city-gold-ad-for-blogger

കാസര്‍കോട് മെഡിക്കല്‍ കോളജ് ഒരു ആവശ്യമല്ല, അത്യാവശ്യമാണ്, അത് അട്ടിമറിക്കരുത്; മുഖ്യമന്ത്രിക്ക് പ്രവാസി ടെക്കിയുടെ പരാതി

ദുബൈ: (www.kasargodvartha.com 01.11.2017) കാസര്‍കോട് മെഡിക്കല്‍ കോളജ് ഒരു ആവശ്യമല്ല, അത്യാവശ്യമാണ്, അത് അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഐടി ഉദ്യോഗസ്ഥന്റെ പരാതി. തറക്കല്ലിട്ട് നാലു വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ പണി പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. നൂറു കണക്കിന് രോഗികള്‍ മംഗളൂരുവിലെയും മറ്റും ആശുപത്രികളില്‍ ചികിത്സയ്ക്കായി വന്‍ തുക ചിലവഴിക്കുമ്പോഴാണ് കാസര്‍കോട്ടെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നത്.

പ്രതിഷേധങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നുവെങ്കിലും മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഒന്നും ഉണ്ടാകുന്നില്ല. കാസര്‍കോടിനൊപ്പം പ്രഖ്യാപിച്ച മറ്റ് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം കഴിഞ്ഞ് ചികിത്സയും ആരംഭിച്ചിരിക്കുമ്പോഴാണ് അത്യുത്തര കേരളത്തിലെ ജനങ്ങള്‍ ചികിത്സയ്ക്കായി അന്യസംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം നിരവധി പാവപ്പെട്ട രോഗികളായി മികച്ച ചികിത്സ ലഭിക്കാതെ ദുരിതക്കയത്തില്‍ കഴിയുന്നത്. ബദിയടുക്കയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ സ്ത്രീയുടെ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്നും ചാടി മരിച്ച സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കാസര്‍കോട്ടെ ജനതയുടെ മുറവിളികള്‍ സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് യുഎഇയില്‍ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഉദുമ ആറാട്ടുകടവ് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ എ.കെ പ്രകാശന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇ-മെയിലായി നല്‍കിയ പരാതിയില്‍ അണ്ടര്‍ സെക്രട്ടറി എല്ലാം ശരിയാക്കുമെന്നുള്ള മറുപടിയും നല്‍കിയിട്ടുണ്ട്.

പരാതിയുടെ പൂര്‍ണം ഇതാണ്,
എന്റെ പേര് പ്രകാശ്, കഴിഞ്ഞ 11 വര്‍ഷമായി മൈക്രോസോഫ്റ്റില്‍ ഐടി കണ്‍സള്‍ട്ടന്റായി വര്‍ക്ക് ചെയ്യുന്നു. ഒരു കാസര്‍കോടുകാരനാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങളുടെ കാസര്‍കോട് നേരിടുന്ന അവഗണയില്‍ നിരാശനായുള്ള ഒരു വ്യക്തിയാണ് സര്‍. കഴിഞ്ഞ വര്‍ഷം ഒരു ഇ-മെയില്‍ എഴുതിയിരുന്നു. ഇ-മെയില്‍ വായിച്ചതായി നോട്ടിഫിക്കേഷന്‍ വന്നെങ്കിലും മറുപടി ഒന്നും കണ്ടില്ല. ഇപ്രാവശ്യം ഈ ആവശ്യം പരിഗണിച്ചു ഒരു മറുപടി തരുമെന്ന് കരുതുന്നു.

കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോള്‍ നമ്മുടെ പ്രഖ്യാപിത കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൈറ്റ് വിസിറ്റ് ചെയ്തിരുന്നു. ഈ വരുന്ന നവംബര്‍ 30 ന് തറക്കല്ലിടല്‍ കര്‍മ്മത്തിന്റെ നാലാം വാര്‍ഷികമാണ്. അപ്പോള്‍ അത് നിങ്ങളുടെ അറിവില്‍ കൊണ്ട് വരണമെന്ന് തോന്നി. നാട്ടില്‍ ഇപ്പോള്‍ ഒരു കിംവദന്തി പറഞ്ഞു കേള്‍ക്കുന്ന പോലേ ഇപ്പോള്‍ പണിതു കൊണ്ടിരിക്കുന്ന അക്കാഡമിക് ബ്ലോക്ക് വേറെ ആവശ്യത്തിനു ഉപയോഗിക്കുകയില്ല എന്നും, ഞങ്ങളുടെ മെഡിക്കല്‍ കോളേജെന്ന അടിയന്തിരമായ വേണ്ട ആവശ്യം ഉടനെ പൂര്‍ത്തീകരിച്ചു തരും എന്നും കരുതുന്നു..

കഥ ഇതുവരെ... മെഡിക്കല്‍ കോളേജ് ചരിത്രം. നവംബര്‍ 2013 മുതല്‍ നവംബര്‍ 2017 വരെ
കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍കോടിനോട് മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടിയായി മാറിയിരിക്കുകയാണ് ഒരുപാടു പ്രതീക്ഷകളോടെ നാലുവര്‍ഷം മുമ്പ് 2013 നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ഇന്നത്തെ അവസ്ഥ.

ആരോഗ്യമേഖലയില്‍ വളരെ പിന്നോക്കം നില്‍ക്കുകയും, എന്തിനും ഏതിനും മറ്റു ജില്ലകളെയും അന്യ സംസ്ഥാനത്തെയും ആശ്രയിക്കുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തു കിട്ടിയ ഒരു പ്രഹരമാണ് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിന്റെ അശാസ്ത്രീയമായ മരുന്ന് തളി കാരണം തലമുറകളായി ദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍. 2013 -ല്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന പ്രഖ്യപനം നടത്തി, കാസര്‍കോട് മെഡിക്കല്‍ കോളജ് അനുവദിച്ചതിലൂടെ കാസര്‍കോട്ടെ പൊതുജങ്ങള്‍ക്കും, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്‍പ്പെടെ ഈ തീരുമാനം ആശ്വാസകരമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സര്‍ക്കാറുകളുടെ അനാസ്ഥ മൂലം ഇത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും അനന്തമായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. മെഡിക്കല്‍ കോളജ് ഔദ്യോഗിക രേഖകളില്‍ യാഥാര്‍ത്ഥ്യമായെങ്കിലും കാസര്‍കോട് നിവാസികള്‍ക്ക് ഇത് ഇപ്പോഴും നാലു വര്‍ഷം മുമ്പിട്ട തറക്കല്ലിലും പണിതീരാത്ത അഡ്മിന്‍ ബ്ലോക്കിലും ഒതുങ്ങി നില്‍ക്കുകയാണ്. ജില്ലയോടുള്ള മാറി മാറി വരുന്ന ഇടത് വലതു മുന്നണികളുടെ അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമായി നിലനില്‍ക്കുകയാണ് ഒരുപാടു പ്രതീക്ഷകള്‍ നല്‍കി തന്ന വളരെ അത്യാവശ്യമായി കാസര്‍കോടിനു വേണ്ടിയിരുന്ന മെഡിക്കല്‍ കോളേജ്.

2013 നവംബര്‍ 30 നാണ് കാസര്‍കോട് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. 500 കിടക്കകളുള്ള മെഡിക്കല്‍ കോളേജിന് 2013 ലെ കണക്കനുസരിച്ചു ആകെ 385 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. 2018 ലേ നിര്‍മ്മാണം പൂര്‍ത്തിയാകൂ എങ്കിലും,
അഡ്മിന്‍ ബ്ലോക്കും, 200 കിടക്കകളോട് കൂടിയ ഹോസ്പിറ്റല്‍ കെട്ടിടവും ആദ്യ ഘട്ടത്തില്‍ നിര്‍മിച്ചു 2015ല്‍ മെഡിക്കല്‍ കോളേജിന്റെ ആദ്യബാച്ച് ആരംഭിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.

2013 നവംബര്‍ മുതല്‍ ഡിസംബര്‍ 2015
ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കിയില്‍ 62 ഏക്കര്‍ റവന്യൂ ഭൂമിയാണ് മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിനായി അനുവദിച്ചത്. കിഡ്കോക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്. തുടക്കത്തില്‍ അനുവദിച്ച ഒരു കോടി രൂപ ചിലവഴിച്ചു. സ്ഥലത്തേക്കുള്ള റോഡ് പണിയുക മാത്രമാണ് രണ്ട് വര്‍ഷത്തില്‍ നടന്നത്.

ജനുവരി 2016
രണ്ടു വര്‍ഷം മുമ്പ് തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് 2016 ജനുവരിയില്‍ മെഡിക്കല്‍ കോളജിന്റെ ഭൂമി പൂജ നടത്തി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകുന്ന വിധത്തില്‍ പണി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമാണെന്നറിയിച്ചു. 385 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലെ 288 കോടിയുടെ പ്രവര്‍ത്തികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭരണാനുമതി നല്‍കി. 2016 നിയമസഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടു കാസര്‍കോട് പാക്കേജില്‍ പെടുത്തി 25 കോടി രൂപ അനുവദിച്ചെങ്കിലും വളരെ തുച്ചം തുക മാത്രമേ ഇതിനായി നീക്കി വെച്ചിരുന്നുള്ളൂ. എന്നാല്‍ അത് ഒരു വോട്ട് ബാങ്ക് നാടകം മാത്രമാണെന്നാണ് പിന്നീട് മനസിലാക്കാന്‍ സാധിച്ചത്. കുറച്ചു തൂണുകള്‍ക്കപ്പുറത്തേക്കും പോകാനുള്ള ആത്മാര്‍ത്ഥത പ്രഘ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ കാണിച്ചില്ല. കണ്‍സള്‍ട്ടന്‍സി ഏജന്റായ കിറ്റ്‌കോയ്ക്ക് നല്‍കാനുള്ള അഡ്വാന്‍സ് തുക നല്‍കാത്തതിന്റെ പേരില്‍ അവര്‍ തുടങ്ങിയ പണി നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് 2016 ഓഗസ്റ്റില്‍ പുതിയ സര്‍ക്കാര്‍ ആണ് കിറ്റ്‌കോക്ക് 25 കോടിയില്‍ നിന്നും 5 കോടി കൈമാറിയത്.

കാസര്‍കോട് എംഎല്‍എയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ജനകീയ സമര സമിതി തിരുവനന്തപുരത്ത് 2016 ജൂലൈയില്‍ മന്ത്രിക്ക് നല്‍കിയ നിവേദനം നല്‍കി സംസാരിച്ചപ്പോള്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പണി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രത്യേകയോഗം വിളിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നെകിലും അതിനു ശേഷം ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു ബഡ്ജറ്റിലും കാസര്‍കോട് മെഡിക്കല്‍ കോളേജിന് വേണ്ടിതുക നീക്കി വെക്കാത്തതില്‍ ഞങ്ങള്‍ നിരാശരാണ് സര്‍.

മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകാത്തതിന് പിന്നില്‍ മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ലോബിയാണെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നു. അടിയന്തര ഘട്ടങ്ങളിലും ഗുരുതര രോഗം ഉളളപ്പോഴും കാസര്‍കോട് ജില്ലയില്‍ നിന്നുളള ഭൂരിഭാഗം പേരും ആശ്രയിച്ചുവന്നത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെയായിരുന്നു. ജില്ലയ്ക്ക് സ്വന്തമായി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായാല്‍ അത് ഈ ആശുപത്രികളുടെ വരുമാനത്തെ സാരമായി ബാധിക്കും എന്നതാണ്. പണി മന്ദഗതിയില്‍ അനന്തമായി നീളുന്നതെന്ന് തോന്നിയാല്‍ അത് സ്വാഭാവികം മാത്രം. അങ്ങനെ അല്ല എന്നും, ആര്‍ജവമുള്ള ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും കരുതുന്നു. അടുത്ത മാസം തറക്കല്ലിന്റെ നാലാം വാര്‍ഷികം കടന്നു വരുമ്പോള്‍, സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍കോടിനോടുള്ള അവഗണയ്ക്കെതിരേ പൊതുജനങ്ങള്‍ രോഷാകുലരാണ്. അതുപോലെ 2016 -ല്‍ പിണറായി സഖാവ് നവകേരള യാത്രയ്ക്ക് മുമ്പായി എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ചു അവര്‍ക്കു കടുത്ത വാഗ്ദാനങ്ങളില്‍ അത്യന്താപേഷിതമായ ഒന്നാണ് ഇ മെഡിക്കല്‍ കോളേജ്.

മെഡിക്കല്‍ കോളേജിന്റെ അക്കാദമിക്ക് ബ്ലോക്കിന്റെ പണി നടക്കുന്നുണ്ടെങ്കിലും, പ്രധാനമായും വേണ്ട ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ, ഹോസ്റ്റല്‍, ഓഡിറ്റോറിയം, വേസ്റ്റ് ട്രീറ്റ്‌മെന്റ് എന്നിവയുടെ പണി ഇത് വരെ ആരംഭിച്ചിട്ടില്ല. 2015 ഡിസംബറില്‍ നബാര്‍ഡിന്റെ സഹായത്തോടെ ലഭിച്ച 68 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചെങ്കിലും അതിന്റെ നടപടി പൂര്‍ത്തിയാക്കാതെ അത് അസാധുവായി പോയി. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 80 കോടിയോളം ആയെന്നും, അതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അപ്പ്രൂവല്‍ കഴിഞ്ഞു, ടെക്‌നിക്കല്‍ കമ്മിറ്റി അപ്പ്രൂവലിനു വെയിറ്റ് ചെയ്യുന്നു എന്ന് കിറ്റ്‌കോ ഓഫീസില്‍ നിന്നും അറിയാന്‍ പറ്റി. കാസര്‍കോട് മെഡിക്കല്‍ കോളേജിനൊപ്പം അനുവദിച്ച ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ ഇതിനോടകം പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ടെക്‌നിക്കല്‍ കമ്മിറ്റി അപ്പ്രൂവല്‍ എത്രയും പെട്ടെന്ന് കൊടുക്കുകയും അതുപോലെ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ കൂടെ തന്നെ, ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ക്ലാസ് തുടങ്ങാന്‍ വേണ്ട മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ട ഭരണാനുമതിയും, ഫണ്ടും പാസാക്കി എത്രയും പെട്ടെന്ന് കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
കാസര്‍കോട് മെഡിക്കല്‍ കോളജ് ഒരു ആവശ്യമല്ല, അത്യാവശ്യമാണ്, അത് അട്ടിമറിക്കരുത്; മുഖ്യമന്ത്രിക്ക് പ്രവാസി ടെക്കിയുടെ പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Medical College, complaint, Pinarayi-Vijayan, Kasaragod medical college; IT officer's complaint to CM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia