പൻ സന്തോഷ് മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയത് കൃത്യമായ പദ്ധതിയനുസരിച്ച്; സ്ഥലം വാങ്ങാനെന്ന വ്യാജേന എത്തി ലൊക്കേഷൻ മനസിലാക്കി
Oct 21, 2020, 15:50 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.10.2020) കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷ് ബളാലിലെ മലഞ്ചരക്ക് കടയിൽ കവർച്ച നടത്തുന്നതിന് രണ്ടു ദിവസം മുൻപ് ബളാലിൽ എത്തിയതായി വ്യക്തമായി. സന്തോഷും സഹായി റുബൈസും മോഷണം നടത്തിയ കടയുടെ തൊട്ടു മുന്നിലെ ഒരു കടയിൽ എത്തുകയും ഇവിടെ ഇരുന്ന് സ്ഥല കച്ചവടക്കാരായി സംസാരിക്കുകയുമായിരുന്നു. കുറഞ്ഞ വിലയിൽ ഈ ഭാഗത്ത് സ്ഥലം കിട്ടുവാനുണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെങ്കിൽ പറയണം രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ വീണ്ടും വരുമെന്നും സന്തോഷും റുബൈസും പറഞ്ഞിരുന്നു.
എന്നാൽ ഈ സമയം മലഞ്ചരക്ക് കടയുടെ ചിത്രം ഇരുവരും മനസിലാക്കിയിരുന്നു. ഇവർ പറഞ്ഞു പോയ കൃത്യം രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ബളാലിലെ മലഞ്ചരക്ക് കട ഇവർ കുത്തിത്തുറന്ന് കവർച്ച നടത്തുകയുമായിരുന്നു. ഇവിടെ നിന്നും കവർച്ച ചെയ്ത സാധനങ്ങൾ സന്തോഷും റുബൈസും പെട്ടി ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിലേക്ക് കൊണ്ടു പോയി. കരിക്കോട്ടക്കരിയിലെ ഒരു മലഞ്ചരക്ക് കടയിൽ കവർച്ചാ സാധനങ്ങൾ വിൽക്കുവാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ പോലീസിനെ വിളിച്ചതോടെ ഇവർ അവിടെ നിന്നും കടന്നു കളഞ്ഞു.
പിന്നീട് സമാനമായ ഒരു കവർച്ചാ കേസിൽ ആലക്കോട് പോലീസ് സന്തോഷിനെ കണ്ണൂരിൽ വെച്ചു അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് വെള്ളരിക്കുണ്ട് പോലീസും അന്വേഷണത്തിൽ ബളാലിലെ കവർച്ചയുമായി സന്തോഷിനു ബന്ധമുണ്ട് എന്ന് കണ്ടെത്തിയത്. വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദൻ, എസ് ഐ എം വി ശ്രീദാസ് എന്നിവർ നടത്തിയ പഴുതടച്ച അന്വേഷണമാണ് സന്തോഷിനും സഹായി റുബൈസിനും വിനയായയത്.
സന്തോഷിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് ഒളിവിൽ കഴിയുന്ന റുബൈസിനായി തിരച്ചിൽ നടത്തി വരുന്നു.
Keywords: Kerala, News, Kasaragod, Vellarikundu, Shop, Theft, Case, Police, Investigation, Accused, Arrest, Top-Headlines, Thurappan Santhosh theft grocery store according to the exact plan.