city-gold-ad-for-blogger

Delay | ഭൂമിയുടെ തരം മാറ്റം; ലക്ഷങ്ങള്‍ ഫീസ് അടച്ചിട്ടും കാലതാമസം, സര്‍വെ നടപടി വൈകുന്നുവെന്ന് ആരോപണം

കാസര്‍കോട്: (KasargodVartha) ഭൂമിയുടെ തരം മാറ്റത്തിനായി അപേക്ഷ നല്‍കിയവര്‍ ദുരിതത്തില്‍. 'നിലം' എന്നത് 'പുരയിടം' എന്നാക്കി കിട്ടുന്നതിനായി മാസങ്ങളായി അക്ഷയ സെന്റര്‍, ആര്‍ ഡി ഒ, വിലേജ്  ഓഫീസ് (Village Office), താലൂക് ഓഫീസ് കയറിയിറങ്ങുകയാണ്. നിയമാനുസൃതം ലക്ഷങ്ങള്‍ ഫീസ് അടച്ചവര്‍ പോലും ഇപ്പോള്‍ താലൂക് ഓഫീസ് കയറിയിറങ്ങുകയാണ്.

ഭൂമിയുടെ തരം മാറ്റല്‍ 2022 ല്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. അക്ഷയ സെന്റര്‍ വഴി ആര്‍ ഡി ഒക്ക് അപേക്ഷ നല്‍കിയാല്‍ അത് റിപോര്‍ടിനായി വിലേജ് ഓഫീസര്‍ക്ക് അയക്കും. വിലേജ് ഓഫീസര്‍ സ്ഥലപരിശോധന നടത്തി ആവശ്യമായ രേഖകള്‍ സഹിതം വിശദമായ റിപോര്‍ട് ആര്‍ ഡി ഒക്ക് നല്‍കും. ആര്‍ ഡി ഒ ഓഫീസില്‍ ക്ലര്‍ക്, ജൂനിയര്‍ സുപ്രണ്ട്, സീനിയര്‍ സുപ്രണ്ട്, ആര്‍ ഡി ഒ തുടങ്ങിയവരുടെ ടേബിളുകളില്‍ മാസങ്ങളോളം ചുറ്റിക്കറങ്ങും.

ആര്‍ ഡി ഒയാണ് തരം മാറ്റുന്നതിനുള്ള ഫീസ് അടക്കാന്‍ ഉത്തരവ് നല്‍കുന്നത്. ഇതനുസരിച്ച് രണ്ടും മൂന്നും ലക്ഷങ്ങള്‍ അടച്ചവരാണ് ഇപ്പോള്‍ താലൂക് ഓഫീസ് കയറിയിറങ്ങുന്നത്. മുമ്പ് ആര്‍ ഡി ഒ തന്നെ അപേക്ഷകനും വിലേജ് ഓഫീസര്‍ക്കും പഞ്ചായത് സെക്രടറിക്കും തരം മാറ്റം ഉത്തരവ് അയച്ചിരുന്നു. വിലേജ് ഓഫീസര്‍മാര്‍ രേഖകളില്‍ മാറ്റം വരുത്തി വീടുകെട്ടുന്നതിന് കൈവശ സര്‍ടിഫികറ്റും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വെ ചെയ്യാന്‍ അയക്കുകയാണ്.

ആവശ്യമായ സര്‍വെയര്‍മാര്‍ ഇല്ലാത്തതിനാല്‍ ആര്‍ ഡി ഒ ഓഫീസില്‍ നിന്നുംവന്ന അപേക്ഷകള്‍ താലൂക് ഓഫീസില്‍ കെട്ടികിടക്കുകയാണ്. 2022 ല്‍ നല്‍കിയ അപേക്ഷകള്‍ പോലും ഇതില്‍ ഉള്‍പെടും.

റീ സര്‍വെ നടന്ന വിലേജിലെ ഭൂമിയുടെ തരം മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ നല്‍കുന്നതും രസകരമാണ്. തരം മാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനായി അടിസ്ഥാന നികുതി രെജിസ്റ്ററില്‍ 'പുരയിടം' എന്നത് വിലേജ് ഓഫീസില്‍ നിന്നും താലൂകിലേക്ക് അയച്ച് തികച്ചും സൗജന്യമായി 'നിലം' എന്നാക്കി മാറ്റുന്നു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും മരങ്ങളുമുള്ള ഇതേ ഭൂമിയാണ് വീണ്ടും ലക്ഷക്കണക്കിന് ഫീസ് അടച്ച് മാസങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങി അതേ 'നിലം' പുരയിടമാക്കുന്നത്. കാസര്‍കോട്ടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇതിനെ കുറിച്ച് മനസിലാക്കാത്തത് കൊണ്ടാണ് ഈ പണമടക്കല്‍ എന്ന ആക്ഷേപമുണ്ട്.

സര്‍വെ റികാര്‍ഡില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയത് യാതൊരു മാനദണ്ഡവുമില്ലാതെ നിലം എന്നാക്കി മാറ്റുന്നു. ഭൂമിയുടെ നിലവിലുള്ള അവസ്ഥ കണ്ടെത്തുന്നതിനാണ് റീ സര്‍വെ തുടങ്ങിയത്. കോടികള്‍ ചെലവിട്ടാണ് സര്‍വെ നടത്തി രേഖകളില്‍ മാറ്റം വരുത്തിയത്. ഈ രേഖകള്‍ പ്രകാരം കൈവശരേഖ നല്‍കുമ്പോള്‍ ഭൂമിയുടെ തരം മാത്രം സര്‍വെ രേഖ പ്രകാരം നല്‍കുന്നില്ല. സര്‍വെ നമ്പറും സ്ഥലത്തിന്റെ വിസ്തൃതിയും ഈ രേഖകള്‍ പ്രകാരമാണ് നല്‍കുന്നത്. ജനപ്രതിനിധികളുടെ മൗനം ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുകയാണെന്ന ആരോപണം ഉയരുന്നുണ്ട്.

Delay | ഭൂമിയുടെ തരം മാറ്റം; ലക്ഷങ്ങള്‍ ഫീസ് അടച്ചിട്ടും കാലതാമസം, സര്‍വെ നടപടി വൈകുന്നുവെന്ന് ആരോപണം



Keywords: News, Kerala-News, Top-Headlines, Kasaragod-News, Malayalam-News, Kasargod News, Land Type Change, Survey Process, Delayed, Despite, Payment, Lakhs, Fees, Kasargod: Land type change: Survey process delayed despite payment of lakhs of fees.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia