ചികിത്സാരംഗത്ത് നിര്‍ണായക നേട്ടവുമായി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍; അഞ്ഞൂറിലധികം പെൽഡ്, യു എഫ് ഇ ചികിത്സാ രീതികൾ പൂർത്തിയാക്കി
Dec 29, 2020, 19:02 IST
കാസർകോട്: (www.kasargodvartha.com 29.12.2020) സംസ്ഥാനത്തെ പ്രമുഖ മൾടി-സ്പെഷ്യാലിറ്റി ആശുപത്രിയായ മലപ്പുറം ജില്ലയിലെ ആസ്റ്റർ മിംസ് കോട്ടക്കൽ, 500 ലധികം പെർക്യൂടേനിയസ് എൻഡോസ്കോപിക് ലമ്പാർ ഡിസ്കെറ്റമി (പെൽഡ് PELD) ചികിത്സകളും, 500 ലധികം യു ട്രെെൻ ഫെബ്രോയിഡ് എംബൊലൈസേഷന്‍ (യു എഫ് ഇ UFE) ചികിത്സകളും പൂർത്തിയാക്കി സുപ്രധാന നാഴികക്കല് കടന്നിരിക്കുകയാണെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ആശുപത്രി ചികിത്സാ രംഗത്തെ ഈ അസാധാരണ നേട്ടം കൈവരിച്ചത്. കടുത്ത നടുവേദനയുള്ള രോഗികളിലും, ഫൈബ്രോയിഡ് (ഗര്‍ഭപാത്രത്തിലെ മുഴ) രോഗികളിലുമാണ് ഈ ചികിത്സാ രീതി വിജയകരമായി പൂര്‍ത്തീകരിച്ച് ഈ നേട്ടം കൈവരിച്ചത്.
സീനിയർ കൺസൾടൻ്റ് ഓർതോപീഡിക് സർജൻ ഡോ ഫൈസൽ എം ഇഖ്ബാൽ, സീനിയർ കൺസൾടൻ്റ് ന്യൂറോ സർജൻ ഡോ. ശാജി കെ ആർ എന്നിവരാണ് ഈ ചികിത്സാരീതിക്ക് നേതൃത്വം നൽകുന്നത്.
ലമ്പാർ (അരക്കെട്ട്) ഡിസ്ക് തള്ളുന്നത് മൂലമോ ഡിസ്ക് തെയ്മാനം മൂലമോ നടുഭാഗത്തു നിന്നാരംഭിച്ചു കാലിലേക്ക് പടരുന്ന വേദന മരുന്നു കൊണ്ടും വ്യായാമം കൊണ്ടും സുഖപ്പെടുന്നില്ലെങ്കിൽ ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളിൽ സാധാരണഗതിയിൽ നിർദേശിക്കപ്പെടാറുള്ളത്. ഓപൺ ഡിസ്കറ്റമി (Open Discectomy) എന്ന സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് പകരം ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചതിന്റെ ഫലമായി നട്ടെല്ലിന്റെ ഭാഗത്ത് ഡിസ്ക് ഫ്രാക്മെന്‍റ് തള്ളുന്നത് എൻഡോസ് കോപ്പിയിലൂടെ കണ്ടെത്തി ഒഴിവാക്കുന്ന അതിനൂതന ചികിത്സാ രീതിയാണ് പെർക്യൂടേനിയസ് എൻഡോസ്കോപിക് ലമ്പാർ ഡിസ്കെറ്റമി. ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം, ജനറൽ അനസ്തേഷ്യ ആവശ്യമില്ല, വളരെ കുറഞ്ഞ ആശുപത്രി വാസം എന്നിവ ഈ ചികിത്സയുടെ പ്രത്യേകതകളാണെന്ന് ഡോ. ഫൈസല്‍ എം ഇഖ്ബാല്‍ പറഞ്ഞു.
കയ്യിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്ന് കുത്തി വച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുകയാണ് യൂട്രൈൻ ഫൈബ്രോയ്ഡ് എംബൊലൈസേഷനിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ഗർഭാശയ മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങി വരികയും രോഗ ശമനം ലഭിക്കുകയും ചെയ്യുന്നു. ഓപറേഷൻ മൂലം ഉണ്ടാകുന്ന മുറിവുകൾ ഉണ്ടാവില്ല, കുറഞ്ഞ ആശുപത്രി വാസം, കുറഞ്ഞ വിശ്രമ കാലയളവ്, താരതമ്യേ കുറഞ്ഞ വേദന എന്നിവയാണ് ഈ ചികിത്സയുടെ സവിശേഷതകൾ. ഗർഭപാത്രം എടുത്തു മാറ്റേണ്ടതില്ല എന്നതും ഈ ചികിത്സാരീതിയുടെ മറ്റൊരു പ്രധാന സവിശേഷതയാണെന്ന് ഈ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ തഹ്സീൻ പറഞ്ഞു.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യക്കകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം ചികിത്സകളാണ് വിജയകരമായി പൂർത്തീകരിച്ചതെന്നും പരമ്പരാഗത ചികിത്സയെ അപേക്ഷിച്ച് താരതമ്യേന ചിലവ് കുറവാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഫൈസല്‍ എം ഇഖ്ബാല്‍, ഡോ. തഹ്സീന്‍ നെടുവഞ്ചേരി എന്നിവര്‍ പറഞ്ഞു.
Keywords: News, Kasaragod, Kerala, Malappuram, Hospital, Treatment, Top-Headlines, Doctors, Press meet, Aster Mims Kottakal completes more than 500 PELD and UFE treatments.