city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധീരനായ ആദിൽ: കാശ്മീരിന്റെ മാറുന്ന മുഖവും ഒരു രക്തസാക്ഷിത്വവും

Martyred horse cart driver Syed Adil Hussain Shah of Kashmir.
Photo Credit: Facebook/ Kamaal R Khan KRK

● രാജ്യം ആദിലിൻ്റെ ധീരത ഓർക്കുന്നു.
● പഹൽഗാമിലെ സുന്ദര ഭൂമിയിലെ ദുരന്തം.
● വിനോദസഞ്ചാര മേഖലയിലെ ആശങ്ക.
● കശ്മീരിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടി.
● ആദിലിൻ്റെ ഓർമ്മകൾ പ്രത്യാശ നൽകുന്നു.

കാർത്തിക് കൃഷ്ണ

(KasargodVartha) സെയ്ദ് ആദില്‍ ഹുസൈന്‍ ഷായെന്ന കുതിരവണ്ടിക്കാരൻ്റെ രക്തസാക്ഷിത്വം രാജ്യം മറക്കില്ല. ആദിൽ ഒരു പ്രതീകമാണ്, മാറുന്ന കാശ്മീരിൻ്റെ മുഖം.
ഏപ്രിലാണ് അതിക്രൂരമായ മാസമെന്ന് ആംഗലേയ കവി ടി. എസ് എലിയറ്റ് എഴുതിയിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം അതിക്രൂരമായ ദിനങ്ങളിലൊന്നായിരുന്നു ഏപ്രിൽ 22. ഇന്ത്യൻ ഭൂപടത്തിൻ്റെ തലപ്പൊക്കത്തിൽ നിൽക്കുന്ന കശ്മീർ വിറച്ചുപോയ, രക്തത്തിന്റെ മണമുള്ള ആ ഇരുണ്ട ദിനം മറക്കാൻ കഴിയില്ല. മിനി സ്വിറ്റ്സർലൻഡ് എന്ന് വിളിപ്പേരുള്ള ഭൂമിയിലെ സ്വർഗ്ഗത്തിൽ വെച്ച് നിരപരാധികളായ 26 പേരെയാണ് ഭീകരവാദികൾ കൊന്നൊടുക്കിയത്. വിനോദസഞ്ചാരികളുടെ പറുദീസയായ പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ട ആ 26 പേരും നമുക്ക് പ്രിയപ്പെട്ടവരാണ്. പക്ഷേ, അവർക്കിടയിൽ സെയ്ദ് ആദിൽ ഹുസൈൻ ഷായെന്ന ചെറുപ്പക്കാരന്റെ ഓർമ്മകൾ അല്പംകൂടി തെളിഞ്ഞുനിൽക്കും.

പഹൽഗാമിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഹപത് നാർ ഗ്രാമത്തിൽ നിന്നുള്ള കശ്മീരി യുവാവ്. പിതാവ് സയ്യിദ് ഹൈദർ ഹുസൈൻ ഷാ, മാതാവ് ബിബി ജാൻ, സഹോദരങ്ങൾ, ഭാര്യ, ഒരു കുഞ്ഞ് എന്നിവരടങ്ങുന്ന വലിയ കുടുംബത്തിന്റെ ഏക അത്താണി. കശ്മീരിലെത്തുന്ന വിനോദസഞ്ചാരികളെ ബൈസരൻ പോലുള്ള മനോഹര സ്ഥലങ്ങളിലേക്ക് കുതിരവണ്ടിയിൽ കൂട്ടിക്കൊണ്ടുപോവുക, സുരക്ഷിതമായി തിരിച്ചെത്തിക്കുക അതായിരുന്നു ആദിലിന്റെ ജോലി. മുന്നൂറു രൂപ മാത്രമായിരുന്നു ആദിലിന്റെ പ്രതിദിന വരുമാനം.

എന്നത്തേയും പോലെ ഏപ്രിൽ 22-നും കുടുംബത്തോട് യാത്ര പറഞ്ഞ് ജോലിക്കായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ആദിൽ. വിനോദസഞ്ചാരികളുമായി ഹപത് നഗറിൽ നിന്ന് ബൈസരനിലേക്ക് എത്തുന്ന സമയത്തൊന്നും തന്റെ ജീവിതത്തിൽ മണിക്കൂറുകൾക്കകം സംഭവിക്കാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ വിദൂര ചിന്തപോലും ആ യുവാവിന് ഉണ്ടായിരിക്കില്ല. തന്റെ കുതിരവണ്ടിയിൽ കയറിയ വിനോദ സഞ്ചാരിയുമായി ബൈസരൻ താഴ്വരയിലെ പുൽമേടുകളിലേക്ക് ആദിൽ യാത്ര തിരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം എന്ന മലയോര മേഖലയിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള ബൈസരൻ താഴ്വര വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. അന്നും നിരവധി ആളുകൾ ഇവിടുത്തെ പുൽമേടുകളിലെ കുതിര സവാരിക്കായി എത്തിയിരുന്നു. അവധിക്കാലം ആഘോഷമാക്കാൻ എത്തിയവരും മധുവിധു ആഘോഷമാക്കാൻ എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

സമാധാനത്തോടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചിരുന്ന അവരുടെ ഇടയിലേക്ക് വേഷം മാറിയെത്തിയ ഭീകരവാദികൾ ആക്രമണം അഴിച്ചുവിട്ടത് വളരെ പെട്ടെന്നാണ്. പൈൻ ഫോറസ്റ്റിൽ നിന്ന് പാഞ്ഞെത്തിയ ആക്രമികൾ ആദിലിന് മുന്നിലും ആയുധങ്ങളുമായി പാഞ്ഞെത്തി. പേര് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. മുസ്ലിം നാമധാരിയായ കാശ്മീരി ആയതിനാൽ അവർ ആദിലിനെ വെറുതെ വിടുകയും വിനോദസഞ്ചാരിക്ക് നേരെ തിരിയുകയും ചെയ്തു. അയാളുടെ പേര് പറഞ്ഞാൽ ഉണ്ടാകുന്ന അപകടം മുൻകൂട്ടി മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ആദിൽ തീവ്രവാദികളുടെ കയ്യിൽ നിന്നും ആയുധം പിടിച്ചു വാങ്ങാൻ ശ്രമിച്ചത്. ആയുധം പിടിച്ചു വാങ്ങാൻ ശ്രമിച്ച് വിനോദസഞ്ചാരിയെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ആദിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ടത്. മൂന്നു വട്ടം ആദിലിന് വെടിയേറ്റു. കശ്മീരി മുസ്ലിമായ ആദിൽ ഒരിക്കലും ഭീകരരുടെ ലക്ഷ്യമായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പോലും പറയുന്നത്.

മകൻ യാത്ര പറഞ്ഞ് ജോലിക്ക് പോയതും മരണവാർത്ത അറിഞ്ഞതും ഏറെ സങ്കടത്തോടെയാണ് ആദിലിന്റെ പിതാവായ സയ്യിദ് ഹൈദർ ഹുസൈൻ ഷാ ഓർത്തെടുക്കുന്നത്. അന്നേ ദിവസം ഉച്ച കഴിഞ്ഞാണ് പഹൽഗാമിലെ ഭീകരാക്രമണ വിവരം ആദിലിന്റെ കുടുംബം അറിയുന്നത്. ആദിലിനെ തിരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തെ കാത്തിരുന്നത് അവന്റെ മരണവാർത്തയായിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം നിരവധി പേരാണ് ആദിലിന്റെ അന്തിമ സംസ്കാരത്തിനായി ഓടിയെത്തിയത്. ധീരനായ യുവാവിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാടിനുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആദിലിന്റെ ദാരുണമായ മരണം കശ്മീരിനെ മാത്രമല്ല ഈറനണിയിച്ചത്, ഒരു രാജ്യത്തെ മുഴുവനുമാണ്. തന്റെ അതിഥിക്കുവേണ്ടി ജീവൻ വെടിഞ്ഞ ആ യുവാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സുനമിക്കുകയാണ് രാജ്യം.

ഇടയന്മാരുടെ താഴ്‌വരയെന്ന് അറിയപ്പെട്ടിരുന്ന പഹൽഗാമിന് ഇന്ന് മനുഷ്യരക്തത്തിന്റെ മണമാണ്. ശാന്തവും സുന്ദരവുമായ പഹൽഗാമിന്റെ ചരിത്രത്തിൽ ഭീതിയുടെ ഒരേടുകൂടി എഴുതിച്ചേർത്താണ് ഈ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. നിരവധി പേരുടെ ജീവനെടുത്ത സ്വർഗ്ഗീയ സുന്ദരഭൂമിയെന്ന് ചരിത്രത്തിൽ അടയാളപ്പെടുത്തും മുൻപേ നിരവധി പേരുടെ ഹൃദയം കവർന്ന പഹൽഗാമിന്റെ ചരിത്രം അറിയണം. വർഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പഹൽഗാം വിനോദസഞ്ചാരികളുടെ പറുദീസയാണ്.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നിന്ന് 45 കിലോമീറ്റർ അകലെ ലിഡർ നദിയുടെ തീരത്ത് 7,200 അടി ഉയരത്തിലാണ് പഹൽഗാം തലയുയർത്തി നിൽക്കുന്നത്. മതപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുണ്ട് പഹൽഗാമിന്. ഹിന്ദു പാരമ്പര്യമനുസരിച്ച്, പഹൽഗാമിന്റെ യഥാർത്ഥ പേര് ബേൽഗാവ് എന്നാണ്, അതായത് കാളയുടെ ഗ്രാമം (നന്ദി). ശിവൻ അമർനാഥ് ഗുഹയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്റെ കാളയെ ഉപേക്ഷിച്ച സ്ഥലമെന്നാണ് ഇവിടം അറിയപ്പെടുന്നത്. പഹൽഗാമിന്റെ പാതയോരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. വലിയ മരങ്ങളുടെ വേരുകൾ കൊണ്ട് സമൃദ്ധമാണ് ഇവിടം. മാത്രമല്ല ബോളിവുഡിന് പഹൽഗാമിനോട് വല്ലാത്തൊരു പ്രണയമാണ്. യേ ജവാനി ഹേയ് ദിവാനി, ബജ്രംഗി ഭായിജാൻ, ബേതാബ്, ഹൈദർ, നോട്ട്ബുക്ക്, ജംഗ്ലീ, ഫാന്റം, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്കൊക്കെ പഹൽഗാം തന്റെ കാൻവാസ് നൽകിയിട്ടുണ്ട്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെത്തിയത് കഴിഞ്ഞ വർഷമായിരുന്നു. രണ്ടുകോടിയിലേറെ പേർ എത്തിയെന്നാണ് കണക്ക്. ഇത്തവണ സീസൺ കഴിയുമ്പോഴേക്കും അഞ്ചുകോടിയിലേറെ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിനോദസഞ്ചാരത്തിന്റെ വളർച്ച ഓരോ കാശ്മീരി പൗരന്റെയും ജീവിതത്തിൽ അത്ഭുതകരമായ സാമ്പത്തിക വളർച്ചയാണ് ഉണ്ടാക്കിയത്. ആദിലിനെപ്പോലെയുള്ളവർ പുതുജീവിതം സ്വപ്നം കണ്ടിരുന്നു. ഇതിന്റെ മേൽ അശനിപാതം പോലെ വീണ ഭീകരാക്രമണം കാശ്മീരി ജനതയുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കിയത്. ഭീകരാക്രമണത്തിന്റെ ഓർമ്മകൾ മുറിവായി മാറിയെങ്കിലും കാശ്മീർ തിരിച്ചുവരും. ഇന്ത്യയുടെ സുന്ദരഭൂമിയായിത്തന്നെ കാശ്മീർ ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ചോരയിൽ മുക്കി കൊല്ലാൻ കഴിയില്ല കാശ്മീരെന്ന സുന്ദരഭൂമിയെ എന്ന് ലോകത്തോട് പറയുകയാണ് ആദിലിൻ്റെ രക്തസാക്ഷിത്വം.

ഈ ധീര രക്തസാക്ഷിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കൂ! നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.

Article Summary: A horse cart driver, Syed Adil Hussain Shah, became a martyr in Pahalgam while trying to save a tourist from a terrorist attack, symbolizing the resilience of Kashmir.

#KashmirMartyr, #PahalgamAttack, #AdilShah, #KashmirTourism, #Terrorism, #HeroicSacrifice

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia