city-gold-ad-for-blogger

എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്

മംഗളൂരു: (www.kasargodvartha.com 21.05.2017) എരിഞ്ഞു തീര്‍ന്ന 158 മനുഷ്യജീവനുകളെക്കുറിച്ചുള്ള മനംതപിക്കുന്ന ഓര്‍മ്മകളുണര്‍ത്തുന്ന മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്. മംഗളൂരു വിമാനതാവളത്തില്‍ ലാന്‍ഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലം എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിക്കുകയും 158 പേര്‍ അതിദാരുണമായി വെന്തു മരിക്കുകയുമായിരുന്നു. പിഞ്ചുമക്കള്‍ക്ക് പിതാക്കന്‍മാരെയും മാതാക്കളെയും ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരെയും ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാരെയും മാതാപിതാക്കള്‍ക്ക് മക്കളെയും നഷ്ടമായി. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ മൃതശരീരങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന മുഖങ്ങള്‍ ഇപ്പോഴും വേദനിപ്പിക്കുന്ന ഓര്‍മകളാണ്.

പ്രിയപ്പെട്ടവരെ ആഹ്ലാദപൂര്‍വം സ്വീകരിക്കാന്‍ പുറത്ത് കാത്തിരുന്നവര്‍ക്ക് ജീവനറ്റ് കത്തിക്കരിഞ്ഞ മൃതദേഹങ്ങളായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്. മലബാര്‍ മലയാളികള്‍, പ്രത്യേകിച്ചും കാസര്‍കോട്ടുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് മംഗളൂരു ബജ്‌പെ. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവരും, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലുള്ളരും രാജ്യത്തെ തന്നെ നടുക്കിയ ദുരന്തത്തില്‍ മരണപ്പെട്ടു.

എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്

രാവിലെ ഏഴ് മണിയോടെ ഞെട്ടലോടെയാണ് ദുരന്ത വാര്‍ത്ത എല്ലാ കാതുകളിലുമെത്തിയത്. കേട്ടവര്‍ കേട്ടവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നതില്‍ ഭൂരിഭാഗവും ചലനമറ്റ ശരീരങ്ങളായിരുന്നു അവിടെ.
 
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് IX 812 വിമാനം 2010 മെയ് 22 ന് രാവിലെ 6.30ന് മംഗളൂരു  ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് തീപിടിച്ചത്. 52 മലയാളികള്‍ അടക്കം 158 പേരാണ് മരിച്ചത്. മംഗളൂരു ഹമ്പന്‍കട്ടയിലെ തനീര്‍ബവി (28), മുഹമ്മദ് ഉസ്മാന്‍ (49), വാമഞ്ചൂരിലെ ജോയല്‍ ഡിസൂസ, കണ്ണൂരിലെ കുറുമാത്തൂരിലെ മാഹിന്‍ കുട്ടി (49), കാസര്‍കോട് ഉദുമ ബാരയിലെ കൃഷ്ണന്‍ (37), ഉള്ളാളിലെ ഉമര്‍ ഫാറൂഖ് (26), പുത്തൂര്‍ സമ്പെത്കട്ടയിലെ അബ്ദുല്ല (37), മംഗളൂരു കെ എം സിലെ വിദ്യാര്‍ഥിനിയായ സബ്രീന (23) എന്നിവര്‍ മാത്രമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്

1996ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി സമീപത്തെ വലിയ കുഴിയിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. ഐ എല്‍ എസ് സംവിധാനമുപയോഗിച്ച് ഇറങ്ങുമ്പോള്‍ വിമാനത്തിന് വേഗത അധികമാണെന്ന് മനസിലാക്കി ടച്ച് ആന്‍ഡ് ഗോവിനു ശ്രമിച്ച പൈലറ്റ് റണ്‍വേ തികയാതെ ഐ എല്‍ എസ് ടവറിലിടിക്കുകയായിരുന്നു.

ഇന്ത്യയില്‍ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗളൂരുവിലുണ്ടായത്. 1996ലെ ചക്രി ദര്‍ദി വിമാനപകടത്തില്‍ 349 പേര്‍ മരിച്ചതും, 1978ല്‍ 213 പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാനദുരന്തവുമാണ് ഇതിനുമുമ്പ് നടന്ന മറ്റു രണ്ടു വലിയ അപകടങ്ങള്‍. 2000 ജൂലൈയില്‍ ഉണ്ടായ വിമാനപകടത്തിനു ശേഷമുണ്ടായ വലിയ ആകാശ ദുരന്തങ്ങളിലൊന്നാണ് മംഗളൂരുവില്‍ നടന്നത്. മംഗളൂരു വിമാനത്താവളത്തില്‍ റണ്‍വേ തെറ്റിയതു കൊണ്ടുണ്ടായ രണ്ടാമത്തെ അപകടം കൂടിയാണിത്.

എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്

രണ്ടര വര്‍ഷം മാത്രമായിരുന്നു ദുരന്തത്തിന് ഇരയായ വിമാനത്തിന്റെ പഴക്കം. പൈലറ്റുമാര്‍ വളരെ പരിചയ സമ്പന്നരുമായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിന്റെ കാരണം തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ 1.30 ന് വിമാനം ദുബൈയില്‍ നിന്നും പറന്നുയര്‍ന്നു. രാവിലെ 6.30 ന് മംഗളൂരു എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ വെച്ച് വിമാനത്തിന് തീപിടിക്കുകയും റണ്‍വേയും കഴിഞ്ഞു താഴെ മലഞ്ചെരുവിലേക്ക് വീഴുകയുമായിരുന്നു. മംഗളൂരുവിലേത് ടേബിള്‍ ടോപ് റണ്‍വെ ആയിരുന്നു. ലാന്‍ഡിംഗിന് മുമ്പ് പൈലറ്റും എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ റൂമും തമ്മില്‍ നടന്ന സംഭാഷണത്തില്‍ യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സി വി ആറി ല്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വിമാനം ഐ എല്‍ എസ് സംവിധാനം ഉപയോഗിച്ചാണ് ലാന്‍ഡ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ റണ്‍വേയില്‍ ഇറങ്ങേണ്ട പോയിന്റ്ിനു 600 മീറ്റര്‍ മുന്നോട്ടു മാറിയാണ് വിമാനം നിലം തൊട്ടത്. വിമാനം റണ്‍വേയും കഴിഞ്ഞു പിന്നെയും മുന്നോട്ടു നീങ്ങി. മണല്‍ കൊണ്ട് ഉണ്ടാക്കിയ തടയണയില്‍ ഇടിച്ചു. എന്നിട്ടും നിന്നില്ല. പിന്നെയും മുന്നോട്ടു നീങ്ങി ഐ എല്‍ എസ് ആന്റിന ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ടവറില്‍ ചിറക് ഇടിച്ചു. തുടര്‍ന്ന് വലിയ കുഴിയിലേക്ക് പതിച്ചു. ചിറക് രണ്ടു കഷ്ണങ്ങളായി. ഇന്ധനം ചോര്‍ന്നതോടെ നിമിഷ നേരം കൊണ്ട് വിമാനം കത്തിച്ചാമ്പലായി. താഴ് വരയിലേക്ക് വീഴുന്നതിന് മുന്‍പ് അവസാന ശ്രമം എന്ന നിലയ്ക്ക് വിമാനം വീണ്ടും ഉയര്‍ത്താന്‍ മുഖ്യ പൈലറ്റ് സല്‍ക്‌റ്റോ ഗ്ലൂസിക്ക ശ്രമിച്ചിരുന്നതായും അന്നത്തെ കാലാവസ്ഥ വളരെ തെളിമയുള്ളതായിരുന്നുവെന്നും കണ്ടെത്തി.

സി വി ആര്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഞെട്ടി. ക്യാപ്റ്റന്‍ യാത്രയുടെ ഒന്നര മണിക്കൂറോളം ഉറങ്ങുകയായിരുന്നു. കൂര്‍ക്കം വലിയുടെ ശബ്ദം വ്യക്തമായി കേള്‍ക്കാം. ലാന്‍ഡിംഗിന് മുന്‍പ് എഴുന്നേറ്റ ക്യാപ്റ്റനാണ് ലാന്‍ഡിംഗ് കണ്‍ട്രോള്‍ ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു പ്രത്യേക ഉയരത്തില്‍ നിന്ന് റണ്‍വേയില്‍ നിന്നും പ്രത്യേക അകലത്തില്‍ ക്രമാനുഗതമായി ഉയരം കുറച്ചു കൊണ്ടുവരണം. എന്നാലേ റണ്‍വേയിലെ ടച്ച് ഡൗണ്‍ പോയിന്റില്‍ കൃത്യമായി തൊടുകയുള്ളൂ. ഇവിടെ വന്ന പിഴവാണ് അപകടത്തിലേക്ക് വഴിവെച്ചത്.

വിമാനം അതിന്റെ വഴിയില്‍ നിന്നും തികച്ചും മാറിയിരുന്നതായി പൈലറ്റിന് വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ മംഗളൂരു സ്വദേശിയായ സഹ പൈലറ്റ് എച്ച് എസ് അഹ്‌ലുവാലിയ ക്യാപ്റ്റനോട് വിമാനം ലാന്‍ഡ് ചെയ്യാതെ വീണ്ടും പറന്നുയരാന്‍ ആകാശത്ത് വെച്ച് തന്നെ വീണ്ടും വീണ്ടും പറഞ്ഞിരുന്നതായി സി വി ആറില്‍ വ്യക്തമായിരുന്നു. പക്ഷെ എ ടി സിയില്‍ നിന്നും ലാന്‍ഡിംഗ് ക്ലിയറന്‍സ് ലഭിച്ച ക്യാപ്റ്റന്‍ ഇത് ചെവികൊണ്ടില്ല. വിമാനത്തിലെ ഉപകരണങ്ങളും വിമാനം അതിന്റെ യഥാര്‍ത്ഥ വഴിയില്‍ അല്ലെന്ന് ക്യാപ്റ്റനെ അറിയിച്ചു കൊണ്ടിരുന്നുവെന്ന് ബ്ലാക്ക് ബോക്‌സില്‍ നിന്നും വ്യക്തമായിരുന്നു.

66 ലാന്‍ഡിങ്ങുകള്‍ നടത്തിയ അഹ്‌ലുവാലിയ പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനം പറത്തുമ്പോള്‍ സഹ പൈലറ്റുമാരുടെ അഭിപ്രായങ്ങള്‍ അയാള്‍ എത്ര പരിചയം കുറഞ്ഞ പൈലറ്റാണെങ്കിലും ക്യാപ്റ്റന്‍ പരിഗണിക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. ക്യാപ്റ്റന്‍ അമിത ആവേശത്തിലായിരുന്നു. പക്ഷെ നിലം തൊട്ടതിന് ശേഷം മാത്രമാണ് ക്യാപ്റ്റന് അപകടം മനസിലായത്. അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന് മതിയായ വിശ്രമം ലഭിച്ചിരുന്നില്ലെന്ന റിപോര്‍ട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.

അവധിക്കാല ലീവിന് ശേഷമായിരുന്നു ഗ്ലൂസിക്ക ജോലിയില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് ഏതാനും നിമിഷം മുമ്പ് മാത്രമാണ് മംഗളൂരു ഫ്‌ളൈറ്റില്‍ ജോലിക്കുള്ള ചുമതല ലഭിക്കുന്നത്. പിതാവിന്റെ ഇമെയിലില്‍ ലഭിച്ച എയര്‍ ഇന്ത്യയുടെ ക്രൂ ചാര്‍ട്ടില്‍ ഈ ചുമതല നല്‍കിയിരുന്നതിന്റെ സൂചനകളില്ലെന്ന് മകന്‍ അലക്‌സാണ്ടര്‍ വ്യക്തമാക്കുന്നു. വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇന്നും മതിയായ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Courtesy: Wiki

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:  മംഗലാപുരത്ത് വിമാനാപകടം: മരണം 158

Keywords:  Kerala, News, Mangaluru air crash, Remembrance, Death, Air-India, Flight, Years.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia