city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മ്മദിനത്തില്‍ അപകടത്തില്‍ മരിച്ചവരുടെ വീടുകളില്‍ സാന്ത്വനവുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി

കാസര്‍കോട്: (www.kasargodvartha.com 13.11.2020) വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാനും അതോടൊപ്പം അപകടത്തിന്റെ തീവ്രത സമൂഹത്തെ ബോധ്യപ്പെടുത്താനും മോട്ടോര്‍ വാഹന വകുപ്പ്. വാഹനാപകടം മൂലം ബന്ധുക്കളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സ്വാന്തനം പകരാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടവരുടെ വീടുകളിലെത്തിയത്. 
ഓര്‍മ്മദിനത്തില്‍ അപകടത്തില്‍ മരിച്ചവരുടെ വീടുകളില്‍ സാന്ത്വനവുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി



വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെടുന്നവരുടെ ലോക ഓര്‍മ്മ ദിനത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം പുതിയ ആശയവുമായി രംഗത്തുവന്നത്. ബൈക്ക് അപകടത്തില്‍ കുടുംബത്തിന്റെ അത്താണിയായ മകന്‍ നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ കഴിയുന്ന കാസര്‍കോട് തളങ്കര ഖാസിലൈനിലെ പി എച്ച് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ ആദ്യം എത്തിയത്.

മകന്റെ വേര്‍പാടിന്റെ ദുരനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ വിങ്ങിപ്പൊട്ടിയ പിതാവിനെ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ ടി എം ജെര്‍സണ്‍ സ്വാന്തനിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെയും സുമയ്യയുടെയും മകന്‍ ഹസന്‍ മിദ്ലാജ്, സഹോദരിപുത്രന്‍ അബു ഹുസൈഫത്തും ഇക്കഴിഞ്ഞ ജൂലൈ 15 ന് രാത്രി കുമ്പള നായികാപ്പില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇരുവരും ജീവിതം തുടങ്ങുന്നതിന് മുമ്പാണ് റോഡില്‍ പൊലിഞ്ഞത്. ഇത്തരത്തില്‍ നൂറുകണക്കിന് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരും മരണ ശയ്യയില്‍ കിടക്കുന്നവരും സമൂഹത്തിലുണ്ട്. പക്ഷെ, ഇവര്‍ക്ക് സ്വാന്തനമേകാനോ അപകടങ്ങളുടെ ഭവിഷ്യത്ത് വിശദീകരിക്കാനോ ആരും ഉണ്ടാകുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം.

ഇത് തിരിച്ചറിഞ്ഞതോടെയാണ് പുതിയ ആശയവുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത് വന്നത്. കാസര്‍കോട് ജില്ലയില്‍ 12 ഓളം വീടുകളില്‍ സ്വാന്തനവുമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ പോകുന്നുണ്ട്. ഈ മാസം 16 നാണ് വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഓര്‍മ്മദിനം. അതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇത്തരത്തില്‍ പുതിയ സന്ദേശവുമായി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ വീടുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ എത്തും.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കൂടിയാലോചന നടത്തി പുതിയ ആശയം നടപ്പിലാക്കി തുടങ്ങിയത്. ഇത് മാതൃകയാക്കി മറ്റു ജില്ലകളിലും ഈ ആശയം നടപ്പിലാക്കും. കോവിഡ് കാലത്ത് മകന്‍ പുറത്തൊന്നും പോകാറുണ്ടായിരുന്നില്ല. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ എല്ലാ കാര്യത്തിനും തന്നെ സഹായിച്ചിരുന്നു. അപകടം നടക്കുന്ന ദിവസം മകളുടെ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് കാസര്‍കോട് ആശുപത്രിയിലായിരുന്നു താന്‍. ഇതിനിടയിലാണ് മകന്‍ സഹോദരി പുത്രനുമായി വാഹനത്തില്‍ പോയത്. ഇരുവരും അപകടത്തിപ്പെട്ടതായി വിവരം ലഭിച്ചത് പിന്നീടായിരുന്നു.

തളങ്കരയിലെ അബ്ദുല്‍ ഖാദര്‍ പറയുന്നു. തന്റെ എല്ലാ പ്രതീക്ഷയും വളര്‍ന്നുവരുന്ന മകനിലായിരുന്നു. വീടിന്റെ കല്ലുപോലും ചുമക്കാന്‍ ഏറെ ഉത്സാഹം കാണിച്ച മകന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ആര്‍ക്കും ഈ ഗതി വരരുതെന്നും മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രതയും ശ്രദ്ധയും കാണിക്കണമെന്നും വീട്ടില്‍ എത്തിയ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ ടി എം ജേഴ്സണുമായി സംസാരിക്കവേ അബ്ദുല്‍ ഖാദര്‍ അഭിപ്രായം പങ്കുവെച്ചു.

അര മണിക്കൂര്‍ സമയം അധികാരികള്‍ ഈ വീട്ടില്‍ ചിലവഴിച്ചു. വീട്ടിലേക്ക് നേരിട്ടുവന്ന് സ്വാന്തനം പകര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് അബ്ദുല്‍ ഖാദര്‍ നന്ദി അറിയിക്കുകയും ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്മാരായ എ പി കൃഷ്ണകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ അരുണ്‍ രാജ്, എം സുധീഷ്, എ സുരേഷ് എന്നിവരും ആര്‍ ടി ഒ യുടെ കൂടെയുണ്ടായിരുന്നു.

Keywords:  Kasaragod, news, Kerala, Accident, RTO, Police-officer, House, Accidental Death, Top-Headlines, Memorial Day officials from the Department of Motor Vehicles arrived at the homes of those Dead in the Accident
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia