Land | ചെർക്കള ഗവ. സ്കൂളിന് നീക്കിവെച്ച 50 സെന്റ് സ്ഥലം വ്യാജ പട്ടയക്കാരന് പതിച്ച് നൽകാൻ നീക്കമെന്ന് പിടിഎയും സ്‌കൂൾ വികസന സമിതിയും; റവന്യൂ മന്ത്രിയെ കാണും

● 50 സെന്റ് ഭൂമി സ്കൂളിന് വേണ്ടി നീക്കിവച്ചിരുന്നു.
● 'വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി കൈക്കലാക്കാൻ ശ്രമം'.
● താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികളെന്ന് ആരോപണം.
കാസർകോട്: (KasargodVartha) ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നീക്കിവെച്ച 50 സെന്റ് സ്ഥലം വ്യാജ പട്ടയക്കാരന് പതിച്ച് നൽകാൻ നീക്കമെന്ന് പി ടി എ - സ്‌കൂൾ വികസന സമിതി ഭാരവാഹികൾ വാർത്താസമ്മളനത്തിൽ ആരോപിച്ചു. വ്യാഴാഴ്ച കാസർകോട്ടെത്തുന്ന മന്ത്രി കെ രാജനെ കാണുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. 3100ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിന്റെ വികസനത്തിന് നീക്കിവെച്ച സ്ഥലം കൈക്കലാക്കാനുള്ള ശ്രമം എന്തുവില കൊടുത്തും തടയുമെന്നും ഭാരവാഹികൾ പറഞ്ഞു.
സ്‌കൂളിന്റെ സ്ഥല പരിമിതിയും കെട്ടിട പരിമിതിയും പരിഗണിച്ച് 2022 ഓഗസ്റ്റിൽ ചെങ്കള വില്ലേജ് ഓഫീസിൽ നിന്ന് എല്ലാ നടപടികളും പൂർത്തിയാക്കി ചെങ്കള വില്ലേജിലെ 216/2എ1സർവേ നമ്പറിലുള്ള 50 സെന്റ് സ്ഥലം സ്‌കൂളിന് വേണ്ടി കൈമാറ്റം ചെയ്യാനുള്ള റിപ്പോർട്ട് താലൂക്ക് ഓഫീസിൽ സമർപ്പിച്ചിരുന്നു.
ഭൂമി സ്കൂളിന് കൈമാറാൻ വേണ്ടി എല്ലാനടപടി ക്രമങ്ങളും പാലിച്ചു തഹസിൽദാർ 2023 ഫെബ്രുവരി 25ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
എന്നാൽ സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചതിനു ശേഷം ആ കാലയളവിൽ താലൂക്കിൽ ജോലി ചെയ്തിരുന്ന രമേശ് എന്നയാളും വില്ലേജ് ഓഫീസിൽ ജോലിയിലുണ്ടായ ഇഗ്നിഷ്യസ് പീറ്റർ, രജീഷ് എന്നിവരും ചേർന്ന് താലൂക്ക് ഓഫീസിൽ ഒരു രേഖയുമില്ലാത്ത 216/2എ6 എന്ന വ്യാജ നമ്പറിലുള്ള ഒരുവ്യാജ പട്ടയക്കാരന് തണ്ട പേപ്പർ ലഭ്യമാക്കുകയും 1995 ൽ പട്ടയം ലഭിച്ചു എന്ന് പറയുന്ന നാളിത് വരെ നികുതി ഒടുക്കാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിന് കരം ഒടുക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ കേസ് നൽകാൻ അവസരം ഉണ്ടാക്കി കൊടുത്തുവെന്നും അന്നത്തെ ചുമതല ഉണ്ടായിരുന്ന തഹസിൽദാർക്ക് ഹൈക്കോടതി നോട്ടീസ് പോലും ലഭ്യമാക്കാതെ, തഹ്സിൽദാരുടെ ഭാഗം കേൾക്കാതെ ഹൈകോടതിയിലെ ഗവ. പ്രോസികുട്ടറെ സ്വാധീനിച്ച് വ്യാജ പട്ടയക്കാരന്റെ താലൂക്ക് ഓഫീസിൽ ഒരു രേഖയുമില്ലാത്ത സ്ഥലം അളന്നു കൊടുക്കാൻ വിധി സമ്പാദിച്ചുവെന്നും ഭാരവാഹികൾ ആരോപിക്കുന്നു.
ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകാൻ തഹസിൽദാർ ഗവ. പ്ലീഡറെ സമീപിച്ചുവെങ്കിലും പ്ലീഡർ സമയം കഴിഞ്ഞു എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയെന്ന് ഭാരവാഹികൾ പറയുന്നു. എന്നാൽ ഇത് വ്യാജ പട്ടയാണെന്ന് കാണിച്ച് പുനപരിശോധിക്കണമെന്നും വിധി നടപ്പിലാക്കാൻ സമയം നീട്ടികിട്ടാൻ വേണ്ടി തഹസിൽദാർ സത്യവാങ്മൂലം നൽകിയിരുന്നു.
അന്നത്തെ എൽ എ തഹസിൽദാറും, ജനറൽ തഹസിൽദാരും സ്കൂളിന് വേണ്ടി നിർദേശിച്ച ഭൂമി സന്ദർശിക്കുകയും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ലഭ്യമായ ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ 216/ 2എ1 ഭൂമിയും 216/2എ6 ഭൂമിയും വ്യത്യസ്തമാണെന്നും 261/2എ1നമ്പറിലുള്ള സ്കൂളിന് വേണ്ടി നിർദ്ദേശിച്ച ഭൂമി സർക്കാർ എഡബ്ള്യു സ്ഥലമാണെന്ന് കണ്ടെത്തി പ്രസ്തുത സ്ഥലത്ത് സർക്കാർ ഭൂമിയാണെന്ന് കാണിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സ്കൂളിന് വേണ്ടി ശുപാർശ ചെയ്യുന്നത് വരെ ആ സ്ഥലത്തിന് ആർക്കും ഉടമസ്ഥാവകാശമില്ലാത്തതായിരുന്നു. സർക്കാർ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഭൂമി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 216/2എ1 എന്ന നമ്പറിലുള്ള സ്കൂളിനു വേണ്ടി നിർദേശിച്ച സ്ഥലമാണ് ദുഷ്ടലാക്കോടെ സാമ്പത്തിക ലാഭത്തിന് വേണ്ടി 216/2എ6 എന്ന നമ്പറിലുള്ള വ്യാജ പട്ടയക്കാരന് യാതൊരു ഔദ്യോഗിക രേഖയോ സ്കെച്ചോ ഇല്ലാതെ പതിച്ചു നൽകാൻ താലൂക്ക് ഓഫീസിലെ എൽഎ തഹസിൽദാറായിരുന്ന സിദ്ദിഖ്, വില്ലേജിലെ ചില ഉദ്യോഗസ്ഥർ എന്നിവർ ശ്രമിച്ചതിനെ വിദ്യാർത്ഥികളും പ്രദേശവാസികളും തടയുകയും ചെയ്തിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതറിഞ്ഞ് സ്ഥലം എംഎൽഎയും അന്നത്തെ ജനറൽ തഹസിൽദാരെയും സമീപിക്കുകയും അവരുടെയൊക്കെ നിർദേശപ്രകാരം ജി എച്ച് എസ് എസ് ചെർക്കള സെൻട്രൽ എസ് എം സി ചെയർമാൻ ഷുക്കൂർ ചെർക്കളം ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 216/2എ1സർവേ നമ്പറിലുള്ള 50 സെന്റ് സർക്കാർ ഭൂമിയുടെ 16/11/21 മുതലുള്ള തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവിട്ടിരിന്നു.
എന്നാലിപ്പോൾ, മേൽപറഞ്ഞ താലൂക്ക് ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥൻ ജില്ലാ കലക്ടറേറ്റിലാണ് ജോലി ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥൻ ജില്ലാകലക്ടറെ പോലും തെറ്റിദ്ധരിപ്പിച്ച് സർവേ നമ്പർ 216/2A1 ഉം 216/2A6 ഉം ഒന്ന് തന്നെയാണെന്ന് വരുത്തി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതായും ഇതിന്റെയൊക്കെ പിന്നിൽ ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയും കൂട്ടുനിൽക്കുന്നതായും ഇവർ ആരോപിക്കുന്നു.
216/2എ1 നമ്പറിലുള്ള സ്ഥലം സ്കൂളിന് അനുവദിക്കണമെന്നും 216/2എ6 നമ്പറിലുള വ്യാജ പട്ടയം റദ്ദ് ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഓരോ ഫയലും ഓരോ ജീവനാണ് എന്ന് കരുതുന്ന സർക്കാരിന്റെ തീരുമാനത്തിന് വിലകൽപ്പിക്കാതെ വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥരും താലൂക്ക് ഓഫീസിലെ (നിലവിൽ കലക്ടറേറ്റിലെ) ഒരു ഉദ്യോഗസ്ഥനും ചേർന്ന് ഇത് സ്കൂളിന് കൈമാറ്റം ചെയ്യാതെ സാമ്പത്തീക ലാഭത്തിനുവേണ്ടി വ്യജ പട്ടയക്കാരനു അനുകൂലമാക്കാൻ ശ്രമിക്കുന്നതായാണ് പിടിഎ കമ്മിറ്റി കുറ്റപ്പെടുത്തുന്നത്
വാർത്താസമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് ഹനീഫ് കനിയടുക്കം, എസ് എം സി ചെയർമാൻ നാസർ ധന്യവാദ്, സ്കൂൾ വികസന സമിതി ചെയർമാൻ ഷുക്കൂർ ചെർക്കളം, പി ടി എ വൈസ് പ്രസിഡന്റ് ഖാലിദ് ചെർക്കള, മുനീർ സി കെ എം എന്നിവർ സംബന്ധിച്ചു.
#CherkkalaSchool #LandFraud #PTA #Kasaragod #Education #LegalAction