Alert | ഹോളിയും റമദാനിലെ വെള്ളിയാഴ്ചയും ഒരേ ദിവസം: സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനായി സംഭാലിൽ അടക്കം യുപിയിൽ ദിവസങ്ങൾക്ക് മുമ്പേ കനത്ത ജാഗ്രത

● ലക്നൗവിലെ പള്ളികളിൽ ജുമുഅ നിസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് നടത്താൻ നിർദേശം.
● ഹോളി ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ അധികൃതർ നിർദേശം നൽകി.
● സമാധാനയോഗങ്ങൾ നടന്നുവരുന്നു.
എം എം മുഹ്‌സിൻ
ലക്നൗ: (KasargodVartha) മാർച്ച് 14 വെള്ളിയാഴ്ച ഹോളി ആഘോഷങ്ങൾ നടക്കുന്നതിനാൽ, സംഘർഷം ഒഴിവാക്കാൻ ലക്നൗവിലെ മുസ്‌ലിം പണ്ഡിതന്മാർ ജുമുഅ നിസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പകരം രണ്ട് മണിക്ക് നടത്താൻ പള്ളികളോട് നിർദേശിച്ചു. ലക്നൗ ഈദ്ഗാഹ് ഇമാമും വിശ്വാസികളോട് ദൂരെയുള്ള പള്ളികളിലേക്ക് യാത്ര ചെയ്യുന്നതിനു പകരം പ്രാദേശിക പള്ളികളിൽ പ്രാർത്ഥന നടത്താൻ അഭ്യർഥിച്ചു. ഹോളി ദിനത്തിൽ മസ്ജിദിൽ ജുമുഅ നിസ്‌കാരത്തെ ചൊല്ലിയുള്ള ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു.
'വർഷത്തിൽ ഒരിക്കൽ വരുന്ന ഉത്സവമാണ് ഹോളി. അതേസമയം വെള്ളിയാഴ്ച പ്രാർത്ഥനകൾ ഒരു വർഷത്തിൽ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളിൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നിയാൽ, അവർ ആ ദിവസം വീടിനുള്ളിൽ തന്നെ കഴിയണം. ഉത്സവങ്ങൾ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാൽ പുറത്തിറങ്ങുന്നവർ വിശാലമായ ചിന്താഗതിക്കാരായിരിക്കണം', എന്നായിരുന്നു സംഭാൽ സർക്കിൾ ഓഫീസർ അനുജ് ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
അതേസമയം, ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിനെ തർക്കമന്ദിരമായി അലഹബാദ് ഹൈകോടതി അംഗീകരിച്ചതിന് പിന്നാലെ, റമദാനിലും ഉച്ച ഭാഷണി ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതു കാരണം സംഭൽ നിവാസികൾക്ക് നോമ്പ് തുടങ്ങാനുള്ള സുബ്ഹി നിസ്‌കാരത്തിനും നോമ്പ് തുറക്കാനുള്ള മഗ് രിബ് നിസ്കാരത്തിനുമുള്ള ബാങ്ക് വിളി കേൾക്കാൻ സാധിക്കുന്നില്ല. രാത്രി 10 മണി മുതൽ രാവിലെ ആറു മണി വരെ പൊതുസ്ഥലങ്ങളിൽ സംഗീത സംവിധാനങ്ങളും ഉച്ചഭാഷണികളും നിരോധിച്ച സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംഭൽ ജില്ലാ മജിസ്ട്രേറ്റ് നേരത്തെ ഉച്ചഭാഷിണിക്ക് തടസ്സം ഏർപ്പെടുത്തിയത്.
റമദാൻ മാസമായതിനാൽ മസ്ജിദിൽ വെള്ള പെയിന്റടിക്കാൻ അനുമതി തേടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് എതിർപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് 'തർക്കമന്ദിരം' എന്ന് രേഖപ്പെടുത്താൻ കോടതി നിർദേശം നൽകിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദിന്റെ വഴിയെയാണ് സംഭൽ മസ്ജിദിന്റെയും പോക്കെന്ന് തോന്നിപ്പിക്കുന്നതാണ് സമീപകാല സംഭവങ്ങളും, നീക്കങ്ങളുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
യുപിയിലുള്ള തർക്ക മന്ദിരങ്ങളൊക്കെ ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്ന് വാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് വന്നിരുന്നു. മുഗൾ കാലഘട്ടത്തിൽ ബാബർ ചക്രവർത്തി 'ഹരിഹർ മന്ദിർ' എന്ന ക്ഷേത്രം തകർത്താണ് സംഭൽ ഷാഹി ജുമാ മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് അഡ്വ. ഹരിശങ്കർ ജയൻ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. തുടർന്ന് കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ മസ്ജിദിൽ പരിശോധന നടത്തുകയും ചെയ്തു. അന്ന് പ്രതിഷേധിച്ചവർക്കെതിരെ നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ സംഭവ വികാസങ്ങൾ. ഹോളിയും റമദാനിലെ വെള്ളിയാഴ്ചയും ഒരേ ദിവസം വരുന്നതുകൊണ്ട് ഇരു വിഭാഗങ്ങൾ തമ്മിൽ എന്തെങ്കിലും തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനായി കനത്ത ജാഗ്രതയിലാണ് അധികൃതർ. പ്രധാന സ്ഥലങ്ങളിൽ എല്ലാം തന്നെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹോളി ആഘോഷിക്കുന്നവർ മറ്റുള്ളവരുടെ മേൽ നിർബന്ധിച്ച് നിറങ്ങൾ എറിയരുത് എന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സംഭലിൽ ഉത്സവങ്ങൾ സമാധാനപരമായി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ സമാധാനയോഗങ്ങളും നടന്നു വരുന്നുണ്ട്.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
Uttar Pradesh is on high alert as Holi and Ramadan Friday coincide. Lucknow's Muslim clerics have asked mosques to shift Friday prayers to 2 PM to avoid clashes. Controversies surround Sambhal's Shahi Jama Masjid, declared a 'disputed structure' by the Allahabad High Court, adding to the tension. Heavy security is deployed to ensure peaceful celebrations.
#Holi #Ramadan #UttarPradesh #SecurityAlert #CommunalHarmony #Sambhal