Suresh Gopi | ലൂർദ് മാതാവിന് പൊന്നിന്‍ കിരീടം സമര്‍പ്പിച്ചത് ഗുണകരമായോ? ക്രിസ്ത്യന്‍ മേഖലയിലെ വോട് സുരേഷ് ഗോപിക്ക് തുണയായി
![Suresh Gopi](https://www.kasargodvartha.com/static/c1e/client/114096/uploaded/2997dfdbc7366e4c15a1a7573986ab48.webp?width=823&height=463&resizemode=4)
തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രി തന്നെ ശ്രമം നടത്തിയിരുന്നു
തൃശൂര്‍: (KasaragodVartha) ലൂര്‍ദ് കത്തീഡ്രല്‍ ദേവലായത്തില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത് സുരേഷ് ഗോപിക്ക് തുണയായെന്ന് വിലയിരുത്തല്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രി തന്നെ ശ്രമം നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ക്രിസ്ത്യന്‍ മത മേലധ്യക്ഷന്മാര്‍ക്കും വ്യവസായികള്‍ക്കും സ്‌നേഹ വിരുന്നൊരുക്കിയതിലൂടെയാണ് ഈ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചത്. ഈസ്റ്ററിന് ഡെല്‍ഹിയിലെ സേക്രഡ് ഹാര്‍ട് പള്ളി സന്ദര്‍ശിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ക്രിസ്ത്യൻ സമൂഹങ്ങിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് മോദി നടത്തിയ നീക്കം തൃശൂരിലാണ് ലക്ഷ്യം കണ്ടിരിക്കുന്നത്.
വിഷു ദിനത്തില്‍ ക്രൈസ്തവരുടെ വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍ സ്‌നേഹോപഹാരം നല്‍കിയതും സുരേഷ് ഗോപിയുടെ വിജയത്തിന് വലിയ ഘടകമായി മാറിയിട്ടുണ്ടെന്ന് വേണം കരുതാന്‍. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് പൊലീസ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ഗോപി സ്വീകരിച്ച നിലപാടും സുരേഷ് ഗോപിക്ക് നേട്ടമായി മാറിയിട്ടുണ്ട്.
ബിജെപിയെ എന്നും അകറ്റി നിര്‍ത്തിയ സമീപനമായിരുന്നു ക്രിസ്തീയ വിഭാഗങ്ങള്‍ സ്വീകരിച്ചിരുന്നത്. ക്രിസ്തീയ വിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതില്‍ ബിജെപി വലിയരീതിയില്‍ മുന്നേറിയെങ്കിലും മണിപൂര്‍ കലാപമുണ്ടായതോടെ ഇതിന് മങ്ങലേറ്റിരുന്നുവെങ്കിലും അത് കേരളത്തിലെ നീക്കത്തിന് തടയാനായിട്ടില്ല. തിരുവനന്തപുരത്തും ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നും പിന്തുണ എന്‍ഡിഎക്ക് ലഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.