city-gold-ad-for-blogger

വര്‍ഗീയ ആക്രമണം: മദ്രസ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചകൊന്നു

ന്യൂഡല്‍ഹി: (www.kasargodvartha.com 24.06.2017) വര്‍ഗീയ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്ക് പോകുന്ന ട്രെയിനില്‍ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. ട്രെയിനിലുണ്ടായ വര്‍ഗീയ ആക്രമണത്തില്‍ പതിനഞ്ചുകാരന്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

മദ്രസ വിദ്യാര്‍ഥിയായ ജുനൈദിനെ അടിച്ചുകൊന്നശേഷം ട്രെയിനില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു. ജുനൈദിന്റെ സഹോദരങ്ങളായ ഷക്കീര്‍, ഹാഷിം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെയില്‍പ്പാളത്തിനരികില്‍ നിന്ന് കണ്ടെത്തിയ ഇവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോഹത്യയുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിവന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ അരുംകൊല. ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശികളാണ് ആക്രമണത്തിനിരയായത്.

വര്‍ഗീയ ആക്രമണം: മദ്രസ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചകൊന്നു

ജുനൈദും ഹാഷിമും സൂറത്തില്‍ മദ്രസ വിദ്യാര്‍ഥികളാണ്. റമദാന്‍ പ്രമാണിച്ച് വീട്ടിലെത്തിയ ഇവര്‍ സഹോദരന്‍ ഷക്കീറിനൊപ്പം ഡല്‍ഹിയില്‍ വന്ന് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. ഡല്‍ഹിയിലെ തുഗ്‌ളക്കാബാദില്‍ നിന്ന് ട്രെയിനില്‍ കയറിയ ഒരുസംഘം ഇവരെ വര്‍ഗീയമായി അധിക്ഷേപിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു ആക്ഷേപങ്ങള്‍. മോശം ഭാഷയ്‌ക്കെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ വലിയ കത്തികളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ബല്ലഭ്ഗഡില്‍ ഇറങ്ങാന്‍ സഹോദരങ്ങളെ അനുവദിച്ചില്ല. ജുനൈദിനെ ട്രെയിനില്‍വച്ചു തന്നെ കൊലപ്പെടുത്തി. ഷക്കീറിന്റെ ശരീരത്തില്‍ മൂന്ന് കുത്തേറ്റു. താടി പിഴുതെടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അസ്വതിയില്‍ എത്തിയപ്പോള്‍ മൂവരെയും ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിര്‍ത്തിയില്ലെന്ന് ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധു മൊഹ്‌സിന്‍ പറഞ്ഞു. വഴിയാത്രക്കാരാണ് പിന്നീട് സഹോദരങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണമുണ്ടായ ബോഗി നിറയെ രക്തം കെട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ആശുപത്രിയില്‍ കഴിയുന്ന ഷക്കീറിനെയും ഹാഷിമിനെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും മുഹമ്മദ് സലിം എംപിയും സന്ദര്‍ശിച്ചു. വര്‍ഗീയ ആക്രമണത്തെ സിപിഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ഇതുപോലൊരു സംഭവം നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൌനം വെടിയാത്തത് ലജ്ജാകരമാണ്. ആക്രമണത്തിന് വിധേയരായ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരെപ്പോലും നിയോഗിച്ചിട്ടില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.

Keywords:  News, Top-Headlines, New Delhi, Death, Stabbed, Murder, Train, madrasa, Student, India, National, Muslim boy stabbed to death on train 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia