Accident | 'ചോര വാർന്നൊഴുകുന്ന അറ്റുപോയകാൽ നോക്കി ഉമ്മാ എന്നുള്ള നിലവിളി'; നെഞ്ചുപിളരുന്ന ആ കാഴ്ചകൾ എം വി സന്തോഷ് കുമാർ വിവരിക്കുന്നു
Jun 16, 2023, 11:25 IST
ചെമനാട്: (www.kasargodvartha.com) ഇക്കഴിഞ്ഞ ജൂൺ 10ന് ചെമനാട്ട് ചന്ദ്രഗിരി പാലത്തിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടൽ മാധ്യമ പ്രവർത്തകൻ എം വി സന്തോഷ് കുമാറിന്റെ മനസിൽ എക്കാലവും ഉണ്ടാകും. ചോര വാർന്നൊഴുകുന്ന അറ്റുപോയകാൽ നോക്കി ഉമ്മാ എന്നുള്ള നിലവിളിക്കുന്ന 21 കാരന്റെ ദയനീയ മുഖം അത്രപെട്ടെന്നും മാഞ്ഞു പോകുന്നതല്ല.
ജൂൺ 10ന് സന്ധ്യക്ക് ഏഴ് മണിയോടെ കെ എസ് ടി പി റോഡില്‍ ചെമനാട് ചന്ദ്രഗിരി പാലത്തിൽ വെച്ചാണ് ചെമനാട് ലേസ്യത്തെ നാസറിന്റെ മകൻ മുഹമ്മദ് നാജ് യാദൃശ്ചികമായി ദുരന്തത്തിന് ഇരയായത്. കാസർകോട് നിന്ന് ചെമനാട് ഭാഗത്തേക്ക് സ്‌കൂടറിൽ സുഹൃത്തിനൊപ്പം പിൻസീറ്റ് യാത്രക്കാരനായാണ് നാജ് സഞ്ചരിച്ചത്. ഇതിനിടെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. സ്‌കൂടർ ഓടിച്ച സുഹൃത്ത് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ നാജിന്റെ വലത് കാലിന്റെ ഒരു ഭാഗം ശരീരത്തിൽ നിന്ന് വേർപ്പെട്ടുപോയി. ഈയൊരു അവസ്ഥയിൽ അപകടം പറ്റിയയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആ സമയത്ത് അതുവഴി കടന്നുപോയ പല വാഹന യാത്രക്കാരും തയ്യാറായിരുന്നില്ലെന്ന് ദൃക്‌സാക്ഷിയായായ എം വി സന്തോഷ് കുമാർ പറയുന്നു. സന്തോഷ് തന്നെ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും നിർത്താതെ പോയി. അതിനിടെ സന്തോഷിന്റെ നിലവിളി കേട്ട് അതുവഴി വന്ന ഒരു ഓടോറിക്ഷ നിർത്തുകയായിരുന്നു. അതിലുണ്ടായിരുന്ന വയോധികൻ അപകടത്തിൽ പെട്ട് കിടക്കുന്ന യുവാവിനെ ഓടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റാൻ ഏർപാടാക്കുകയും ചെയ്തു.
രണ്ട് പേർ നാജിനെ താങ്ങിപ്പിടിച്ച് കൊണ്ടുവരുമ്പോൾ, കാൽ ഭാഗങ്ങൾ തൂങ്ങിക്കിടക്കുന്നതും രക്തപ്രവാഹവും മൂലവും അവർക്ക് പിടിച്ചുനിൽക്കാനായില്ല. അപ്പോഴും വേദനകൊണ്ട് നാജിന്റെ ഉമ്മാ എന്നുള്ള നിലവിളി കേൾക്കാമായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് മൂന്ന് പേർ ചേർന്ന് നാജിനെ ഓടോറിക്ഷയിലേക്ക് മാറ്റിയത്. വേർപെട്ട് കിടന്നിരുന്ന കാലിനൊപ്പം നാജ് ധരിച്ചിരുന്ന ട്രാക് സൂടിൻറെ ഒരു ഭാഗവും ഉണ്ടായിരുന്നു. വേർപ്പെട്ട കാൽ ഭാഗം വേറെത്തന്നെ പൊതിഞ്ഞുകൊണ്ട് കയറ്റിക്കൊണ്ടു പോകുന്ന നെഞ്ച് തകരുന്ന കാഴ്ചയ്ക്കും ആ ദിവസം അപകട സ്ഥലം സാക്ഷിയായി.
അതിനിടയിൽ വന്ന ഒരു ആംബുലൻസും പരിക്കേറ്റയാളെ കയറ്റാൻ തയ്യാറായില്ലെന്ന് സന്തോഷ് പറയുന്നു. റോഡിൽ നിറയെ വാഹനങ്ങൾ കിടക്കുന്നതിനാൽ ഓടോറിക്ഷയ്ക്കും കടന്നു പോകാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ആ ആംബുലൻസ് ഒരുക്കിയ വഴിയിലൂടെ ഓടോറിക്ഷ അതിവേഗം ആശുപത്രിയിലേക്ക് കുതിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കാസർകോട്ടെ ജെനറൽ ആശുപത്രിയിൽ നിന്ന് കണ്ണൂരിലെ ആസ്റ്റർ മിംസിലേക്ക് മാറ്റുകയും ചെയ്തു. കാൽ ചതഞ്ഞരഞ്ഞത് കാറിന്റെ ടയർ കയറിയിറങ്ങിയാവാമെന്നാണ് കരുതുന്നത്.
വേർപെട്ട ഭാഗങ്ങൾ പിന്നീട് ചെമനാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കുകയായിരുന്നു. കാല് നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടയിലും പ്രതിസന്ധികളെ അതിജീവിച്ച് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ഇപ്പോൾ നാജ്. ചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാരും പറയുന്നു. കാൽമുട്ടിന് ഒരു ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം വിലയിരുത്തി തുടർ ശസ്ത്രക്രിയ വേണമോയെന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും.
അപകട സമയത്ത് നാജിൽ നിന്ന് ഒരുപാട് രക്തം വാർന്നിരുന്നു. രക്തസമ്മർദവും സാധാരണ നിലയിലായിരുന്നില്ല. മികച്ച ചികിത്സയുടെ ഫലമായി ദിവസങ്ങൾ പിന്നിട്ടപ്പോൾ കാര്യമായ പുരോഗതിയുണ്ടായി. ബിരുദ പഠനം കഴിഞ്ഞു അകൗണ്ടിംഗ് കോഴ്‌സ് ചെയ്യുന്നതിനിടെയാണ് നാജിന് അപകടം സംഭവിച്ചത്. ചെറുപ്രായത്തിൽ തന്നെ വലിയൊരു ദുരന്തത്തിന് ഇരയായെങ്കിലും അതിനെയെല്ലാം അതിജയിച്ച് ഉയരങ്ങൾ കീഴടക്കാൻ അവനാവുമെന്ന് തന്നെയാണ് സംശയമൊന്നുമില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പ്രാർഥനയോടും പിന്തുണയുമായി മാതാപിതാക്കളും ഉറ്റവരും ഒപ്പമുണ്ട്. അപകടം വരുത്തിയ കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാജിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട ശേഷം യുവാവിന്റെ മൊഴിയെടുത്ത് തുടർനടപടികൾ സ്വീകരിക്കും.
ഇതുസംബന്ധിച്ച് എം വി സന്തോഷ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്:
Keywords: News, Chemnad, Kasaragod, Student, Accident, Treatment, Kannur Aster Mims Hospital, Student survived after major accident.
< !- START disable copy paste -->