ഇന്ത്യയുടെ അന്ത്യശാസനം: കേരളത്തിലെ 104 പാക് പൗരന്മാരിൽ 6 പേർ മടങ്ങി; ദീർഘകാല വിസയിലുള്ളവർക്ക് ആശങ്ക

● ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നുള്ള നടപടി.
● ഞായറാഴ്ച രാത്രി 10 മണിക്ക് സമയപരിധി അവസാനിച്ചു.
● കോഴിക്കോട്ടെ മൂന്നുപേർക്കുള്ള നോട്ടീസ് പിൻവലിച്ചു.
● മെഡിക്കൽ വിസക്കാർക്ക് കൂടുതൽ സമയം അനുവദിച്ചു.
ദില്ലി: (KasargodVartha) ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയില്‍ താമസിക്കുകയായിരുന്ന പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിട്ടു. അട്ടാരി അതിര്‍ത്തി വഴി 537 പാകിസ്ഥാനികള്‍ മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും വിവരമുണ്ട്.
പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഞായറാഴ്ച (27.04.2025) രാത്രി 10 മണിക്ക് അവസാനിച്ചിരുന്നു. ഇന്ത്യയിലെ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനത്തിന്റെ അവസാന ദിനമായിരുന്നു ഞായറാഴ്ച. 237 പാക് പൗരന്‍മാരാണ് ഞായറാഴ്ച മാത്രം മടങ്ങിയത്.
കേരളത്തിലെ സ്ഥിതി
രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് മൂന്ന് പേര്‍ക്ക് നല്‍കിയ നോട്ടീസ് ഞായറാഴ്ച (27.04.2025) പൊലീസ് പിന്‍വലിച്ചിരുന്നു. കുടുംബമായി ദീര്‍ഘകാല വിസയില്‍ കേരളത്തില്‍ തങ്ങുന്നവരാണിവര്‍. മെഡിക്കല്‍ വിസയില്‍ തിരിച്ചുവന്നവര്‍ക്ക് തിരിച്ച് പോകാന്‍ രണ്ട് ദിവസത്തെ കൂടി സമയമാണ് നല്‍കിയിരിക്കുന്നത്. ശേഷിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഉടന്‍ രാജ്യം വിടേണ്ടി വരില്ല.
പൊലീസിന്റെ കണക്കനുസരിച്ച് 104 പാകിസ്താന്‍ പൗരരാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ ജയിലിലാണ്. സന്ദര്‍ശകവിസയില്‍ എത്തിയ ആറ് പേരാണ് ഇതിനകം തിരിച്ച് പോയത്. ഇതില്‍ തിരൂര്‍ക്കാട് സ്വദേശിയായ മലയാളിയെ വിവാഹം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശിനിയും ഉള്‍പ്പെടും. ഇവര്‍ സൗദിയിലെ സ്ഥിരതാമസക്കാരിയാണ്.
ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും ഉള്ളത്. ഇതില്‍ കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ ദിവസം പൊലീസ് നോട്ടീസ് നല്‍കിയത്. വടകരയില്‍ താമസിക്കുന്ന സഹോദരിമാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ദീര്‍ഘകാലവിസയില്‍ താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നോട്ടീസ് പിന്‍വലിച്ചത്.
ദീർഘകാല വിസയിലുള്ളവർ മലയാളികൾ
കേരളത്തില്‍ ദീര്‍ഘകാല വിസയില്‍ കഴിയുന്ന പാകിസ്ഥാന്‍ പൗരന്‍മാരൊക്കെ മലയാളികള്‍ തന്നെയാണ്. 2003 ലെ കണക്കസരിച്ച് 395 പാക്ക് പൗരന്‍മാര്‍ കേരളത്തിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. സ്വാതന്ത്യാനന്തരം ലാഹോറിലും കറാച്ചിയിലും മറ്റും കച്ചവടത്തിലും മറ്റും ഏര്‍പ്പെട്ടിരുന്നവരാണ് ഭൂരിഭാഗം പേരും. ചിലര്‍ ജോലി തട്ടിപ്പിന് ഇരയായി പാകിസ്ഥാനില്‍ എത്തിപ്പെട്ടവരും. ഭൂരിഭാഗം പേരും വൃദ്ധരോ അവശരോ ആണ്. ഒരു ഇടവേളയക്ക് ശേഷം വീണ്ടും ഇവരുടെ കാര്യത്തില്‍ കടുത്ത ആശങ്കിലാണ് ബന്ധുക്കള്‍.
പാകിസ്ഥാന്റെ പ്രതികരണം
അതേസമയം ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാര്‍ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുക. അഭിപ്രായങ്ങള്‍ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.
Following the Pahalgam attack, 537 Pakistani nationals, including 6 from Kerala, returned to Pakistan via the Attari border due to an Indian government order. In a reciprocal move, 850 Indian citizens returned from Pakistan.
#IndiaPakistan, #KeralaNews, #PahalgamAttack, #PakistaniNationals, #IndianCitizens, #AttariBorder