അസാധാരണമായി കുക്രു കുരച്ചുചാടി വീട്ടുകാർക്ക് കാട്ടി കൊടുത്തത് മുറ്റത്ത് പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയെ!
Jun 24, 2021, 19:36 IST
എക്‌സ്ക്ലൂസീവ് / സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.06.2021) നാലു മാസം പ്രായമായ കുക്രുവെന്ന നാടൻ നായ കുരച്ചു ചാടി വീട്ടുകാരെ വിളിച്ചുണർത്തി കാണിച്ചത് രണ്ടര മീറ്ററോളം നീളമുള്ള രാജവെമ്പാലയെ. മാലോം പുഞ്ചചെത്തി പുഴത്തട്ട് പട്ടിക വർഗ കോളനിയിലെ പേരടുത്ത് വീട്ടിൽ നാരായണിയുടെ വീട്ടുമുറ്റത്താണ് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ രാജവെമ്പാലയെ കണ്ടെത്തിയത്.
പതിവിലും വിപരീതമായി നായ കുരച്ചു ബഹളം വെക്കുകയായിരുന്നു. നാരായണിയും രണ്ടു മക്കളും ഈ സമയം വീട്ടിനകത്താണ് ഉണ്ടായത്. നായയുടെ കുര കേട്ട് നാരായണി വാതിൽ തുറന്ന് നോക്കിയപ്പോഴേക്കും മുറ്റത്തെ ചവിട്ടുപടിയോട് അടുത്ത് പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയെയാണ് കണ്ടത്.
പാമ്പിനെ കണ്ടയുടനെ നാരായണി വാതിലടച്ചു അകത്തു കയറി മകൻ ജയകൃഷ്‌ണനെയും കൂട്ടി അടുക്കള വാതിൽ കൂടി പുറത്തിറങ്ങി. വീടിനോട് ചേർന്നുള്ള വളർത്തുമുയലിന്റെ കൂടിനടുത്തേക്ക് പാമ്പ് നീങ്ങിയെങ്കിലും കുക്രു കുരച്ചു ചാടി രാജവെമ്പാലയെ അടുത്തുള്ള കൈതച്ചക്ക കാട്ടിലേക്ക് വഴി തിരിച്ചു വിട്ടു. വിവരം അറിഞ്ഞു സമീപ വീട്ടുകാരും ഓടിയെത്തി. കൂടുതൽ ആളുക്കളെ കണ്ടതോടെ പാമ്പ് അവിടെത്തന്നെ കിടന്നു.
ഇതിനിടെ വാർഡ് മെമ്പർ കൂടിയായ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തെയും, അലക്സ് നെടിയകാലയെയും ആളുകൾ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി വിവരം നൽകിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവിടേക്കെത്തി. പിന്നാലെ പാമ്പ് പിടുത്ത പരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ സുജേഷ് കരിവെള്ളൂരും എത്തി. കൈതച്ചക്ക കാട്ടിൽ നിന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ഇഴഞ്ഞു നീങ്ങി. ഏകദേശം അരമണിക്കൂറോളം പാമ്പ് പിടികൊടുക്കാതെ പറമ്പിൽ മുഴുവൻ കറങ്ങി.
ഒടുവിൽ തൊട്ടുതാഴെയുള്ള ചാല് ലക്ഷ്യമാക്കി ഓടിയ പാമ്പിനെ വളരെ പാടുപെട്ട് സുജേഷ് പിടികൂടി. രാജവെമ്പാലയെ കാഞ്ഞങ്ങാട് റൈഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ഇതിനെ വനത്തിൽ തുറന്നുവിടും. പാമ്പ് ഏകദേശം ആറു മാസം മാത്രം പ്രായമുള്ളതാണെന്ന് വനം വകുപ്പിലെ പാമ്പ് സംരക്ഷകൻ കൂടിയായ സുജേഷ് കരിവെള്ളൂർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kerala, News, Vellarikundu, Balal, Snake, King Cobra, Dog, House, Family, Police, Forest, Top-Headlines, Kanhangad, Kukru Barked jumped up and showed his family the King cobra in yard.
< !- START disable copy paste -->