Patient Rights | ചികിത്സാപിഴവ്: ഇനി രോഗികളുടെ അപ്പീൽ ദേശീയ മെഡിക്കൽ കമ്മീഷൻ പരിഗണിക്കും; നേട്ടങ്ങൾ ഏറെ

● കേരളത്തിൽ മാത്രം അടുത്തകാലത്ത് ഒട്ടനവധി ചികിത്സാ പിഴവുമായി ബന്ധപ്പെട്ട പരാതികളാണ് ഉയർന്നുവന്നത്.
● നിലവിൽ സംസ്ഥാന കൗൺസിലിൽ ഡോക്ടർമാർക്കെതിരായ പരാതികളിൽ അന്വേഷിക്കുന്നത് ഡോക്ടർമാർ അടങ്ങിയ സംഘം തന്നെയാണ്.
● ഇത് രോഗികൾക്ക് നീതി ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
ന്യൂഡൽഹി: (KasargodVartha) രാജ്യത്ത് ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഇനി മുതൽ ദേശീയ മെഡിക്കൽ കമ്മീഷനിൽ (എൻഎംസി) അപ്പീൽ നൽകാവുന്നതാണ്. ഇത് സംബന്ധിച്ച് നിർണായക നയം മാറ്റത്തിന് കമ്മീഷൻ യോഗം അംഗീകാരം നൽകി. നേരത്തെ ചികിത്സാപിഴവിൽ രോഗികളുടെയും, ബന്ധുക്കളുടെയും പരാതികൾ പരിഗണിക്കാനാവില്ലെന്ന കമ്മീഷൻ നിലപാടിൽ രാജ്യ വ്യാപകമായിത്തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമൂലം രോഗികൾ നീതിക്കായി കോടതികളെ സമീപിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്.
ഡോക്ടർമാർക്കിടയിലെ പെരുമാറ്റ ദൂഷ്യം, ചികിത്സാപിഴവ് തുടങ്ങിയ പരാതികളിൽ സംസ്ഥാന കൗൺസിൽ നടപടികളിൽ അതൃപ്തിയുള്ള പക്ഷം രോഗികൾക്കോ, ബന്ധുക്കൾക്കോ ദേശീയ മെഡിക്കൽ കമ്മീഷനിൽ പരാതി നൽകാം. നിലവിൽ സംസ്ഥാന കൗൺസിലിൽ ഡോക്ടർമാർക്കെതിരായ പരാതികളിൽ അന്വേഷിക്കുന്നത് ഡോക്ടർമാർ അടങ്ങിയ സംഘം തന്നെയാണ്. ഇത് രോഗികൾക്ക് നീതി ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത് മൂലം പല കേസുകളും കോടതി വരെ എത്തിയിരുന്നു. നിയമ പോരാട്ടം ഇപ്പോഴും തുടരുകയും ചെയ്യുന്നു.
കേരളത്തിൽ മാത്രം അടുത്തകാലത്ത് ഒട്ടനവധി ചികിത്സാ പിഴവുമായി ബന്ധപ്പെട്ട പരാതികളാണ് ഉയർന്നുവന്നത്. പ്രസവ സംബന്ധമായതാണ് ഏറെയും. ശരീരഭാഗത്തെ ഓപ്പറേഷൻ മാറി ചെയ്യുന്ന ഗുരുതരമായ വീഴ്ചകളും ചില ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ചികിത്സാപിഴവുമൂലം മരണവും ഏറിവരുന്നുമുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും വെപ്രാളത്തിനിടയിൽ പരാതി നൽകാൻ ആരും മുന്നോട്ടു വരുന്നില്ലാ എന്നുള്ളതാണ് വസ്തുത. ആശുപത്രികളിൽ ബഹളം വെച്ചും മറ്റുമാണ് രോഗികളും, ബന്ധുക്കളും തങ്ങളുടെ പ്രതിഷേധം അറിയിക്കാറ്. അങ്ങിനെ ചെയ്യുന്നവർക്കെതിരെ ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുക്കാറുമുണ്ട്.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് ദുരിത ജീവിതം തുടരുന്ന കോഴിക്കോട് സ്വദേശി കെ കെ ഹർഷിന നീതിക്കായി പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. ഹർഷിന നീതിക്കുവേണ്ടി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ വരെ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് വലിയ ജനപിന്തുണയും ലഭിച്ചിരുന്നു. സമരത്തിന് കരുത്ത് പകരാൻ ഹർഷിന സമരസമിതിയും ഒപ്പം ഉണ്ടായിരുന്നു.
ചികിത്സാപിഴവുമായി ബന്ധപ്പെട്ട് കേസുകൾ നടത്തിക്കൊണ്ടു പോകാൻ വലിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നത് കൊണ്ടാണ് പലപ്പോഴും പരാതി നൽകാൻ രോഗികളും, ബന്ധുക്കളും മുന്നോട്ടു വരാത്തത്. ഹർഷിനയുടെ നിയമ പോരാട്ടത്തിലും ഇതുതന്നെയായിരുന്നു തടസ്സം. വയറ്റിൽ കത്രിക കുടുങ്ങിയതിൽ പിന്നെ ഹർഷിനയ്ക്ക് ഒമ്പത് ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്. ഇതിനായുള്ള തുടർ ചികിത്സയ്ക്ക് പോലും സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചതുമില്ല.
ഇത്തരം സാഹചര്യത്തിലാണ് ഇനി ദേശീയ മെഡിക്കൽ കമ്മീഷനിൽ രോഗികൾക്ക് പരാതി നൽകാനുള്ള വഴി ഒരുങ്ങുന്നത്. ചികിത്സാ പിഴവുകൾ ആശുപത്രികളിൽ വലിയ ദുരന്തമായി മാറുന്ന സാഹചര്യത്തിൽ ഇത് പ്രയോജനപ്പെടുത്തണമെന്നാണ് സന്നദ്ധ സംഘടനകളും, പൊതുപ്രവർത്തകരും പറയുന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Patients can now appeal to the National Medical Commission regarding medical negligence cases, simplifying the process and opening a new path for justice.
#MedicalNegligence #PatientRights #LegalAction #Healthcare #JusticeForPatients #NationalMedicalCommission