city-gold-ad-for-blogger

Sara Aboobacker | സാറാ അബൂബകർ: വിടപറഞ്ഞത് അക്ഷരവിപ്ലവം തീർത്ത കാസർകോടിന്റെ സ്വന്തം എഴുത്തുകാരി; സ്ത്രീ ശാക്തീകരണത്തിന്റെ ശബ്ദം ഇനി ഓർമകളിൽ

കാസർകോട്: (www.kasargodvartha.com) അക്ഷരവിപ്ലവം തീർത്ത കാസർകോടിന്റെ സ്വന്തം എഴുത്തുകാരിയെയാണ് സാറാ അബൂബകറിന്റെ (86) വിയോഗത്തിലൂടെ നാടിന് നഷ്ടമായത്. ദക്ഷിണേൻഡ്യയിൽ നിന്ന് മെട്രികുലേഷൻ പാസായ ആദ്യ മുസ്ലിം വനിതയെന്ന വിശേഷണവുമായാണ് അവർ എഴുത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചത്. സ്ത്രീവിമോചക പ്രവർത്തകയായി അവകാശങ്ങൾക്ക് വേണ്ടിയും അവർ ശബ്ദിച്ചു.

Sara Aboobacker | സാറാ അബൂബകർ: വിടപറഞ്ഞത് അക്ഷരവിപ്ലവം തീർത്ത കാസർകോടിന്റെ സ്വന്തം എഴുത്തുകാരി; സ്ത്രീ ശാക്തീകരണത്തിന്റെ ശബ്ദം ഇനി ഓർമകളിൽ

 കാസർകോട് തെരുവത്ത് കുന്നിൽ പുതിയ പുരയിൽ അഹ്‌മദ് - സൈനബ് ദമ്പതികളുടെ മകളായി ജനിച്ച സാറാ വിവാഹത്തിന് ശേഷം മംഗ്ളൂരിൽ സ്ഥിര താമസമാക്കുകയായിരുന്നു. ദമ്പതികളുടെ ആറുമക്കളിൽ ഏക പെൺതരിയായിരുന്നു സാറ. ചൊവ്വാഴ്ച വൈകീട്ട് മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചായിരുന്നു വിടപറഞ്ഞത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ അവർ കന്നഡ-മലയാളം വിവർത്തനത്തിൽ പാലമായി വർത്തിച്ചു. മലയാളത്തിലെ പ്രമുഖ കൃതികൾ കന്നഡയിലേക്ക് അതെ ആശയ ചാരുതയോടെ അവർ വിവർത്തനം ചെയ്തു.

ചെമ്മനാട് സ്കൂളിൽ മലയാളം പഠിച്ച് തുടങ്ങിയ സാറ നാലാം ക്ലാസുമുതൽ കന്നഡ മീഡിയത്തിലേക്ക് മാറി. കാസർകോട്ടായിരുന്നു തുടർവിദ്യാഭ്യാസം. കര്‍ണാടക ഹൗസിങ് ബോര്‍ഡില്‍ എക്‌സിക്യൂടീവ് എൻജിനിയറായിരുന്ന അബൂബകറുമായുള്ള വിവാഹത്തിന് ശേഷം പഠനത്തോട് വിട പറയുകയും ചെയ്തു. എന്നാൽ വായനയിൽ എന്നും തത്പരയായിരുന്ന സാറ, ശിവറാം കാരന്തരു, ഇനന്ദാർ, ഭൈരപ്പ, അനന്തമൂർത്തി തുടങ്ങിയവരുടെ രചനകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ജ്യേഷ്ഠൻ നൽകിയിരുന്ന വൈക്കം മുഹമ്മദ് ബശീറിന്റെ നോവലുകൾ വായിച്ചതിന്റെ സ്വാധീനത്തിൽ, എഴുതാനുള്ള ആന്തരിക സമ്മർദം അവരിൽ നിരന്തരം ഉയർന്നു.

മുത്തശ്ശി പറഞ്ഞു തരുന്ന കഥകൾ കേട്ടാണ് സാഹിത്യ രംഗത്തേക്ക് ആകൃഷ്ടയായതെന്ന് അവർ പറയുമായിരുന്നു. ചന്ദ്രഗിരിയ തീരതല്ലി(1981), സഹന(1985), വജ്രഗളു(1988), കദന വിരാമ(1991), സുളിയല്ലി സിക്കവരു(1994) തല ഒഡേഡ ധോനിയല്ലി(1997), പഞ്ചറ(2004) എന്നീ നോവലുകളും ചപ്പാലിഗളു, പായന, അർധരാത്രിയല്ലി ഹുട്ടിട കൂസു, കെദ്ദാ, സുമയ, ഗണസാക്ഷി എന്നീ ചെറുകഥകളും രചിച്ചു. കമലാദാസിന്റെ മനോമി, ബിഎം. സുഹറയുടെ ബലി, പികെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, ഖദീജ മുംതാസിന്റെ ബർസ തുടങ്ങിയ കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തു. 'ചന്ദ്രഗിരിയ തീരതല്ലി' എന്ന നോവലിലൂടെയാണ് അവർ ശ്രദ്ധേയയായത്. ഐഷാരമദല്ലി എന്ന പേരിൽ ഒരു യാത്രാവിവരണവും അവർ എഴുതിയിട്ടുണ്ട്.

കർണാടക സാഹിത്യ അകാഡമി അവാർഡ്, അനുപമ നിരഞ്ചന അവാർഡ്, ഭാഷാ സമ്മാൻ, കന്നഡ രാജ്യോത്സവ അവാർഡ്, രത്നമ്മ ഹെഗ്ഡെ മഹിളാ സാഹിത്യ അവാർഡ്, ദാന ചിന്താമണി ആട്ടി മബ്ബെ അവാർഡ്, സാഹിത്യ സമഗ്ര സംഭാവനക്കുള്ള ഹംപി സർവകലാശാല നഡോജ പുരസ്കാരം എന്നിങ്ങനെ അനവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി. മംഗ്ളുറു സർവകലാശാല ഡോക്ടറേറ്റും നൽകിയും ആദരിച്ചിരുന്നു.

മക്കള്‍: അബ്ദുല്ല (ചാർ​ടേഡ് അകൗണ്ടന്റ്, അമേരിക), നാസര്‍ (ഫിഷറീസ് കോളജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ്), ശംസുദ്ദീന്‍ (റിട. എൻജിനീയര്‍). മരുമക്കള്‍: സബിയ, സകീന, സെയ്ദ, സബീന. 1965ലെ ഇൻഡ്യ-പാകിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച കാസർകോടിന് അഭിമാനമായ ലെഫ്. കേണല്‍ മുഹമ്മദ് ഹാശിം, പരേതനായ പി അബ്ദുല്ല, പി മുഹമ്മദ് ഹബീബ്, ഡോ. പി ശംസുദ്ദീന്‍, അഡ്വ. പി അബ്ദുല്‍ ഹമീദ് എന്നിവർ സഹോദരങ്ങളാണ്.

Sara Aboobacker | സാറാ അബൂബകർ: വിടപറഞ്ഞത് അക്ഷരവിപ്ലവം തീർത്ത കാസർകോടിന്റെ സ്വന്തം എഴുത്തുകാരി; സ്ത്രീ ശാക്തീകരണത്തിന്റെ ശബ്ദം ഇനി ഓർമകളിൽ

Keywords:  Latest-News, News, Obituary, Writer, Death, Novel, Story, Condolence, Malayalam, Book, Muslim, Mangalore, Karnataka, Top-Headlines, Noted litterateur Sara Aboobacker passed away.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia